പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!

ധർമേന്ദ്ര പ്രധാനെ വീഴ്ത്തിയ സി ജെ പി നേതാക്കളെ പൂട്ടാൻ തയ്യാറെടുക്കുകയാണോ കേന്ദ്ര സർക്കാർ? ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സി.ജെ.പി. സംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുവാൻ ഒരുങ്ങുന്നത്. നേതാക്കളും പ്രധാന സംഘാടകരും നൃത്തംചെയ്തും മറ്റും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനുപിന്നാലെ അതിരൂക്ഷ വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ സി ജെ പിക്കെതിരെ ഉയർന്നത്.
വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ പോലീസ് പിടിയിലായി ദുരിതമനുഭവിക്കുമ്പോൾ നേതാക്കൾ ആഘോഷം നടത്തിയെന്നാണ് വിമർശനം. സമരവിജയത്തിനുശേഷം ശനിയാഴ്ച വൈകീട്ട് നേതാക്കൾ ജന്തർമന്തറിൽനിന്ന് മടങ്ങണമെന്ന് പ്രഖ്യാപിച്ച് സ്ഥലംവിട്ടതോടെ തലചായ്ക്കാൻ സ്ഥലമില്ലാതെ ഒട്ടേറെപ്പേർ വലഞ്ഞെന്ന തുറന്നുപറച്ചിലുകളും പുറത്തുവന്നു.
സി.ജെ.പി.യുടേത് ഇരട്ടത്താപ്പാണെന്നും ഇതിനൊക്കെ ആരാണ് ഫണ്ട് നൽകുന്നതെന്നും ബി.ജെ.പി. വിമർശിച്ചതിന് പിന്നാലെയാണ് അന്വേഷണം വരുന്നത്. സമരം അവസാനിച്ചതിന് തൊട്ടുപിന്നാലെ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ അനാദരവാണെന്നാണ് പലരുടേയും അഭിപ്രായം. സിജെപിക്ക് പിന്തുണയുമായി നിരാഹാരമനുഷ്ഠിച്ച സോനം വാങ്ചുകും ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്.
വിജയത്തോടൊപ്പം എളിമയും ഉണ്ടാകണമെന്നാണ് വാങ്ചുക് പ്രതികരിച്ചത്. ആത്മാഭിമാനത്തോടും സംയമനത്തോടും ഉത്തരവാദിത്തത്തോടും കൂടി വേണം ആഘോഷങ്ങള്‍ സംഘടിപ്പിക്കാനെന്ന് അദ്ദേഹം അനുഭാവികളോട് പറഞ്ഞു. വിജയം നേടുന്നതുപോലെ തന്നെ പ്രധാനമാണ് ബഹുമാനവും എളിമയും നിലനിര്‍ത്തുകയെന്നത്. സമരം അവസാനിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സിജെപിയുടെ പ്രധാന നേതാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത സംവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സിജെപിയുടെ തന്നെ അനുഭാവികളില്‍ നിന്ന് ഈ വിഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സമരത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് ആളുകള്‍ വീടില്ലാതെയും പട്ടിണിയിലുമാണ്. അവരെ കാണാതെയാണ് ഈ ആഘോഷമെല്ലാം നടത്തുന്നതെന്നും ഇന്‍ഫ്‌ളുവന്‍സര്‍ മേഘ്‌നാഥ് പ്രതികരിച്ചു. സിജെപി നേതാക്കളോടൊപ്പം ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ ക്യാമ്പ് ചെയ്തിരുന്ന ഡസന്‍ കണക്കിന് സമരക്കാര്‍ക്ക് ഭക്ഷണവും യാത്രാസൗകര്യവും താനും മറ്റു ചിലരും ചേര്‍ന്നാണ് ഏര്‍പ്പാടാക്കിയതെന്ന് മേഘ്നാഥ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. പുലര്‍ച്ചെ 4 മണിക്കാണ് ഞാന്‍ ഇത് കാണുന്നത്. ഞാനും മറ്റ് ഏതാനും പേരും കഴിഞ്ഞ രണ്ട് ദിവസമായി വഴിയിലായവരും പട്ടിണിയിലായവരുമായ സിജെപി വോളന്റിയര്‍മാരെയും സമരക്കാരെയും സ്വന്തം പണം മുടക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഞാന്‍ ഒന്നും പറയേണ്ടതില്ലെന്ന് കരുതിയതാണ്, എന്നാല്‍ ഈ വിഡിയോ കണ്ടപ്പോള്‍ എനിക്ക് കണ്‍ട്രോള്‍ പോയി. ' സിജെപിയുടെ ആഘോഷ വീഡിയോയെക്കുറിച്ച് മേഘ്നാഥ് കുറിച്ചു.
സിജെപിക്ക് എതിരെ ശക്തമായ മുന്നറിയിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്: 'നിങ്ങള്‍ ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍, ഡല്‍ഹിയില്‍ 70-ലധികം സമരക്കാരും വിദ്യാര്‍ത്ഥികളും പട്ടിണി കിടക്കുകയായിരുന്നു, കാരണം നിങ്ങള്‍ക്ക് അവരെ പറ്റി ചിന്തയില്ലായിരുന്നു. അഭിനന്ദനങ്ങള്‍ സിജെപി, നിങ്ങളും ഒടുവില്‍ മറ്റൊരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി മാത്രമായി മാറിയിരിക്കുന്നു.' എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ, ഈ വീഡിയോ പുതിയ തലമുറയുടെ ആവേശത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞ് സിജെപി ന്യായീകരണവുമായി രംഗത്തെത്തി. 'ഞങ്ങള്‍ക്ക് എത്ര സമയം വേണമെങ്കിലും റോഡില്‍ ഇരിക്കാം. നൃത്തം ചെയ്തുകൊണ്ട് പ്രക്ഷോഭം നടത്താം. കോള്‍ഡ് കോഫി കുടിച്ചുകൊണ്ട് സംഘാടനം നടത്താം,സിജെപി വക്താവ് സൗരവ് ദാസ് തിങ്കളാഴ്ച എക്‌സില്‍ കുറിച്ചു. ഈ തലമുറ അങ്ങനെയാണ്. ആത്മവിശ്വാസമുള്ളവരും, സര്‍ഗ്ഗാത്മകതയുള്ളവരും, പ്രതിസന്ധികളെ അതിജീവിക്കുന്നവരുമാണ്. സര്‍ക്കാരിനും ചില ടെലിവിഷന്‍ ആങ്കര്‍മാര്‍്കകും പുതിയ തലമുറയുടെ ഭാഷ മനസിലാകുന്നില്ല. മുതിര്‍ന്ന ആളുകള്‍ക്ക് പരാതി പറഞ്ഞുകൊണ്ടേയിരിക്കാം. അവര്‍ ഞങ്ങളെ സഹിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷം യഥാര്‍ത്ഥത്തില്‍ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്ന വോളണ്ടിയര്‍മാരെ ആദരിക്കാന്‍ സംഘടിപ്പിച്ച ഒരു കൂട്ടായ്മയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ അതിന് മുമ്പ് എല്ലാ വോളണ്ടിയര്‍മാരുമായി ഒരു തുറന്ന ആശയവിനിമയം നടത്തിയികുന്നു. ഞങ്ങള്‍ നിലത്തിരുന്ന് അവരോട് ഓരോരുത്തരോടും സംസാരിച്ചു. അത് വളരെ ആവശ്യമായിരുന്നു താനും, സിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് സി ജെ പി സമരത്തിൽ പങ്കെടുത്ത ക്രിമിനലുകളുടെ പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടത്.
സിജെപി സമരവേദിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർ എത്തിയതായി ഡൽഹി പൊലീസ് പറഞ്ഞു. ജൂലൈ 20നും 25നും ഇടയിലാണ് ഇവർ സമരവേദിയിൽ പ്രവേശിച്ചത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കർഷകപ്രക്ഷോഭം പോലും ഡൽഹി അതിർത്തിയിൽ ഒതുങ്ങിയെങ്കിൽ വിദ്യാർഥികൾ തങ്ങളുടെ വെല്ലുവിളി പാർലമെന്റ് കവാടത്തിൽ വരെ എത്തിച്ചു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ മോദിഭരണത്തിൽ ഇത്തരം ഒരു വെല്ലുവിളി കേന്ദ്രം നേരിട്ടിട്ടില്ലെന്ന് തീർച്ച. പാർലമെന്റിന്റെ വർഷകാലസമ്മേളനം നടക്കുന്നതിനിടെ ചെറുപാർട്ടികളെ പിളർത്തിയും മറ്റും കരുത്ത് കൂട്ടി ആത്മവിശ്വാസമുയർത്തിക്കൊണ്ടുവന്ന ബി.ജെ.പി.ക്കേറ്റ കനത്ത തിരിച്ചടി.
യുവജനപ്രക്ഷോഭത്തിന്റെ ചൂര് ആദ്യമായല്ല രാജ്യം കാണുന്നത്. കൂട്ടബലാത്സംഗ വിഷയത്തിൽ തലസ്ഥാനത്ത് ഒരു ആഹ്വാനവുമില്ലാതെ പ്രതിഷേധം അണപൊട്ടിയതാണ്. 2014ൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന് കാരണങ്ങളിലൊന്നായ 2011ൽ അണ്ണാ ഹസാരെയെ മുൻനിർത്തി തുടങ്ങിയ സമരവും നമ്മൾ കണ്ടതാണ്.
1975ലെ അടിയന്തരാവസ്ഥയ്ക്കും 1977ലെ കോൺഗ്രസ് സർക്കാറിന്റെ പരാജയത്തിനുമെല്ലാം വഴിതെളിച്ച ജെ.പി. മൂവ്മെന്റിന്റെ തുടക്കവും ഇതുപോലൊരു വിദ്യാർഥി പ്രക്ഷോഭമായിരുന്നു. അഴിമതിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയ വിദ്യാർഥികൾ വിദ്യാർത്ഥി സംഘടനയായ ബീഹാർ ഛാത്ര സംഗ്രാഷ് സമിതിയുടെ നേതൃത്വത്തിൽ, അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ തുടങ്ങിയ സമരം. 1974 മാർച്ച് 18-ന്, പ്രക്ഷോഭകർ ബീഹാർ നിയമസഭാ മന്ദിരം വളയാൻ ശ്രമിച്ചു. അന്നുണ്ടായ പോലീസ് വെടിവെപ്പിൽ മൂന്ന് പേരാണ് കൊലപ്പെട്ടത്. തുടർന്നുണ്ടായ അക്രമങ്ങളിൽ വീണ്ടും എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിനുശേഷമാണ് വിദ്യാർഥികളുടെ ആവശ്യപ്രകാരം മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ പ്രക്ഷോഭത്തെ നയിക്കാനെത്തുന്നത്. 1974 ജൂൺ 5-നാണ് അദ്ദേഹം സംപൂർണ ക്രാന്തി അഥവാ Total Revolution എന്ന ആഹ്വാനം നടത്തുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ,അധ്യാപകർ, തൊഴിലാളികൾ, കർഷകർ, മധ്യവർഗ്ഗ സംഘടനകൾ എന്നിവരെല്ലാം ഈ സമരത്തിന്റെ ഭാഗമായി. സമരം രാജ്യവ്യാപകമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വലിയ വെല്ലുവിളിയായി. സത്യത്തിൽ ജനതാ പാർട്ടി രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചുകൂട്ടിയതും ഈ സംഭവം തന്നെയാണ്.
ഈ ജെ.പി. മൂവ്മെന്റിന് പ്രേരണയായതാവട്ടെ 1974ൽ ഗുജറാത്തിൽ നടന്ന മറ്റൊരു വിദ്യാർഥി സമരമായിരുന്നു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ രാജിക്കും നിയമസഭ പിരിച്ചുവിടപ്പെടുന്നതിനും വരെ കാരണമായ നവനിർമ്മാണ ആന്തോളൻ. ഹോസ്റ്റൽ ഭക്ഷണത്തിന്റെ വൻ വിലയും ഗുണമേന്മയില്ലാത്തതും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ, പ്രത്യേകിച്ച് മോർബി എഞ്ചിനീയറിംഗ് കോളേജിലും അഹമ്മദാബാദിലെ എൽ.ഡി. എഞ്ചിനീയറിംഗ് കോളേജിലുമായാണ് പ്രതിഷേധം തുടങ്ങിയത്. വിലക്കയറ്റം, അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവ്, തൊഴിലില്ലായ്മ, മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ കൂടെ സമരത്തിന്റെ ഭാഗമായതോടെ സമരം വിദ്യാർഥികളിൽ മാത്രം ഒതുങ്ങിയില്ല. അധ്യാപകർ, വ്യാപാരികൾ, ഇടത്തരക്കാർ, തൊഴിലാളികൾ, പ്രതിപക്ഷ പാർട്ടികൾ എന്നിവരെല്ലാം ഭാഗമായി. ഗുജറാത്ത് മുഴുവൻ ഹർത്താലുകളും പ്രകടനങ്ങളും വ്യാപകമായി. ചില പ്രതിഷേധങ്ങൾ അക്രമാസക്തമായി. കർഫ്യൂ ഏർപ്പെടുത്തി, സൈന്യത്തെ വിന്യസിച്ചു. ഭക്ഷണവില കുറയ്ക്കാനും അഴിമതിക്കെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ട പ്രതിഷേധം പിന്നെ മുഖ്യമന്ത്രി ചിമൻഭായ് പട്ടേലിന്റെ രാജി, പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിലേക്ക് ആ പ്രതിഷേധം എത്തിച്ചേർന്നു.
ഇപ്പോൾ സിജെപി പ്രതിഷേധത്തിലും നടന്നത് അത് തന്നെയാണ്. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവരുടെ പിന്തുണ പ്രതിഷേധത്തിനുണ്ടായിരുന്നു. പല പ്രായത്തിലുള്ളവർ, പല ജോലിയുള്ളവർ അവരെല്ലാം ഇന്ത്യയുടെ ഭാവി ഭദ്രമാക്കാൻ തെരുവിലിറങ്ങി. ആയിരങ്ങളും പതിനായിരങ്ങളുമായി ജനപ്രവാഹമായി. വെറുമൊരു വിദ്യാർഥി പ്രക്ഷോഭം കൊടുങ്കാറ്റായി പാർലമെന്റിൽ ആഞ്ഞടിച്ചത് അങ്ങനെയാണ്.
രാവ് പകലാക്കി പഠിച്ച പല വിദ്യാർഥികളെയും ചോദ്യപേപ്പർ ചോർച്ചയിലൂടെ പറ്റിച്ചു എന്ന വികാരത്തിൽ നിന്നാണ് ക്രോക്കോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ ജൂൺ ആറാം തീയതി സമരം തുടങ്ങുന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കുകയും പുനപരീക്ഷ നടത്തുകയും ചെയ്ത 37 ദിവസത്തിനുള്ളിൽ മാത്രം ഇന്ത്യയിലുടനീളം 12 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഈ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക - ഇതായിരുന്നു സമരം ചെയ്തവരുടെ ആവശ്യങ്ങൾ.
പക്ഷേ കേന്ദ്രം സമരം കണ്ട ഭാവം നടിച്ചില്ല. ഈ സമയമാണ് സോനം വാങ്ചുക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരസമരം തുടങ്ങുന്നത്. നിരാഹാരം 20 ദിവസത്തോളം കഴിഞ്ഞതോടെ ജനശ്രദ്ധ കിട്ടി, പക്ഷേ സർക്കാർ മാത്രം ഒന്നും ശ്രദ്ധിച്ചില്ല. ഒടുക്കം കോടതി ഇടപെട്ടു. സോനം വാങ്ചുക്കിന്റെ ആരോഗ്യനില പരിശോധിക്കണമെന്ന് നിർദേശിച്ചു. പക്ഷേ ബലം പ്രയോഗിച്ച് അദ്ദേഹത്തിനെ അവിടെ നിന്നും മാറ്റുകയാണ് സര്ക്കാർ ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു പാര്ലമെന്റിലേക്കുള്ള മാർച്ച്. അതാണ് സർക്കാർ ക്രൂരമായി നേരിട്ടത്. ഇതോടെ പ്രതിപക്ഷമടക്കം കണ്ണുതുറന്നു. സത്യത്തിൽ സിജെപിയുടെ തിങ്കളാഴ്ച നടന്ന പാർലമെന്റ് മാർച്ചിന് മുൻപും ശേഷവും എന്ന് സമരത്തെ വിഭജിക്കാം. മാർച്ച്, അതിന് നേരെയുണ്ടായ സർക്കാർ നടപടി, കോൺഗ്രസിന്റെ ഇടപെടൽ എന്നിവ ആ സമരത്തിന്റെ രൂപത്തെയും ഭാവത്തെയും അപ്പാടെ മാറ്റിക്കളഞ്ഞു. വിദ്യാർഥി പ്രക്ഷോഭം ബിജെപി സർക്കാറിനെതിരായ ഇരുതല മൂർച്ചയുള്ള വാളായി. അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന അവസ്ഥ വന്നുചേർന്നു,.
എൽ.കെ. അദ്വാനിയടക്കം ഇന്ത്യയിലെ നിരവധി കേന്ദ്രമന്ത്രിമാർ പൊതുജന പ്രക്ഷോഭങ്ങളുടെ പേരിൽ രാജിവെച്ചിട്ടുണ്ട്. ഹവാല അഴിമതിക്കേസിൽ കോടതി കുറ്റവിമുക്തനാക്കുന്നതു വരെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിവെച്ചത്. ഇത്തരം ഉദാഹരണങ്ങൾ വേറെയുമുണ്ട്. എന്നിട്ടും നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്തുകൊണ്ട് രാജിവച്ചില്ല ? പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല ?
സിജെപി പ്രതിഷേധത്തെ സർക്കാർ മനപൂർവ്വം നീട്ടിക്കൊണ്ട് പോവുന്നതാണോയെന്ന ചോദ്യവും ചില കോണിൽ നിന്ന് ഉയർന്നു. വിദ്യാർഥി പ്രക്ഷോഭത്തെക്കാൾ ബി.ജെ.പി.യെ അലോസരപ്പെടുത്തുന്ന അയോധ്യ സംഭാവനക്കൊള്ളയിൽ നിന്ന് വിഷയം തിരിക്കാനുള്ള ശ്രമമായാണ് പലരും ഇതിനെക്കണ്ടത്. പ്രധാൻ രാജിവെച്ചാൽ പ്രതിപക്ഷം അടുത്തതായി ഉയർത്തുന്നത് അയോധ്യ സംഭാവനക്കൊള്ളതന്നെയാകും. വിദ്യാർഥിപ്രക്ഷോഭം തത്‌കാലം നീണ്ടുപോയാൽ ആ പ്രശ്നമുണ്ടാകില്ല. ഇതായിരുന്നു സർക്കാരിന്റെ ചിന്ത.
പരീക്ഷാ ക്രമക്കേട് വിഷയം ഉയർത്തി അഭിജീത്ത് ദീപ്കെയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു ചരിത്രവിജയത്തിലേക്ക് വഴിതുറന്നത്. ജനാധിപത്യത്തിൽ യുവാക്കളുടെ ശബ്ദത്തിന് എത്രത്തോളം ശക്തിയുണ്ടെന്ന് വീണ്ടും തെളിയുക്കുന്നതായിരുന്നു സി.ജെ.പി സമരം.
സമരത്തിന്‍റെ ശോഭ കെടുത്തുക ലക്ഷ്യമിട്ടും മുൻനിര നേതാക്കളെ കടന്നാക്രമിച്ചുകൊണ്ടും പലവിധ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്. അത്തരത്തിൽ ഒന്നാണ് അഭിജീത്തിനെക്കുറിച്ച് പ്രചരിക്കുന്ന ഈ പോസ്റ്റ്. ‘അഭിജിത്ത് ദീപ്കെയുടെ യഥാർത്ഥ പേര് അഭിജിത്ത് മുഹമ്മദ് ദീപ്കെ അൻസാരിയെന്നാണ്. ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശ് സ്പോൺസർ ചെയ്ത തീവ്രവാദിയാണ്’ അയാൾ എന്നാണ് പോസ്റ്റിൽ പറയുന്നത്.
മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറിൽ (നേരത്തെ ഔറംഗബാദ് ) ഒരു ദളിത് കുടുംബത്തിലാണ് അഭിജീത്ത് ജനിച്ചത്. പൂനെയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 2023-ൽ ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തൊഴിൽരഹിതരായ യുവാക്കളെയും ആക്ടിവിസ്റ്റുകളെയും പാറ്റകളോട് ഉപമിച്ച പരാമർശത്തിന് മറുപടിയായാണ് 30-കാരനായ അഭിജീത്ത് എല്ലാ പാറ്റകളും ഒത്തുചേർന്നാൽ എന്തു സംഭവിക്കും? എന്ന് എക്സിൽ കുറിച്ചത്. തുടർന്ന് ആരംഭിച്ച 'കോക്രോച്ച് ജനത പാർട്ടിക്ക്' (CJP) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൻജനപ്രീതിയും ലഭിച്ചു. ജൂൺ 6-ന് ഇന്ത്യയിൽ തിരിച്ചെത്തിയ അഭിജീത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നേരിട്ടെത്തി സമരത്തിന് നേതൃത്വവും നൽകി.
പ്രസംഗിക്കുന്നതിനിടെ ശരീരത്തിൽ മഷി ഒഴിച്ചത് ഉൾപ്പടെ നേരിട്ടും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും അഭിജീത്തിനെതിരെ സംഘടിത ആക്രമണങ്ങൾ നടന്നു. അത്തരത്തിൽ സൈബർ ഇടങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റാണ്, അയാൾ ബംഗ്ലാദേശ് സ്പോൺസർ ചെയ്ത തീവ്രവാദിയാണെന്നത്. എന്നാൽ, പ്രചരിക്കുന്ന പോസ്റ്റിൽ ആരോപിക്കുന്നത് പോലെ അദ്ദേഹത്തിന്‍റെ പേര് അഭിജിത്ത് മുഹമ്മദ് ദീപ്കെ അൻസാരിയെന്നല്ല. അനിത ദീപ്കെ, ഭഗ്‍വൻ റാവു ദീപ്കെ എന്നിവരുടെ മകനാണ് അഭിജീത്ത് ദീപ്കെ. വൈറൽ സന്ദേശത്തിൽ പറയുന്നതുപോലെ ഒരു പേര് അഭിജീത്തിന് ഉള്ളതായി രേഖകളില്ല.
സിജിപി സമരത്തിന് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതുസംബന്ധിച്ച ചോദ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാളിന്റെ വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തക ഉന്നയിക്കുകയുണ്ടായി. ഈ വിഷയത്തിൽ ഇപ്പോൾ പങ്കുവെക്കാൻ തന്റെ പക്കൽ വിവരങ്ങളൊന്നുമില്ല എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.
ചില ബി.ജെ.പി നേതാക്കളും സിജെപി സമരത്തിന് പിന്നിൽ വിദേശ ശക്തികളുടെ കൈകളുണ്ടെന്നും വിദേശത്തുനിന്ന് പണം എത്തുന്നുണ്ടെന്നും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്കെതിരെ അഭിജീത്ത് ദീപ്‌കെയും പ്രതികരിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ സ്വന്തം നിലയ്ക്കാണ് സാമ്പത്തിക സമാഹരണം നടത്തുന്നത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആരോപിക്കുന്നതുപോലെ വിദേശത്തുനിന്ന് ഏതെങ്കിലും രീതിയിൽ പണം ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെങ്കിൽ അത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസികളുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ചയാണെന്നും അഭിജീത്ത് തിരിച്ചടിച്ചിരുന്നു.
പ്രചരിക്കുന്ന സന്ദേശത്തിൽ അഭിജീത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നുംതന്നെ ഇല്ല. ഈ സാഹചര്യത്തിൽ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന നിഗമനത്തിലെത്താം.ഏതായാലും സി ജെ പിയെയും അഭിജിത്തിനെയും കേസിൽ കുടുക്കുയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























