ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള അതിക്രൂരമായ പ്രതികാര നടപടികള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന പ്രഖ്യാപനവുമായി ഇറാന്റെ ഇസ്ലാമിക് ഭരണകൂടം. ജനുവരിയില്‍ നടന്ന സര്‍ക്കാരുവിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത രണ്ട് യുവാക്കളെക്കൂടി ഇറാന്‍ ഭരണകൂടം ജനമധ്യത്തില്‍ പരസ്യമായി തൂക്കിലേറ്റി. അബുല്‍ഫസല്‍ സെപാഹി, അമീര്‍-ഹുസൈന്‍ സഫാരി എന്നീ യുവാക്കളുടെ വധശിക്ഷയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇസ്ഫഹാനിലെ പബ്ലിക് സ്‌ക്വയറില്‍ നടപ്പിലാക്കിയത്.
നഗരമധ്യത്തിലെ അലിഖാനി സ്‌ക്വയറില്‍ ക്രെയിനുകളും പ്രത്യേക താല്‍ക്കാലിക മരച്ചട്ടക്കൂടുകളും നിര്‍മ്മിച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. സംഭവം നടക്കുമ്പോള്‍ വന്‍ ജനക്കൂട്ടമാണ് ചത്വരത്തില്‍ തടിച്ചുകൂടിയത്. വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് പ്രദേശത്ത് കനത്ത പ്രതിഷേധം ഉയര്‍ന്നതായും ജനങ്ങള്‍ ഭരണകൂടത്തിനെതിരെ 'വിശ്വസിക്കാന്‍ കൊള്ളാത്തവര്‍' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതായും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. സുരക്ഷാസേന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
ജനുവരി 8-ന് ഇസ്ഫഹാനില്‍ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു, തീവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ജുഡീഷ്യറിയുടെ ഔദ്യോഗിക വെബ്സൈറ്റായ മീസാന്‍ ഓണ്‍ലൈന്‍ വധശിക്ഷ സ്ഥിരീകരിച്ചത്. കൂടാതെ, 'ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍' , 'ഭൂമിയിലെ അഴിമതിയും കലാപശ്രമവും' എന്നീ കുറ്റങ്ങളും ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നു.
'അലിഖാനി സ്‌ക്വയര്‍' കേസും കനക്കുന്ന വധശിക്ഷകളും
ജനുവരിയിലെ വിപ്ലവാത്മക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 'അലിഖാനി സ്‌ക്വയര്‍ കേസ്' എന്ന പേരില്‍ 12 യുവാക്കള്‍ക്കെതിരെയാണ് ഇറാന്‍ വിപ്ലവ കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഇതില്‍ രണ്ട് പേരായ ഗോല്‍മുഹമ്മദ് മുഹമ്മദി, ഇര്‍ഫാന്‍ എസ്ഫന്ദിയാരി എന്നിവരെ ജൂലൈ 19-ന് തൂക്കിലേറ്റിയിരുന്നു. ചൊവ്വാഴ്ച നടപ്പിലാക്കിയ രണ്ട് വധശിക്ഷകളോടെ ഈ കേസില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനി എട്ട് യുവാക്കള്‍കൂടി മരണശിക്ഷയ്ക്ക് തൊട്ടരികെ തുടരുകയാണ്.
സംഭവത്തിന് തൊട്ടുമുമ്പ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്ദ്ധയായ മൈ സാറ്റോയുടെ നേതൃത്വത്തിലുള്ള സംഘം ബാക്കിയുള്ള 10 പ്രതികളുടെയും വധശിക്ഷ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് ഇറാനോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ പ്രതികള്‍ക്ക് ന്യായമായ വിചാരണയോ അഭിഭാഷക സുരക്ഷയോ നല്‍കാതെയാണ് കേസ് മുന്നോട്ടുകൊണ്ടുപോയതെന്ന് യു.എന്‍ കമ്മീഷന്‍ ആരോപിച്ചിരുന്നു.
അറസ്റ്റിലാവുമ്പോള്‍ വെറും 18 വയസ്സ് മാത്രം തികഞ്ഞ ഷെര്‍വിന്‍ ബാഗേറിയന്‍ ജെബെലി എന്ന കൗമാരക്കാരനും നിലവില്‍ മരണശിക്ഷ കാത്തു കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്. അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കകം, ഭീഷണിയിലൂടെയും ക്രൂര പീഡനങ്ങളിലൂടെയും എടുത്ത കുറ്റസമ്മത മൊഴികള്‍ ടെലിവിഷന്‍ ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ശേഷമാണ് കോടതി ശിക്ഷ വിധിച്ചതെന്ന് യു.എന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
വിലക്കയറ്റത്തിനെതിരെ തുടങ്ങിയ ജനകീയ പ്രക്ഷോഭം ജനുവരി 8, 9 തീയതികളില്‍ ഉച്ചസ്ഥായിയിലെത്തുകയും ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായി മാറുകയുമായിരുന്നു. തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക് സുരക്ഷാ സേന നടത്തിയ വെടിവെപ്പിലും അടിച്ചമര്‍ത്തലുകളിലും അയ്യായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, അമേരിക്കയും ഇസ്രയേലും സ്പോണ്‍സര്‍ ചെയ്ത ഭീകരവാദികളാണ് അക്രമത്തിന് പിന്നിലെന്ന് ഇറാന്‍ ഔദ്യോഗികമായി ആരോപിച്ചു.
തുടര്‍ന്ന് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനുമേല്‍ സംയുക്ത വ്യോമാക്രമണം നടത്തുകയും മേഖല യുദ്ധത്തിലേക്ക് വഴിമാറുകയും ചെയ്തു. വിദേശ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമായി ശക്തമായ നോട്ടീസയച്ച ഇറാന്‍ ഭരണകൂടം, ആയിരക്കണക്കിന് പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തുകയും ചെയ്തുവരികയാണ്. പ്രക്ഷോഭകരില്‍ ഭയം സൃഷ്ടിച്ച് ശബ്ദമുയര്‍ത്തുന്നതിനെ തടയാനാണ് പൊതുസ്ഥലങ്ങളില്‍ പബ്ലിക് ഹാംഗിങ് തന്ത്രം ഇറാന്‍ പയറ്റുന്നത്.
പശ്ചിമേഷ്യയില്‍ യുദ്ധമേഘങ്ങള്‍ കൂടുതല്‍ കറുത്തിരുളുന്നതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇറാനെയും ഒരുപോലെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഞാന്‍ പ്രസിഡന്റായിരുന്നില്ലെങ്കില്‍ ഇന്ന് ഇസ്രയേല്‍ എന്നൊരു രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ല' എന്ന ട്രംപിന്റെ അതിതീവ്രമായ അവകാശവാദവും, ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭഗീരഥ നേട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'പിക്കാക്‌സ്' ആണവകേന്ദ്രം തകര്‍ക്കുമെന്ന പരസ്യ മുന്നറിയിപ്പും ആഗോള നയതന്ത്ര തലത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഫെബ്രുവരിയില്‍ തുടക്കമിട്ട യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോള്‍, സഖ്യകക്ഷിയായ ഇസ്രയേലുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമാക്കാനും ട്രംപ് മടികാണിക്കുന്നില്ലെന്നത് അമേരിക്കന്‍ വിദേശനയത്തിലെ വലിയൊരു വഴിത്തിരിവാണ്.
ഫോക്‌സ് ന്യൂസിന്റെ 'ഫോക്‌സ് & ഫ്രണ്ട്‌സ്' പരിപാടിയില്‍ നല്‍കിയ അരമണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് ട്രംപ് ഇസ്രയേലിന്റെ നിലനില്‍പ്പ് തന്നെ തന്റെ ഭരണത്തുടര്‍ച്ചയുടെ ഉല്‍പന്നമാണെന്ന വാദമുയര്‍ത്തിയത്. 2024-ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെങ്കില്‍ ഇറാന്റെ ആണവാക്രമണത്തില്‍ ഇസ്രയേല്‍ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമായിരുന്നു എന്ന് ട്രംപ് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇസ്രയേല്‍ സ്വയം പ്രതിരോധശേഷിയുള്ള രാഷ്ട്രമാണെന്ന ടെല്‍ അവീവിന്റെ പരമ്പരാഗത നയതന്ത്ര അവകാശവാദങ്ങളുടെ അടിത്തറയിളക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ തുറന്നുപറച്ചില്‍.
https://www.facebook.com/Malayalivartha
























