ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം

ബിജെപി സർക്കാരിനെ ആദ്യമായി മുട്ടുകുത്തിച്ച കോക്രോച്ച് ജനത പാർട്ടി (സിജെപി) അടുത്ത ലക്ഷ്യവുമായി മുന്നോട്ട്. ഇത്തവണ അമിത്ഷായെയാണ് ലക്ഷ്യമിടുന്നത്. അതിനാൽ കരുതലോടെയാണ് ബിജെപി മുന്നോട്ട് നീങ്ങുന്നത്.
അതേസമയം കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവ് ഭഗവാൻറാവു ദീപ്കെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മകനു ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭഗവാൻ റാവുവിന്റെ വെളിപ്പെടുത്തൽ.
മേയ് പകുതിയോടെ യൂട്യൂബിൽ വന്ന ഒരു റീലിലൂടെയാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്ന് ഭഗവൻ റാവു പറഞ്ഞു. ‘‘മേയ് 15,16 അല്ലെങ്കിൽ 17 തീയതികളിലാണ് ഞങ്ങൾ യൂട്യൂബിൽ ആ റീൽ കാണുന്നത്. അവൻ ബിജെപി അംഗമായില്ലെങ്കിൽ, അവന്റെ മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും അവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആ വിഡിയോയിലെ ഉള്ളടക്കം’’ – ഭഗവാൻറാവു പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ന്യൂഡൽഹിയിൽ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം അഭിജീത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പിതാവിന്റെ വെളിപ്പെടുത്തൽ.
‘‘അവൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിനായി സ്വന്തം ജോലി പോലും അവൻ ത്യജിച്ചു. താൻ നേടിയ വിദ്യാഭ്യാസം സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിനു പകരം പൊതുജനങ്ങൾക്കായാണ് അവൻ വിനിയോഗിച്ചത്’’ – ഭഗവാൻ റാവു പറഞ്ഞു. അതേസമയം, ഡൽഹിയിലെ സമരങ്ങൾക്കു ശേഷം നാട്ടിലെത്തിയ അഭിജീത്തിന് വളരെ ലളിതമായ രീതിയിലാണ് കുടുംബം സ്വീകരണമൊരുക്കിയത്. അനാവശ്യമായ പ്രചാരണമോ ആഡംബരങ്ങളോ ഇഷ്ടപ്പെടാത്ത ആളാണ് അഭിജീത്തെന്നും, മുൻപ് സ്വന്തം ഗ്രാമം സന്ദർശിച്ചപ്പോഴും ഇത്തരം ആഘോഷങ്ങൾ അദ്ദേഹം വിലക്കിയിരുന്നുവെന്നും വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേ ഭഗവാൻ റാവു പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിൻ്റെ ഭാവിയാണെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധം അവസാനിച്ചിട്ടും വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടത്തുകയാണെന്നും ദീപ്കെ പറഞ്ഞു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിച്ച ശേഷം ദില്ലിയിൽനിന്ന് ജന്മനാടായ മഹാരാഷ്ട്രയിൽ എത്തിയ ശേഷം വിമാനത്താവളത്തിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിജിത്ത് ദീപ്കെ.
"സർക്കാർ ഇപ്പോൾ നന്നായി പെരുമാറണം. ജൂലൈ 20ന് പാർലമെന്റ് മാർച്ചിൽ വിദ്യാർത്ഥികളുടെ രക്തം തെരുവിൽ വീണതാണ്. അത് പോരായിരുന്നോ? ഇപ്പോഴും വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർത്ഥികളുടെ വീടുകളിൽ എത്തുകയും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു"- അഭിജിത്ത് ദീപ്കെ പറഞ്ഞു.
40 ദിവസത്തിന് ശേഷമാണ് താൻ വീട്ടിലേക്ക് മടങ്ങുന്നത്. താൻ ഇന്ത്യയിൽ വന്നതുമുതൽ ഇവിടെ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്നു. പിന്നീട് ഏകദേശം 36 ദിവസമായി ജന്തർ മന്തറിലായിരുന്നു. പ്രക്ഷോഭം വിജയകരമാകുകയും വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തു. ഇനി തനിക്ക് മാതാപിതാക്കളെ കാണാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെൻ്റിൽ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുൽ വൈകിട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം.
അമിത്ഷാക്കെതിരെ പാർലമെൻ്റിൽ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞാൽ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞുവെന്നും എന്നാൽ മാപ്പ് പറയാൻ തയാറല്ല എന്നും രാഹുൽ പറഞ്ഞു. കൂടാതെ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൻ്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല. പലതവണ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അനുമതി നൽകി. അമിത്ഷാക്കെതിരെ ഉയർത്തിയ ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞു. എന്നാൽ, ഒരിക്കലും ആർഎസിഎസിനോടും ബിജപിയോടും മാപ്പ് പറയില്ലെന്ന് രാഹുൽ വ്യക്തമാക്കി. പെല്ലറ്റ് ഗൺ പ്രയോഗമേറ്റ ഒരാളുടെ കാഴ്ച നഷ്‌ടപ്പെട്ടു. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് പാർലമെൻ്റിൽ വച്ച് താൻ കണ്ടു. ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും കണ്ടു. ദില്ലി പൊലീസ് ആഭ്യന്തര മന്ത്രായലത്തിനാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ ആർഎസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നും പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമർശവുമാണ് നീക്കിയത്. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയിൽ രാഹുൽ അമിത് ഷാക്കെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്നും അല്ലെങ്കിൽ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിൻറെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാർ ആവശ്യപ്പെട്ടിരുന്നു.
അമിത്ഷാ പാർലമെൻ്റിലെത്താൻ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും എല്ലാ സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ ആരോപിച്ചു. അവർ പരീക്ഷകളെ അട്ടിമറിക്കുന്നു. അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു. സ്വകാര്യ കമ്പനികൾ പരീക്ഷകൾ നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർ മന്ദറിലെ ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ചില വിദ്യാർത്ഥികളുമായി സംസാരിക്കാൻ അവസരം കിട്ടി. നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ വിശദമാക്കി. ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് രാഹുൽ മറുപടി നൽകി. വിദ്യാർത്ഥികളുടെ പേരിൽ രാഹുൽ മര്യാദ കെട്ട വർത്തമാനം പറയുന്നുവെന്നായിരുന്നു കിരൺ റിജിജു പ്രതികരിച്ചത്. രാഹുലിന്റെ പരാമർശം രേഖകളിൽ നിന്ന് മാറ്റണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. സഭയിൽ ഭരണപ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ നിലവാരമില്ലാത്ത പ്രയോഗങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കർ വിശദമാക്കി.
അതേസമയം ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. തൻ്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പർക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിൻ്റെ നിരീക്ഷണത്തിൽ ആണെന്നും ഐഷി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഐഷി ഘോഷിനെ പാർട്ടി ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. ഈ നടപടി വിവാദത്തിലായിരുന്നു. ദില്ലി പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ മഫ്തിയിലെത്തിയാണ് അറസ്റ്റിന് ശ്രമിച്ചത്. യൂണിഫോം ധരിച്ചിരുന്നില്ലായിരുന്നു. അത് ചോദ്യം ചെയ്തപ്പോൾ മഴ പെയ്തത് കൊണ്ടാണ് യൂണിഫോം ധരിക്കാത്തത് എന്നാണ് പൊലീസ് വിശദീകരിച്ചത് എന്ന് ഐഷി ഘോഷ് പറഞ്ഞു.
സമരവേദിയിൽ എത്തിയവരിൽ നിറയെ കുറ്റവാളികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. കുറ്റവാളികൾ ആരെന്ന് അവർ വ്യക്തമാക്കണം. തൻ്റെയും എസ്എഫ്ഐ നേതാക്കളുടെയും പേരുകൾ പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു. പൊലീസ് വാറണ്ട് സംബന്ധിച്ച് അടക്കം ഒരു ആശയവിനമയവും നടത്തിയിട്ടില്ല. ഇത് പ്രതികാര നടപടിയാണ്. ജന്തർമന്ദർ സമരവേദിയിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിന് എതിരെ നൽകിയ ഹർജി പിൻവലിക്കാൻ സമ്മർദം ഉണ്ടായിരുന്നു. എന്നാൽ അതിന് വഴങ്ങിയില്ല. പിന്നാലെയാണ് പൊലീസ് അറസ്റ്റിന് ശ്രമിച്ചതെന്നും അവർ പറഞ്ഞു.
"https://www.facebook.com/Malayalivartha

























