ബുക്കിലെ പേപ്പർ കീറിയതിന് 4 വയസുകാരിയെ തല്ലിച്ചതച്ചു, സ്റ്റീൽ സ്കെയിൽ കൊണ്ട് ഇടതുകാലിന് താഴെ മർദ്ദിച്ചു, അംഗനവാടി ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്...!

കൊല്ലം ചിതറയിൽ നാല് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അംഗനവാടി ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.കൊത്തല അംഗൻവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് നടപടി. ചിതറ പൊലീസിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അംഗനവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസിൽ ശരണ്യ- ഉദയകുമാർ ദമ്പതികളുടെ 4 വയസുള്ള മകൾ ഉദിർഷ്ണക്കാണ് മർദനമേറ്റത്. അംഗൻവാടിയിലെ ബുക്കിന്‍റെ പേപ്പർ കീറിയതിനായിരുന്നു മർദനം. സ്റ്റീൽ സ്കെയിൽ കൊണ്ട് ഇടതുകാലിന് താഴെ മർദ്ദിക്കുകയായിരുന്നു.പിറ്റെ ദിവസം കുട്ടിയുടെ കാലിൽ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. വിവരം തിരക്കിയപ്പോഴാണ് മർദ്ദന വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്.
ആനയുടെയും കുതിരയുടെയും ചിത്രമുള്ള ബുക്കിലെ പേപ്പർ കീറിയതിന് അടിച്ചെന്നാണ് കുട്ടി പറഞ്ഞത്. കടക്കൽ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കാലിൽ അടിയേറ്റതിനെ തുടർന്ന് നീരു വന്നതായി കണ്ടെത്തി. തുടർന്നാണ് ചിതറ പൊലീസിൽ മാതാപിതാക്കൾ പരാതി നൽകിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സുജാതയ്ക്കെതിരെ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























