മൊഴികളില്‍ പൊരുത്തക്കേട് കാവ്യ അടപടലം കുടുങ്ങി വീണ്ടും ചോദ്യം ചെയ്യും പ്രതിയാക്കി കുരുക്കിട്ട് പൊലീസ് സുപ്രധാന നീക്കവുമായി അന്വേഷണ സംഘം

ഇന്നലെയാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂറാണ് കാവ്യയെ വിശദമായി ചോദ്യം ചെയ്തത്. പത്മ സരോവരത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് ക്രൈംബ്രാഞ്ച് എത്തിയത്. കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണ സംഘത്തിന് കാവ്യയില്‍ നിന്നും ലഭിച്ചു. ഇതോടെ കാവ്യ പ്രതിയാകാനുള്ള സാധ്യതയാണ് കാണുന്നത്. ഉടന്‍ തന്നെ കാവ്യയെയും കേസില്‍ പ്രതിയാക്കും എന്നാണ് സൂചന. ഇതോടെ കാവ്യയെ വീണ്ടും വിശദമായി ചോദ്യം ചെയ്യാനുള്ള വഴി ഒരുങ്ങുകയാണ്. ഇത്തവണ പത്മ സരോവരത്തിലെങ്കില്‍ അടുത്തത് ക്രൈംബ്രാഞ്ചിന്റെ ഓഫീസിലായിരിക്കും. നടിയെ ആക്രമിച്ച കേസിലേതുപോലെ വധ ഗൂഢാലോചാനാക്കേസിലുമാകും0 കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുക. ഇന്നലത്തെ ചോദ്യം ചെയ്യലില്‍ കാവ്യാ മാധവന്‍ നല്‍കിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് എഡിജിപി അടക്കമുളളവരുടെ അനുമതിയോടെയാണ് തുടര്‍ നടപടികളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുന്നത്. കാവ്യാ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടന്‍ ദിലീപിന്റെ ചില സാമ്പത്തിക താല്‍പര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവന്‍ മൊഴി നല്‍കി. ആലുവയിലെ ദിലീപിന്റെ 'പത്മസരോവരം' വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയില്‍ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും അന്വേഷണത്തില്‍ തെളിവു ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് കാവ്യ അടക്കം മുമ്പ് നല്‍കിയ മൊഴിയും സമാനമയിരുന്നു.
പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക താല്‍പര്യങ്ങള്‍ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തില്‍ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാല്‍ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകള്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കാവ്യയ്ക്ക് ഉത്തരം മുട്ടി അവശയാകുകയും ചെയ്തു.
ഒരുമാസം നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കാവ്യമാധവനെ ക്രൈംബ്രാഞ്ച് സംഘമെത്തി ചോദ്യം ചെയ്തത്. സാക്ഷിയായത് കൊണ്ട് തന്നെ മൊഴിയെടുക്കാന്‍ വീട്ടില്‍ എത്തണമെന്ന് കാവ്യാമാധവന്‍ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തില്‍ എസ് പി സുദര്‍ശനും ബൈജു പൗലോസും, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എസ് പി മോഹന ചന്ദ്രനുമാണ് ഒരുമിച്ച് ദിലീപിന്റെ വീട്ടില്‍ എത്തിയത്. ചോദ്യം ചെയ്യല്‍ നാലര മണിക്കൂര്‍ നീണ്ടു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും ഒപ്പം കാവ്യയുടെ ജീവനക്കാരനായിരുന്ന സാഗറിന്റെ മൊഴികളാണ് കാവ്യക്ക് തിരിച്ചടിയായത്. വധ ഗൂഢാലചന കേസില്‍ അന്വേഷണ സംഘത്തിന് ലഭിച്ച ഫോണ്‍ രേഖകളും ഡിജിറ്റല്‍ തെളിവുകളും കാവ്യക്ക് പ്രശ്‌നമാണ്. കേസില്‍ ഇതു വരെ സാക്ഷിയായ കാവ്യ മൊഴിയെടുക്കലിന് ശേഷം പ്രതിയാക്കപ്പെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. മുമ്പ് രണ്ട് തവണ കാവ്യക്ക് ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.
ഒരു തവണ സ്ഥലത്ത് ഇല്ല എന്ന അറിയിച്ചും രണ്ടാം തവണ ആലുവയില്‍ വീട്ടില്‍ മാത്രമെ മൊഴിയെടുക്കലിനോട് സഹകരിക്കാന്‍ കഴിയു എന്നും കാവ്യ നിലപാട് എടുത്തു. മൂന്നാമത്തെ നോട്ടീസിലാണ് കാവ്യയുടെ വീട്ടിലേക്ക് തന്നെ എത്താന്‍ അന്വേഷണ സംഘങ്ങള്‍ തിരുമാനിച്ചത്. ശബ്ദരേഖകളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലി വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കാവ്യയുടെ മാതാപിതാക്കളും ഈ സമയം ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ഉണ്ടായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്. അതിജീവിതയുടെ അഭിപ്രായം മാനിച്ചായിരിക്കും പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അനില്‍കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് നീക്കം.
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം അവസാനത്തോടെ തുടരന്വേഷത്തില്‍ ഉള്‍പ്പെടെ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് സുപ്രധാനമായ സര്‍ക്കാര്‍ ഇടപെടല്‍. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരായിരിക്കണം എന്ന നിര്‍ദേശം അതിജീവിത ഇന്ന് തന്നെ സര്‍ക്കാറിന് കൈമാറാനാണ് സാധ്യത. നേരത്തെ രാജിവച്ച രണ്ട് അഭിഭാഷകരില്‍ ഒരാളെ തന്നെ അതിജീവിത നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ കോടതി സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് നേരത്തെ ഉണ്ടായിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ രാജിവെച്ചത്. വിചാരണ ഘട്ടത്തില്‍ രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് രാജിവച്ചത്. കോടതി നടപടികള്‍ക്കിടയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകന്‍ അനില്‍ കുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാജി സമര്‍പ്പിക്കുകയായിരുന്നു. കോടതിക്ക് എതിരായ സമാനമായ ആരോപണങ്ങളായിരുന്നു രാജിവച്ച് മാറിയ രണ്ട് പ്രോസിക്യൂട്ടര്‍മാരും സ്വീകരിച്ചത്.
തുടര്‍ന്ന്, കഴിഞ്ഞ അഞ്ച് മാസമായി കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉണ്ടായിരുന്നില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിലായിരുന്നു കേസിലെ നടപടികള്‍ പുരോഗമിച്ചത്.
അതിനിടെ, നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പോരാടാന്‍ ഉറച്ച് തന്നെയാണ് അതിജീവിതയുടെ നീക്കങ്ങള്‍. കോടതിയില്‍ അതിജീവിത സ്വന്തമായി അഭിഭാഷകനെ നിയമിച്ചേക്കും. ഇതുള്‍പ്പെടെ അതിജീവിതയുടെ ഭാഗത്ത് നിന്നും സുപ്രധാന നീക്കങ്ങള്‍ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha