പദവിയേക്കാൾ പ്രധാനം വിദ്യാർത്ഥികളുടെ ഭാവി; ധർമ്മേന്ദ്ര പ്രധാന്റെ രാജി 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനെന്ന് അമിത് ഷാ

ഏതൊരു രാഷ്ട്രീയ പദവിയേക്കാളും പ്രധാനമാണ് രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെന്ന് മനസ്സിലാക്കിയാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പിൻതുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 'ബിജെപി പ്രവർത്തകർക്ക് രാജ്യവും യുവാക്കളും വിദ്യാർത്ഥികളുമാണ് ഏതൊരു പദവിയേക്കാളും പ്രധാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത് ഈ തത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്.' എന്ന് അമിത് ഷാ എക്‌സിൽ (X) കുറിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിഞ്ഞത്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനും 'ദേശവിരുദ്ധ ശക്തികൾ' നിലവിലുള്ള പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് താൻ ഈ തീരുമാനമെടുത്തതെന്ന് പ്രധാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം വന്നത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിദ്യാർത്ഥികളുടെ വികാരങ്ങളെ മാനിക്കുന്നുണ്ടെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സുരക്ഷാ നടപടികൾ കർശനമാക്കാൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി. പേപ്പർ ചോർച്ചയിൽ കുറ്റക്കാരായവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രി എടുത്ത തീരുമാനങ്ങൾ പ്രശംസനീയമാണെന്നും, സർക്കാരിന്റെ പുതിയ പരിഷ്കാരങ്ങൾ നീറ്റ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാജി പ്രഖ്യാപിച്ചുകൊണ്ട്, ഈ വിഷയം തന്റെ വ്യക്തിപരമായ അന്തസ്സിന്റെ പ്രശ്നമല്ല എന്നും വിദ്യാർത്ഥികളുടെ ഭാവി തന്നെയാണ് മുൻഗണനയെന്നും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി. വിവാദത്തിന്റെ ഉത്തരവാദിത്തം തുടക്കം മുതൽ തന്നെ താൻ ഏറ്റെടുത്തിരുന്നുവെന്നും, വിദ്യാർത്ഥികൾക്ക് പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കാനാണ് സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ ചില സ്വാർത്ഥ ഘടകങ്ങൾ മുതലെടുക്കുന്നത് തടയാൻ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















