വെല്ലുവിളിച്ച് പിസി... ആരോഗ്യ പ്രശ്‌നം കാരണം ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിലും തെരഞ്ഞെടുപ്പ് യോഗത്തില്‍ പൂര്‍ണ ആരോഗ്യത്തോടെ പിസി ജോര്‍ജ് എത്തിയത് കോടതിയെ അറിയിക്കാന്‍ നീക്കം; പി.സി.ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ എന്നറിയാന്‍ നിയമോപദേശം തേടാന്‍ ഒരുങ്ങി പോലീസ്

പോലീസിനെ വെല്ലുവിളിച്ച് പിസി ജോര്‍ജ് തൃക്കാക്കരയില്‍ എത്തി പ്രസംഗിച്ചു. ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞാണ് ഇന്നലെ പിസി ജോര്‍ജ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. അതേസമയം തൃക്കാക്കരയില്‍ എത്തുകയും ചെയ്തു. പി.സി.ജോര്‍ജ് ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നിര്‍ദ്ദേശം അവഗണിച്ച് ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയില്‍ പ്രചാരണത്തിനു പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും.
പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ജോര്‍ജിന് വിലക്കില്ല. പക്ഷേ, അന്വേഷണവുമായി സഹകരിക്കണമെന്നു ഹൈക്കോടതി ഉത്തരവുണ്ട്. അതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കി പൊതുപരിപാടിക്കു പോയതിലെ നിയമ ലംഘനമാണ് പൊലീസ് ആയുധമാക്കാന്‍ ശ്രമിക്കുന്നത്. കൂടാതെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ചതും പരിശോധിക്കും. ശബ്ദ സാംപിള്‍ പരിശോധന വീടിനു സമീപത്തേക്കു മാറ്റണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു.
ശബ്ദസാംപിള്‍ ശേഖരണം ഈരാറ്റുപേട്ടയിലേക്കു മാറ്റണമെന്ന ജോര്‍ജിന്റെ ആവശ്യവും അംഗീകരിക്കില്ല. ജോര്‍ജ് വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും സംസാരിച്ചതായി കോടതിയില്‍ അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം. വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനു തിരുവനന്തപുരത്ത് എത്താനുള്ള പൊലീസിന്റെ നിര്‍ദേശം തള്ളിയാണ് ജോര്‍ജ് ഇന്നലെ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.
ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍നിന്ന് പിസി ഒഴിവായത്. പകരം, ചൊവ്വ ,ബുധന്‍ ദിവസങ്ങളില്‍ എത്താന്‍ തയാറാണന്നും പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ജോര്‍ജിന് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്കു ചോദ്യംചെയ്യല്‍ മാറ്റേണ്ടെന്നാണു പൊലീസിന്റെ തീരുമാനം.
ഇന്നലെ ചോദ്യം ചെയ്യലിനു വരാതിരുന്നത് ജാമ്യ ഉപാധികളുടെ ലംഘനമാണോയെന്നു പരിശോധിക്കും. അതിനുശേഷം കോടതിയെ അറിയിച്ചിട്ടാവും തുടര്‍നടപടി നിശ്ചയിക്കുക.
അതേസമയം പിസി ജോര്‍ജ് ഇന്നലെയും ആഞ്ഞടിച്ചിരുന്നു. മഹാരാജാസ് കോളജില്‍ വര്‍ഗീയതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ പിന്നാക്ക സമുദായക്കാരനായ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളില്‍ കയ്യിട്ടുകൊണ്ടാണ് പിണറായി വിജയന്‍ തന്നെ വര്‍ഗീയവാദി എന്നു വിളിക്കുന്നതെന്നു പി.സി.ജോര്‍ജ് പറഞ്ഞു.
2016ലെ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ എനിക്കു പിന്തുണ നല്‍കി. 2 വര്‍ഷത്തോളം അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഉറപ്പിച്ചു പറയുന്നു. അവര്‍ ഇന്ത്യയെ സ്‌നേഹിക്കുന്നവരല്ല. കൂടെ കിടന്നവനേ രാപ്പനി അറിയൂ എന്നും പി.സി.ജോര്‍ജ് പറഞ്ഞു.
എസ്ഡിപിഐ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ഇന്റലിജന്‍സും ജില്ലാ കലക്ടറും പറഞ്ഞിട്ടും തൃക്കാക്കര വോട്ട് ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് അനുമതി നല്‍കിയതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. തിരുവനന്തപുരത്തെയും വെണ്ണലയിലെയും പ്രസംഗത്തില്‍ ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്. അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ച് എന്നെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുക വഴി വലിയ പ്രീണനം നടത്തി. വര്‍ഗീയ ചേരിതിരിവിലൂടെ തൃക്കാക്കരയില്‍ വോട്ടുകള്‍ വിഭജിച്ച് ജയിക്കാനുള്ള തന്ത്രം മെനഞ്ഞ് പിണറായി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ അറസ്റ്റെന്നും പിസി ജോര്‍ജ് പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ പത്തിരുപതു ദിവസമായി മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയനുമായി മത്സരിക്കുകയായിരുന്നെന്നും ജോര്‍ജ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























