ഷാള്‍ മുറുക്കി കൊല.... തമ്പാനൂര്‍ ലോഡ്ജില്‍ ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ കൊലപാതകം... സി ഡി ഫയല്‍ ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്,പോലീസ് റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതിനാലാണ് കോടതി ഉത്തരവ്, മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു, സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് മജിസ്‌ട്രേട്രേട്ട് കോടതി ജാമ്യം നിഷേധിച്ചത്

തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി റിസപ്ഷനിസ്റ്റ് ഗായത്രിയെ തമ്പാനൂര്‍ ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസില്‍ സി ഡി ഫയല്‍ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു.
ജാമ്യം തള്ളിയ കീഴ്‌കോടതി ഉത്തരവുമായി മുന്‍ സ്വകാര്യ ബസ് കണ്ടക്ടറായ ജ്വല്ലറി ഡ്രൈവര്‍ പ്രവീണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ജില്ലാ കോടതി ഉത്തരവ്.
ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാനും പോലീസ് റിപ്പോര്‍ട്ടു ഹാജരാക്കാനും നേരത്തേ ഉത്തരവിട്ടിരുന്നു. പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാലാണ് കേസ് ഡയറി ഫയല്‍ ഹാജരാക്കാനാവശ്യപ്പെട്ടത്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി പ്രവീണിന് ജാമ്യം നിരസിച്ചിരുന്നു.
അതേസമയം ജ്വല്ലറി റിസപ്ഷനിസ്റ്റും ജിംനേഷ്യം ട്രെയിനറും അവിവാഹിതയുമായ കാട്ടാക്കട വീരണകാവ് അരുവിക്കുഴി പുതിയ പാലത്തിന് സമീപം മുരിക്കര ഏഴാമൂഴി മഹിതം വീട്ടില്‍ ഗായത്രി (24) ആണ് കൊല്ലപ്പെട്ടത്.
പ്രവീണിന്റെ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൂടെ കൂട്ടാമെന്നത് കൂട്ടാക്കാതെ പ്രവീണ്‍ ട്രാന്‍സ്ഫറായ തിരുവണ്ണാമലക്ക് ഒപ്പം വരുമെന്ന് ശഠിച്ചതും അനുനയിപ്പിച്ച് മടക്കി അയക്കാന്‍ ശ്രമിച്ചത് കൂട്ടാക്കാതെ ഗായത്രി പ്രവീണുമായുള്ള രഹസ്യ വിവാഹ ഫോട്ടോ നവ മാധ്യമങ്ങളില്‍ സ്റ്റാറ്റസിട്ട വിരോധത്താലും കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 മാര്‍ച്ചു മാസം 6 ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 നാണ് തമ്പാനൂരിലെ ലോഡ്ജു മുറിയില്‍ ഗായത്രിയെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ ലോഡ്ജു ജീവനക്കാര്‍ കണ്ടെത്തിയത്. ഗായത്രി മരിച്ചു കിടക്കുന്നപ്പുണ്ടെന്ന് പ്രവീണ്‍ തന്നെ ലോഡ്ജില്‍ വിളിച്ചറിയിക്കുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രവീണ്‍. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലത്ത് പ്രണയത്തിലായ ഇരുവരും ഒരു വര്‍ഷം മുമ്പ് ബന്ധുക്കളറിയാതെ പള്ളിയില്‍ വച്ച് വിവാഹിതരായി. സംഭവം പ്രവീണിന്റെ വീട്ടുകാരും ജ്വല്ലറി ജീവനക്കാരും അറിയുകയും പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ജ്വല്ലറിക്കാരെ അറിയിക്കുകയും ചെയ്തതോടെ ഗായത്രി ജ്വല്ലറി ജോലി ഉപേക്ഷിച്ചു. എങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്നു. ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തില്‍ ട്രെയിനറായി. സംഭവത്തിന് ഒരാഴ്ച മുമ്പ് പ്രവീണിനെ തമിഴ്‌നാട്ടിലെ തിരുവണ്ണാമല ഷോറൂമിലേയ്ക്ക് സ്ഥലം മാറ്റി. ജ്വല്ലറിക്കാര്‍ വെള്ളിയാഴ്ച യാത്രയയപ്പും നല്‍കി. ഞായറാഴ്ച അവിടേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
തമ്പാനൂര്‍ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ പ്രവീണിന്റെ കുറ്റസമ്മത മൊഴി ഇപ്രകാരമാണ്. മാര്‍ച്ച് 5 ശനിയാഴ്ച രാവിലെ 10.30 ഓടെ പ്രവീണാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. ഗായത്രി പിന്നീട് എത്തുമെന്ന് പറഞ്ഞ് രണ്ടു പേരുടെയും ഐഡി കാര്‍ഡ് ഹോട്ടലില്‍ നല്‍കിയാണ് ഇയാള്‍ മുറിയെടുത്തത്. കാട്ടാക്കട വീട്ടില്‍ നിന്നും ഉച്ചയ്ക്ക് 1.30 ഓടെ ഗായത്രിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി. ആദ്യ വിവാഹ മോചനത്തിന് ശേഷം ഗായത്രിയെ രേഖാമൂലം ഔദ്യോഗികമായി വിവാഹം കഴിക്കാമെന്ന് പ്രവീണ്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തിരുവണ്ണാമലക്ക് പോകും മുമ്പ് ഇത് വേണമെന്ന് ഗായത്രി ശഠിച്ചു. തിരുവണ്ണാമലക്ക് കൂടെ വരാന്‍ താന്‍ തയ്യാറാണെന്നും ഗായത്രി പറഞ്ഞു. ഗായത്രിയെ അനുനയിപ്പിച്ച് തിര്യെ അയക്കുകയായിരുന്നു പ്രവീണിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഗായത്രി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഫോണിലുണ്ടായിരുന്ന വിവാഹ ഫോട്ടോകള്‍ ഗായത്രി വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അവിവാഹിതയായ 24 കാരിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് കേസ്.
വൈകിട്ട് 5.30 ഓടെ തന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുറി പൂട്ടി പ്രവീണ്‍ ജ്വല്ലറി ജീവനക്കാരുടെ വാസസ്ഥലത്ത് എത്തി കുശലാന്വേഷണങ്ങള്‍ നടത്തിയ ശേഷം സ്വദേശമായ പരവൂരിലേക്ക് പോയി. രാത്രി 12.30 ഓടെ ഗായത്രി മുറിയില്‍ മരിച്ചു കിടക്കുകയാണെന്ന് ഇയാള്‍ ഫോണ്‍ ചെയ്ത് അറിയിച്ചു. ഞായറാഴ്ച പരവൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനിരിക്കെ സിറ്റി ഷാഡോ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഫോണ്‍ ഓണ്‍ ചെയ്ത സമയം പരവൂരാണെന്ന് മനസ്സിലാക്കിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് തമ്പാനൂര്‍ പോലീസ് , ഫോറന്‍സിക് , ഡോഗ് സ്‌ക്വാഡ് സംഘങ്ങള്‍ ഹോട്ടലില്‍ പരിശോധന നടത്തിയത്.
അതേ സമയം കാട്ടാക്കട പോലിസ് കൃത്യസമയത്ത് അന്വേഷിച്ചില്ലെന്ന് ഗായത്രിയുടെ അമ്മ പരാതി പറഞ്ഞു. ശനിയാഴ്ച രാത്രി 7.30 ക്ക് കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നോക്കാമെന്ന ഉഴപ്പന്‍ മറുപടി പറഞ്ഞ് ഇവരെ മടക്കി അയക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചപ്പോള്‍ ഭീഷണിയുടെ സ്വരത്തില്‍ ഒരു യുവാവ് സംസാരിച്ചെന്നും മകള്‍ക്ക് ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും കാട്ടി ഗായത്രിയുടെ അമ്മ പരാതി നല്‍കിയിട്ടും അന്വേഷിച്ചില്ലെന്നാണ് ആരോപണം. കുഞ്ഞിന് എന്തോ അപകടം പറ്റിയിട്ടുണ്ടെന്നും മകളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് അമ്മയും വിധവയുമായ സുജാതയും വിദ്യാര്‍ത്ഥിനിയായ മകളും പോലീസിനെ സമീപിച്ചത്.
ശനിയാഴ്ച വൈകിട്ട് മകളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് പ്രവീണായിരുന്നു. മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടെങ്കിലും മകള്‍ക്ക് ഫോണ്‍ കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ് എന്ന മറുപടിയാണ് കേട്ടതെന്നും ഗായത്രിയുടെ അമ്മ പറഞ്ഞു. പല തവണ തങ്ങള്‍ ഇടപെട്ട് ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രവീണിനോട് ആവശ്യപ്പെട്ടു. അപ്പോഴൊക്കെ വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നും ഉടന്‍ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതിനിടെ ആദ്യ ഭാര്യയുമായി ദാമ്പത്യ ബന്ധം പുന:സ്ഥാപിച്ചതായും അവര്‍ ഗര്‍ഭിണിയാണെന്നും അറിഞ്ഞതോടെ ഇയാളുമായി ഇടപഴകുന്നതില്‍ നിന്ന് ഗായത്രിയെ കര്‍ശനമായി വിലക്കി. ശനിയാഴ്ച ഉച്ചയോടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നെന്ന് പറഞ്ഞാണ് ഗായത്രി വീട്ടില്‍ നിന്നിറങ്ങിയത്.
കാണാതായപ്പേഴോണ് 3 മണിയോടെ മൊബൈലിലേയ്ക്ക് വിളിച്ചത്. വൈകിട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടില്‍ കണ്ടതോടെ സുജാതയും ഇളയ മകളും ചേര്‍ന്ന് വീണ്ടും ഗായത്രിയുടെ ഫോണില്‍ വിളിച്ചു. 5 മണിയോടെ ഫോണ്‍ എടുത്തു. താന്‍ പ്രവീണാണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും അറിയിച്ച് ഭീഷണി സ്വരത്തില്‍ അമ്മയോടും സഹോദരിയോടും പ്രവീണ്‍ സംസാരിച്ചു. ഗായത്രിക്ക് ഫോണ്‍ നല്‍കണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നു.
പഠിക്കാന്‍ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹത്താലാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജ്വല്ലറി ജോലിക്കായി പോയത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അച്ഛന്‍മാരിയപ്പന്‍ 11 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതോടെ ഹോട്ടലുകളില്‍ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെണ്‍കുട്ടികളെയും വളര്‍ത്തിയത്.
ഏറെക്കാലം സ്വകാര്യ ബസ് കണ്ടക്ടറായി ജോലി ചെയ്യുമ്പോള്‍ പ്രവീണ്‍ ഒഴുകുപാറ മുതലക്കുളത്തുള്ള യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ 5 വയസ്സുള്ള മകനും 6 മാസം പ്രായമുള്ള മകളുമുണ്ട്. ഇതിനിടെയാണ് ജ്വല്ലറി ഡ്രൈവറായി ജോലി ലഭിച്ചത്.
https://www.facebook.com/Malayalivartha