എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ ചോര്‍ത്തല്‍ കേസ്... പരീക്ഷാഭവന്‍ സെക്രട്ടറിയുടെ ശക്തമായ ശുപാര്‍ശയാലാണ് ചോര്‍ത്തിയ പ്രിന്റര്‍ക്ക് കാലാവധി നീട്ടി നല്‍കിയതെന്ന് ഡി പി ഐ യുടെ സാക്ഷിമൊഴി, ലീക്കേജറിഞ്ഞയുടന്‍ താന്‍ പാസാക്കിയ ചെക്ക് ഉടന്‍ തടഞ്ഞു വെച്ചു, പരീക്ഷാഭവന്‍ സെക്രട്ടറി അടക്കം 7 പ്രതികള്‍, പ്രതികളുടെ വഞ്ചന കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സിബിഐ കണ്ടെത്തല്‍

പരീക്ഷാഭവന്‍ സെക്രട്ടറിയുടെ ശക്തമായ ശുപാര്‍ശയാലാണ് ചോര്‍ത്തിയ പ്രിന്റര്‍ക്ക് കാലാവധി നീട്ടി നല്‍കിയതെന്ന് ഡി പി ഐ യുടെ സാക്ഷിമൊഴി. സംസ്ഥാന എസ് എസ് എല്‍ സി ചോദ്യ പേപ്പര്‍ പ്രസ്സില്‍ നിന്നും ചോര്‍ത്തി വിറ്റെന്ന സിബിഐ കേസിലാണ് പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴി കോടതി മുമ്പാകെ വന്നത്.
വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ. സനില്‍കുമാര്‍ മുമ്പാകെ 26-ാം സാക്ഷിയായി മൊഴി നല്‍കവേയാണ് ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്റ്റര്‍ അജിത് കുമാര്‍ ഐ എ എസ് ഇക്കാര്യം വ്യക്തമാക്കിയത്. ലീക്കേജറിഞ്ഞയുടന്‍ പ്രിന്റര്‍ക്ക് നല്‍കാനായി താന്‍ പാസാക്കിയ ചെക്ക് ഉടന്‍ തടഞ്ഞു വെച്ചു.
തുക പാസാക്കി നല്‍കാനുള്ള പരീക്ഷാ ഭവന്‍ സെക്രട്ടറിയുടെ നോട്ട് താനാണ് സര്‍ക്കാരിലേക്കയച്ചത്. ഫിനാന്‍സ് ഓഫീസറുടെ നോട്ടിന് താഴെ തന്റെ ഇനീഷ്യല്‍ ഒപ്പുണ്ട്.മണി പ്രിന്റേഴ്‌സിന് അച്ചടിക്കരാര്‍ കാലാവധി നീട്ടി നല്‍കാനുള്ള സെക്രട്ടറിയുടെ നോട്ട് 2004 നവംബറിലാണ് തനിക്ക് സമര്‍പ്പിക്കുന്നത്. ഡെപ്യൂട്ടി സെക്രട്ടറി ലിലാ തങ്കച്ചി ആണ് ഇത് അപ്രൂവ് ചെയ്തത്. തന്റെ പേര് വച്ച് വന്ന കവര്‍ തനിക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ താനത് കണ്ടിട്ടില്ല.
2005 ലേക്കുള്ള എസ് എസ് എല്‍ സി പരീക്ഷാ ചോദ്യപേപ്പര്‍ നിലവിലെ നിരക്കില്‍ മണി പ്രിന്റേഴ്‌സ് എന്ന പ്രിന്റര്‍ക്ക് ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് 2004 ഡിസംബര്‍ 14 നാണ് ഇറങ്ങിയത്. ജൂണില്‍ സമര്‍പ്പിക്കേണ്ട പ്രൊപ്പോസല്‍ കാലതാമസം വരുത്തി ഡിസംബറിലാണ് വന്നത്. തന്റെ കാലയളവില്‍ പരീക്ഷാഭവന്‍ സെക്രട്ടറി ഒരാള്‍ തന്നെയായിരുന്നു.
2005 മാര്‍ച്ചില്‍ നടക്കാനുള്ള പരിക്ഷയുടെ പ്രിന്റിംഗിനുള്ള പ്രൊപ്പോസല്‍ സെക്രട്ടറി 2004 നവംബറിലാണ് സമര്‍പ്പിച്ചത്. ഇതാണ് ഗൗരവമായ കാല താമസത്തിനിടവന്നത്. തനിക്ക് നടപടി ക്രമം പാലിച്ച് പ്രിന്ററെ തിരഞ്ഞെടുക്കാനുള്ള സമയം ലഭിച്ചിട്ടില്ല. ഫെബ്രുവരിയോടു കൂടി പ്രിന്റിംഗ് ടൈറ്റപ്പ് ചെയ്യേണ്ടതുണ്ട്. തന്റെ മുന്നില്‍ വന്ന വിഷയം നിലവിലുള്ള പ്രിന്ററുടെ കാലാവധി എക്സ്റ്റന്‍ഷന്‍ ആയിരുന്നു.
പ്രിന്ററുടെ രഹസ്യ സ്വഭാവം പരിശോധിക്കല്‍ , സുരക്ഷാ മാനദണ്ഡം , ട്രാക്ക് റെക്കോഡ് എന്നിവ പരിശോധിക്കേണ്ടത് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ മാത്രം ചുമതലയാണെന്നും മണി പ്രിന്‍േറഴ്‌സ് നിലവിലില്ലാത്ത സ്ഥാപനമാണെന്ന് താന്‍ പത്ര ദ്വാര മനസിലാക്കിയെന്നും ഡി പി ഐ അജിത് കുമാര്‍ ഐ എ എസ് മൊഴി നല്‍കി. ഇദ്ദേഹം തിരിച്ചറിഞ്ഞ ഓഫീസ് ഫയലുകള്‍ പ്രോസിക്യൂഷന്‍ ഭാഗം 219 മുതല്‍ 221 വരെയുള്ള രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതി കേസിന്റെ വിചാരണയാണ് സി ബി ഐ കോടതിയില്‍ പുരോഗമിക്കുന്നത്.
ചോദ്യ പേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങമ്പാക്കം ഹൈ റോഡ് നാലാം തെരുവില്‍ താമസം രാജന്‍ ചാക്കോ , ഭാര്യ അന്നമ്മ ചാക്കോ , മാനേജിംഗ് ഡയറക്ടര്‍ വി. സുബ്രഹ്മണ്യന്‍ , സംസ്ഥാന പരീക്ഷാഭവന്‍ മുന്‍ സെക്രട്ടറി കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ താമസം വി. സാനു , കണിയാപുരം അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ കാര്യവട്ടം അമലീനയില്‍ താമസം സി.പി. വിജയന്‍ നായര്‍ , പൂജപ്പുര പരീക്ഷാഭവനിലെ മുന്‍ സെക്രട്ടറി വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ്.രവീന്ദ്രന്‍ , പരീക്ഷാ ഭവനിലെ എല്‍.ഡി. ക്ലാര്‍ക്ക് കെ. അജിത് കുമാര്‍ എന്നിവരാണ് കേസിലെ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍. ഒന്നാം പ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ ,മൂന്നാം പ്രതി സുബ്രഹ്മണ്യന്‍ , ഏഴാം അജിത് കുമാര്‍ എന്നിവര്‍ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടു.
2005 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ ചോര്‍ത്തല്‍ സംഭവം നടന്നത്. പൊതുസേവകരായ ഉദ്യോഗസ്ഥര്‍ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി ഫെബ്രുവരിയില്‍ നടന്ന മോഡല്‍ പരീക്ഷയുടെയും മാര്‍ച്ചിലെ പ്രധാന പരീക്ഷയുടെ ചോദ്യപേപ്പറും മോഷ്ടിച്ച് ചോര്‍ത്തി പലര്‍ക്കും വിറ്റഴിച്ച് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാണ് സി ബി ഐ കേസ്. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് കള്ളി വെളിച്ചത്തായത്. സംഭവം പുറം ലോകമറിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുന: പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായ മാര്‍ഗ്ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടിക്കരാര്‍ നല്‍കിയതെന്നും സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തി.
അച്ചടിക്കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ 2004 നവംബര്‍ 16ന് പരീക്ഷാഭവന്‍ സെക്രട്ടറി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി നിയമവിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. സര്‍ക്കാര്‍ ഓഫീസിലെ നോട്ട് ഫയലുകളില്‍ കൃത്രിമം കാട്ടി പരീക്ഷാ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചാണ് ധൃതിയില്‍ കരാര്‍ നല്‍കിയതെന്നും സംസ്ഥാന സര്‍ക്കാരിനെ പ്രതികള്‍ വഞ്ചിച്ചതായും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികളുടെ വഞ്ചനാപരമായ പ്രവൃത്തികള്‍ കാരണം പരീക്ഷകള്‍ റദ്ദാക്കിയതിലും പുന: പരീക്ഷ നടത്തിയതിലും വച്ച് സംസ്ഥാന സര്‍ക്കാരിന് 1. 32 കോടി രൂപയുടെ നഷ്ടം പ്രതികള്‍ വരുത്തിയതായും സിബിഐ കണ്ടെത്തിയതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2002 മുതല്‍ മണി പ്രിന്റേഴ്‌സിന്റെ പേരില്‍ രാജന്‍ ചാക്കോ ചോദ്യ പേപ്പര്‍ അച്ചടിക്കരാര്‍ സമ്പാദിച്ചിരുന്നത് പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്നമ്മ ചാക്കോ അക്കൗണ്ട് തുടങ്ങി പണം കൈപ്പറ്റി. തന്റെ സ്ഥാപനവുമായി അച്ചടിക്കരാര്‍ നിലവിലില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് വി. സുബ്രഹ്മണ്യന്‍ വിശ്വനാഥ് പ്രിന്റേഴ്‌സില്‍ ചോദ്യപേപ്പര്‍ അച്ചടിച്ചത്. എസ്.രവീന്ദ്രന്‍ , സി.പി.വിജയന്‍ നായര്‍ , വി. സാനു എന്നിവര്‍ ചേര്‍ന്നാണ് മണി പ്രിന്റേഴ്‌സിന്റെ പേരില്‍ ചെക്കുകള്‍ നല്‍കിയത്. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നേരത്തേ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ തള്ളിക്കൊണ്ട് പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാാമുണ്ടെന്നും പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉള്ളതായും വിലയിരുത്തിയാണ് വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
ആദ്യ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന വഞ്ചിയൂര്‍ ഖാദി ബോര്‍ഡിന് സമീപം ബിന്ദു വിജയന്‍ ( 49 ) , ചെന്നൈ ടി നഗറില്‍ സിന്ധു സുരേന്ദ്രന്‍ ( 49 ) എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി 2 പേര്‍ക്കുമെതിരായ കേസ് റദ്ദാക്കിയിട്ടുണ്ട്. 2 പേര്‍ക്കും കൃത്യത്തില്‍ നേരിട്ട് പങ്കാളിത്തമുള്ളതായ തെളിവുകള്‍ സിബിഐക്ക് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ പ്രതിയായിരുന്ന ചെന്നൈ വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന കെ. സുരേഷിനെ ( 43 ) കേസന്വേഷണ ഘട്ടത്തില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
സുരേഷ് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കുറ്റകൃത്യങ്ങളും ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് സി ബി ഐ കോടതി ഇയാള്‍ക്ക് മാപ്പ് നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കിയത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരമാണ് കോടതി സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്. വിചാരണ വേളയില്‍ മാപ്പുസാക്ഷി രഹസ്യമൊഴി തിരുത്തി കൂറുമാറി പ്രതിഭാഗം ചേര്‍ന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 പ്രകാരം വ്യാജ തെളിവു നല്‍കിയെന്ന കുറ്റത്തിന് കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. കൂട്ടു പ്രതിയാണ് രഹസ്യമൊഴി വിചാരണയില്‍ തിരുത്തുന്നതെങ്കില്‍ അതേ കേസില്‍ വീണ്ടും പ്രതിസ്ഥാനത്ത് ചേര്‍ത്ത് പ്രത്യേക വിചാരണ ചെയ്യുന്നതാണ്.
സിബിഐ ഇന്‍സ്‌പെക്ടര്‍ പി.അരിന്‍ ചന്ദ്ര ബോസ് 2007 ജൂണ്‍ 11 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തോടൊപ്പം 337 രേഖകളും 48 പേരടങ്ങുന്ന സാക്ഷിപ്പട്ടികയും സിബിഐ ഹാജരാക്കിയിട്ടുണ്ട്. രണ്ടു ഘട്ടമായാണ് സി ബി ഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha