രാഹുൽ ഗാന്ധി വിമാനമിറങ്ങിയതും AKG സെന്ററിൽ ബോംബിട്ടു! അടുത്ത ലക്ഷ്യം ക്ലിഫ് ഹൗസോ? വൻ നിഗൂഢത; മുഖ്യമന്ത്രിയും ഓടിയെത്തി
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം തണുത്തു കഴിഞ്ഞു. കെപിസിസി ആസ്ഥാനത്ത് സിപിഎം പ്രവർത്തകർ അഴിഞ്ഞാടിയതും റോഡു നീളെ വച്ചിരുന് ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറിയതും കേരളം മറന്നു. എങ്ങും എവിടേയും പ്രതിഷേധമില്ല, ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് തലസ്ഥാനത്തെ ജാഗ്രതയിലാക്കി സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ വാർത്ത പുറത്ത് വന്നിരിക്കുന്നത്. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിൽ എത്തിയ അക്രമി സ്‌ഫോടക വസ്തു വലിച്ച് എറിഞ്ഞത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്. എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൂടാതെ ഏതാനും നിമിഷങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ടായിരുന്നു.
എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞയാൾ എത്തിയത് സ്‌കൂട്ടറിലാണെന്ന് ഈ ദൃശ്യങ്ങൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും. രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി മതിലിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
എകെജി സെൻററിനെതിരായ ആക്രമണത്തെ തുടർന്ന് പൊലീസ് കനത്ത ജാഗ്രതയിൽ മുന്നോട്ട് പോവുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകൾക്കുള്ള സുരക്ഷയും കണ്ണൂർ നഗരത്തിൽ നൈറ്റ് പട്രോളിങ് ശക്തമാക്കി. ജില്ലയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനും ഡിസിസി ഓഫിസിനും സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലാ സിപിഎം, ബിജെപി, യുഡിഎഫ് പാർട്ടി ഓഫിസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.
കണ്ണൂർ ഡി.സി.സി ഓഫിസിനും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. കമ്മിഷണറുടെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തുന്നു. രാഹുൽ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വൻ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതിനിടെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എകെജി സെൻറർ അക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചത്.
എകെജി സെന്റർ ആക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
ഇന്നലെ പാതിരാത്രി ശക്തമായ പ്രതിഷേധമാണുണ്ടായത്. ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂർവമുള്ള കലാപശ്രമമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി.
സ്‌ഫോടനത്തിനു തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സിപിഎം പിബി അംഗം എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ എകെജി സെന്ററിലെത്തി. ബോധപൂർവമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ. വിജയരാഘവൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരത്തിൽ പ്രകടനം നടത്തി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു പ്രവർത്തകർ എകെജി സെന്ററിനു സമീപത്തേക്കെത്തിയ ശേഷം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ബോംബേറ് ആസൂത്രിതമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർ എകെജി സെൻററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഇപി ജയരാജൻ ആരോപിച്ചു. അവർ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാൻ പോയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമസമാധാന നില തകരാറിലാക്കി സർക്കാരിനെ തകർക്കാനുള്ള ശ്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. പ്രവർത്തകർ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തിൽ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെൻററിന് നേരെ ആക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളിൽ യാതൊരു കാരണവശാലും പാർട്ടിയെ സ്നേഹിക്കുന്നവർ കുടുങ്ങരുതെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു. എകെജി സെൻററിന് നേരെ നടന്ന ബോംബാക്രമണത്തിൽ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സിപിഎം പറയുന്നു. കൻറോൺമെൻറ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
എകെജി സെന്റർ മുൻപും കമ്യൂണിസ്റ്റ് വിരുദ്ധർ ആക്രമിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂവെന്നും സംഭവസ്ഥലം സന്ദർശിച്ച മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സമാധാനപരമായി മാത്രമാകണം രാഷ്ട്രീയത്തെ കാണേണ്ടതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി കെ.ബാലഗോപാൽ പറഞ്ഞു.
തലസ്ഥാനത്ത് രാത്രിയിൽ തന്നെ ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഇതോടൊപ്പം സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പത്തനംതിട്ടയിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.
അതേസമയം, മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി കേരളത്തിലെത്തി. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ സുധാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക് തിരിക്കും.
തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി വൻ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നേരത്തെ രാഹുൽ ഗാന്ധിക്ക് നിശ്ചയിച്ചിരുന്ന സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. വയനാട്ടിൽ ഇന്ന് നാല് പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുക. എല്ലാ പരിപാടികളിലും പൊലീസ് സുരക്ഷ ശക്തമാക്കാനാണ് തീരുമാനം. മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാർമേഴ്‌സ് ബാങ്ക് ബിൽഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.
തുടർന്ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ബഫർസോൺ ഉത്തരവിൽ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികൾ അവസാനിക്കും. എം.പി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha