ജലീലിനെ പൊക്കാൻ കേന്ദ്രമിറങ്ങി... പോസ്റ്റ് മുക്കി കണ്ടം വഴിയോടി... സിപിഎമ്മും ഒറ്റുകൊടുത്തു! അടപടലം പെട്ട് ജലീൽ!
കെ. ടി. ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹി പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ഉണ്ടാകുമെന്ന സൂചന നിലവിൽ ലഭിക്കുന്നുണ്ട്. അഭിഭാഷകൻ ജി. എസ്. മണിയാണ് ഡൽഹി തിലക് മാർഗ് സ്റ്റേഷനിൽ പരാതി നൽകിയത്. കശ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ജലീൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൻ വിവാദമായിരുന്നു.
മുൻമന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷനായ നിയമസഭാ പ്രവാസി ക്ഷേമകാര്യ സമിതിയിൽ അംഗമായ ജലീൽ, സമിതിയുടെ സിറ്റിങ്ങിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചു കൊണ്ടിരിക്കുകയാണ്. കശ്മീർ സന്ദർശനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിലായിരുന്നു ഈ വിവാദ പരാമർശങ്ങൾ ഉൾപ്പെട്ടത്.
കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെ ചൊല്ലിയാണു വിവാദം. 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ ദില്ലി പൊലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ടായിരുന്നു. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി. അഭിഭാഷകൻ ജി. എസ്. മണിയാണ് പരാതി നൽകിയത്.
കശ്മീർ സന്ദർശിച്ചതിന് ശേഷം ഫേസ്ബുക്കിൽ കെ. ടി. ജലീല്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ പരമാർശങ്ങളാണ് പരാതിക്ക് ആധാരം. 'പാക്കധീന കശ്മീരെ'ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ'ന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വിശേഷിപ്പിച്ചത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നാണ് ജലീലിന്‍റെ മറ്റൊരു പരാമർശം.
എന്നാൽ 'പഷ്തൂണു'കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാ കാലത്തെയും നിലപാട്. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്ര വിദഗ്ദർ പ്രതികരിച്ചിരുന്നു.
ഒപ്പം, വിവാദ പരാമർശത്തിൽ വിമർശനവുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷിയും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. രാജ്യ താത്പര്യത്തിന് വിരുദ്ധമായാണ് ജലീല്‍ സംസാരിച്ചത്. വിഷയത്തിൽ സിപിഐഎം നിലപാട് അറിയിക്കണം. ജലീലിനെതിരെ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം.
സംഭവത്തിൽ വ്യാപക വിമർശനമാണ് ജലീലിനെതിരെ ഉയർന്നത്. ജലീലിനെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്നു ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കളടക്കമുള്ളവർ ജലീലിന്‍റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത ജലീൽ അംഗീകരിക്കുന്നില്ലേ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് " ആസാദ് കാശ്മീർ " എന്നെഴുതിയതെന്നും ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നും കെ ടി ജലീൽ വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ആസാദ് കശ്മീരിന് അര്‍ഥം ഒന്നേയുള്ളുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കെ.ടി.ജലീലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് പുറത്താക്കണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാന സര്‍ക്കാര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പറഞ്ഞു.
അതോടൊപ്പം ജലീലിനെ തള്ളി സിപിഎം നേതാക്കളും രംഗത്തെത്തി. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പരാമര്‍ശം നടത്തിയതെന്ന് ജലീലിനോട് ചോദിക്കണം. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ചേരാത്ത മറ്റു പരാമര്‍ശങ്ങളൊന്നും പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീലിന്റെ പരാമർശത്തെ പിന്തുണയ്ക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.
എന്തായാലും സംഗതി വഷളായതോടെ കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ വ്യക്തമാക്കി. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha