വീണ്ടും ചൂട് കനക്കുന്നു... ഇന്നലെ രണ്ട് ജില്ലകളില്‍ ആഞ്ഞടിച്ച് വ്യാപക നാശനഷ്ടമുണ്ടാക്കിയ മിന്നല്‍ ചുഴലി വീണ്ടും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകും; ദൈര്‍ഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികള്‍ അപകടകാരികള്‍

കേരളത്തിലെ കാലാവസ്ഥ മാറിമറിയുകയാണ്. മിന്നല്‍ പ്രളയത്തിന് പിന്നാലെ മിന്നല്‍ ചുഴലിയും മനസമാധാനം കെടുത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രണ്ടിടത്താണ് മിന്നല്‍ ചുഴലിയടിച്ചത്. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മിന്നല്‍ ചുഴലിയുണ്ടായത്. കാസര്‍കോട് മാന്യയില്‍ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 150 ഓളം മരങ്ങള്‍ കട പുഴകി. തൃശൂരില്‍ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റില്‍ വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നു.
ഇനിയും മിന്നല്‍ ചുഴലികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് മിന്നല്‍ ചുഴലികള്‍ പതിവാകുന്നതിന് കാരണം മണ്‍സൂണിന് ഇടവേളകള്‍ വരുന്നതു കൊണ്ടാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തില്‍ മിന്നല്‍ ചുഴലികള്‍ ഇനിയും ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദൈര്‍ഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികള്‍ അപകടകാരികളെന്നും വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബര്‍ പന്ത്രണ്ടിന് ചാലക്കുടിയിലും, കാസര്‍കോടും. മിനുട്ടുകള്‍ മാത്രം നീണ്ടു നിന്ന മിന്നല്‍ ചുഴലി ചുഴറ്റിയെറിഞ്ഞത് നൂറ്റിയമ്പതിലേറെ മരങ്ങള്‍. വീടുകളുടെ മേല്‍ക്കൂരകള്‍, കൃഷിയിടങ്ങള്‍. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂരിലെ വരന്തരപ്പിള്ളി മലയോര മേഖലയില്‍ കാറ്റ് അടിച്ചത്. കോടികളുടെ നഷ്ടം. ഇങ്ങനെ തൃശ്ശൂരില്‍ മാത്രം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ പത്തിലേറെ സ്ഥലങ്ങളില്‍ കാറ്റടിച്ചു.
ദൈര്‍ഘ്യം കുറഞ്ഞതും, വേഗമേറിയതുമായ ജലചുഴലികളാണ് യഥാര്‍ഥത്തില്‍ മിന്നല്‍ ചുഴലികള്‍. അന്തരീക്ഷ താപനില കൂടുകയും , മഴ മേഘങ്ങള്‍ രൂപപ്പെട്ട് തണുക്കുകയും ചെയ്യുമ്പോള്‍ ആണ് മിന്നല്‍ ചുഴലി പ്രതിഭാസത്തിനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഭൂമിയില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ ഉയരത്തിലായിരിക്കും ഇത്തരം മേഘങ്ങള്‍ കൂമ്പാരം കണക്കെ രൂപപ്പെടുന്നത്. ചൂട് കൂടിയ സമയത്ത് പെയ്യുന്ന മഴ വെള്ളം ഭൂമിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മുകളില്‍ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ വായു പെട്ടെന്ന് തണുക്കുന്നു.
തണുത്ത വായുവിന് സാന്ദ്രത കൂടുതല്‍ ആയതിനാല്‍ പൊടുന്നനെ താഴേക്ക് പതിക്കും. അന്തരീക്ഷത്തിലെ ഘര്‍ഷണം മൂലം ഇത് മിന്നല്‍ ചുഴലിയായി രൂപാന്തരപ്പെടുന്നു. മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല എന്നതാണ് ഇവയെ അപകടകാരികളാക്കുന്നത്. കേരളത്തില്‍ കാറ്റിന്റെ ഗതി നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം എറണാകുളത്ത് മാത്രമാണ്. എന്നാല്‍ പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകളെ പ്രവചിക്കാന്‍ ഇതിന് കഴിയില്ല.
പെട്ടെന്ന് രൂപപ്പെടുകയും, വളരെ കുറച്ച് സ്ഥലത്ത് കൂടി സഞ്ചരിച്ച് ശക്തി കുറഞ്ഞ് അവസാനിക്കുകയും ചെയ്യുകയാണ് രീതി. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത് കൂടുന്നതുമാണ് ഇത്തരം പ്രതിഭാസം തുടര്‍ച്ചായായി സംഭവിക്കാനുള്ള കാരണം.
കാസര്‍കോട് മാന്യയിലെ പട്ടാജെ, മല്ലടുക്ക പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെയോടെ വീശിയടിച്ച മിന്നല്‍ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകള്‍ക്ക് കേടുപറ്റുകയും 150 ഓളം മരങ്ങള്‍ കട പുഴകുകയും ചെയ്തു.
പല വീടുകള്‍ക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശ്ശൂരില്‍ ചാലക്കുടിപ്പുഴ തീരത്ത് പുലര്‍ച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ചുഴലിക്കറ്റില്‍ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകര്‍ന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി.
https://www.facebook.com/Malayalivartha























