പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ശ്രമം, തടയാൻ ശ്രമിച്ച പൊലീസ് ഓഫീസർക്കും അയൽവാസിക്കും പരുക്ക്, നാൽപത് ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ, ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായി പോലീസ്...!

യുവാവിന്റെ ആത്മഹത്യാ ശ്രമം തടയാൻ ശ്രമിച്ച പൊലീസുകാരനും അയൽവാസിക്കും പരുക്ക്. പെട്രോൾ ഒഴിച്ച് തീകൊളുത്തി ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കള്ളിക്കാട് മുണ്ടവൻകുന്ന് പൊറ്റയിൽ വീട്ടിൽ ദീപുരാജ് (39) നെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീപുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആനന്ദിനാണ് കയ്യിൽ സാരമായി പരുക്കേറ്റത്. ഇദ്ദേഹം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതിയുമായി ദീപുരാജിന്റെ ഭാര്യ തങ്കച്ചി നെയ്യാർ ഡാം സ്റ്റേഷനിൽ ഇന്നലെ രാവിലെ എത്തിയിരുന്നു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ മൂന്നു ദിവസമായി മക്കളുമൊത്ത് പ്ലാമ്പഴിഞ്ഞിയിലെ മഠത്തിലാണെന്നും വീട്ടിൽ നിന്നു മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കാൻ സഹായിക്കണം എന്നുമായിരുന്നു ആവശ്യം. ഇതേത്തുടർന്ന് സ്റ്റേഷനിൽ നിന്നു 3 പൊലീസുകാർ ദീപുരാജിന്റെ വീട്ടിലെത്തി.
പിന്നാലെ തങ്കച്ചിയും മകൻ ശ്രീജിത്തും എത്തി. ദീപുവിനോട് പൊലീസ് കാര്യങ്ങൾ പറഞ്ഞു. മകൻ ശ്രീജിത് സാധനങ്ങൾ എടുക്കാൻ വീടിനുള്ളിലേക്കു കയറി.പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കുന്നതിനിടെ ദീപുരാജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീടിന് പുറത്തു നിന്ന പൊലീസ് സംഘവും പരിസരവാസികളും ഉടൻ ദീപുരാജിനെ രക്ഷിക്കാൻ ശ്രമിച്ചു.
അതിനിടെയാണ് സിവിൽ പൊലീസ് ഓഫീസർ ആനന്ദിന്റെ കൈക്കു പൊള്ളലേറ്റത്. അയൽവാസിയായ ദിപിൻ രാജിനും നിസ്സാര പരുക്കുണ്ട്. സ്ഥിരം മദ്യപാനിയായ ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























