ഡിഎൻഎ നടത്താനുള്ള നീക്കത്തിനിടെ, കള്ളി വെളിച്ചത്താകുമെന്ന് കണ്ടപ്പോൾ യുവതിയുടെ കുറ്റസമ്മതം: കുഞ്ഞ് തന്റേത് തന്നെ!!!

ഉപേക്ഷിക്കപ്പെട്ട നിലയിൽ ആലപ്പുഴ തുമ്പോളിയിൽ കണ്ടെത്തിയ നവജാതശിശു തന്റേത് ആണെന്ന് സമ്മതിച്ച് യുവതി. തുമ്പോളി സ്വദേശിനിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. ഡിഎൻഎ പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രി അധികൃതർ അടക്കം ആവർത്തിച്ച് ചോദിച്ചിട്ടും കുഞ്ഞ് തന്റേതല്ലെന്ന നിലപാടിലായിരുന്നു യുവതി.
ഇതോടെ തിങ്കളാഴ്ച ആശുപത്രിയിലെത്തി ഡി എന്‍ എ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പൊലീസ് തയ്യാറെടുക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് കുഞ്ഞ് തന്റേതാണെന്ന് യുവതി ഇതിനിടെ സമ്മതിച്ചത്. ലേബര്‍ റൂമിലുള്ള തുമ്പോളി സ്വദേശിനിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. ഇതിന് ശേഷം വിശദമായി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആക്രി വസ്തുക്കൾ പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ തുമ്പോളി ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ആലപ്പുഴയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് ഉറുമ്പ് കടിയേറ്റിരുന്നു.
കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും പരിസരത്തുമായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. യുവതി താമസിച്ചിരുന്ന വീടിനോട് ചേര്‍ന്നാണ് ഈ കുറ്റിക്കാട്. ഇതിന് ഒരു മണിക്കൂര്‍മുമ്പ് രക്തസ്രാവത്തിന് ചികിത്സതേടി യുവതി കടപ്പുറം വനിതാ ശിശു ആശുപത്രിയിലെത്തിയിരുന്നു. ഇതോടെയാണ് കുഞ്ഞ് ഇവരുടേതാകാമെന്ന സംശയമുയര്‍ന്നത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, രണ്ടരക്കിലോയുള്ള സ്റ്റോണാണെന്നായിരുന്നു യുവതി പറഞ്ഞത്. ഇത് ഡോക്ടര്‍മാര്‍ വിശ്വാസത്തിലെടുത്തില്ല.
ഇതിനിടെ സംസ്ഥാന ബാലാവകാശ കമിഷന്‍ കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിച്ചവരെ കണ്ടെത്തി നിയമനടപടിയെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ആലപ്പുഴ നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കുഞ്ഞിനെ കുറ്റിക്കാട്ടിലുപേക്ഷിക്കാന്‍ യുവതിയെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
കുഞ്ഞിന്റെ അമ്മ താൻ തന്നെയാണെന്ന് യുവതി സമ്മതിച്ചെങ്കിലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്. കോടതിയായിരിക്കും കുഞ്ഞിനെ അമ്മയോടൊപ്പം വിടണോ വേണ്ടയോ എന്നു തീരുമാനിക്കുകയെന്ന് ശിശുസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിലവിൽ യുവതി കുറ്റക്കാരിയാണ്. അതിനാൽ നിയമനടപടി നേരിടേണ്ടിവരും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കുമ്പോള്‍ ശിശുക്ഷേമസമിതി ആശുപത്രിയില്‍ നിന്ന് ഏറ്റെടുക്കും. ശിശുപരിചരണകേന്ദ്രത്തിലായിരിക്കും തുടര്‍ന്ന് കുഞ്ഞുവളരുക.
https://www.facebook.com/Malayalivartha























