മലയാളികൾക്ക് പണവുമുണ്ട് ആർത്തിയുമുണ്ട്: തട്ടിപ്പിനും, ലഹരിക്കും കേരളത്തെ കണ്ണുവച്ച് നൈജീരിയക്കാർ: മയക്കുമരുന്ന് കടത്ത് കേസില്‍ പിടിയിലായ യുവതിയെ കസ്റ്റംസിന് വിട്ടുകിട്ടാതിരിക്കാന്‍ നടന്നത് വൻ ഇടപെടലുകൾ

കേരളത്തെ തട്ടിപ്പിന്റെ മുഖ്യ കേന്ദ്രമാക്കി മാറ്റി നൈജീരിയന്‍ സംഘം. മുന്നൂറ് കോടി രൂപയ്ക്ക് മുകളിൽ വിവിധ കേസുകളിലായി കേരളത്തിൽ നിന്ന് ഇവർ തട്ടിയെടുക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസിന്റെ കണക്ക്. മുംബൈ, ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ താമസമാക്കിയാണ് ഇവരുടെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലയില്‍ ഒരു കേസില്‍ മാത്രം 1.17 കോടി രൂപ വരെ ഈ സംഘം തട്ടിയെടുത്തിട്ടുണ്ട്. സ്റ്റുഡന്റ് വിസയിലാണ് നൈജീരിയന്‍ സംഘം ഇന്ത്യയിലേയ്ക്ക് ചേക്കേറുന്നത്. ഇവരുടെ വിസ
കാലാവധി കഴിഞ്ഞാലും തിരിച്ച് പോകാതെ സംഘത്തിലെ ചിലര്‍ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ തന്നെ തുടരുകയാണ് പതിവ്. ഇവര്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കാന്‍ കഴിയാത്തതിനാല്‍ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സാധാരണക്കാരുടെ എ.ടി.എം. കാര്‍ഡ് ഉള്‍പ്പെടെയുള്ള അക്കൗണ്ട് ചെറിയ തുകയ്ക്ക് വാങ്ങും.
അതിലേക്കാണ് തട്ടിപ്പ് പണം എത്തിക്കുന്നത്. പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലേക്ക് അയയ്ക്കുകയും ബാക്കി കൊണ്ട് ഇവിടെ ആർഭാട ജീവിതം നയിക്കുകയുമാണ് സംഘത്തിന്റെ പതിവ്. വിദേശ ഐ.പി. അഡ്രസ് വഴി നടത്തുന്ന തട്ടിപ്പുകളില്‍ പലപ്പോഴും പ്രതികളെ പിടികൂടാനാകില്ല.
ഇന്ത്യയിലെ മൊബൈല്‍ സിംകാര്‍ഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലെ പ്രതികളെ മാത്രമാണ് പോലീസിന് പിടികൂടാനാകുന്നത്. പരാതി കിട്ടി അക്കൗണ്ട് പോലീസ് പരിശോധിക്കുമ്പോഴേയ്ക്കും പകുതി തുകയും ഇതിൽ നിന്ന് പിൻവലിച്ചിട്ടുണ്ടാകും. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിന്റെ പിന്നിലും നൈജീരിയക്കാരായിരുന്നു.
ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന സൈബര്‍ ഹാക്കിങ്ങിനു പുറമേ വിദേശത്ത് ജോലി, ഗിഫ്റ്റ്, വിവാഹ വാഗ്ദാനം തുടങ്ങിയ പേരുപറഞ്ഞാണ് തട്ടിപ്പ്. ഈ തട്ടിപ്പിൽ കൂടുതലും കരുവാക്കുന്നത് മലയാളികളെയാണ്. ഇതിനെ കുറിച്ച് പോലീസിനോട് നൈജീരിയന്‍ പൗരൻ പറഞ്ഞത്, കേരളത്തിലുള്ളവര്‍ക്ക് പണമുണ്ട്, പണത്തോട് ആര്‍ത്തിയുമുണ്ടെന്നായിരുന്നു.
ബെംഗളൂരു, ഗോവ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നൈജീരിയൻ വംശജരുടെ നേതൃത്വത്തില്‍ എം.ഡി.എം.എ. നിര്‍മാണം നടക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടുന്ന യുവാക്കള്‍ ഇവരുടെ ഏജന്റുമാരാണ്. കൊച്ചി, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ അടുത്തയിടെ പിടികൂടിയ വലിയ അളവിലുള്ള എം.ഡി.എം.എ. കേസുകളിലും മുഖ്യ കണ്ണി നൈജീരിയന്‍ പൗരന്മാരാണ്.
അതേ സമയം മയക്കുമരുന്ന് കടത്ത് കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ നൈജീരിയന്‍ സ്വദേശിനി യുകാമ ഇമ്മാനുവേല ഒമിഡുമിനെ കൊച്ചിയിലെത്തിച്ചു. തിരുവോണ ദിനത്തില്‍ രാത്രിയോടെയാണ് ഡല്‍ഹി പോലീസ് രാജധാനി എക്‌സ്പ്രസില്‍ ഇവരെ കൊച്ചിയിലെത്തിച്ചത്. ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ കസ്റ്റംസിന് വിട്ടുകിട്ടാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ലഹരി മാഫിയാസംഘം. ഇവരെ കൊച്ചിയിലെത്തിക്കാന്‍ കസ്റ്റംസിന് ഏറെ പണിപ്പെടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ.
കനത്ത സുരക്ഷയോടെ പ്രത്യേക ബസിലാണ് ഇവരെ ജയിലിലെത്തിച്ചത്. രണ്ടാഴ്ച കഴിഞ്ഞതിനാല്‍ ഇവരെ ഇനി കസ്റ്റംസിന് കസ്റ്റഡിയില്‍ കിട്ടില്ല. അതിനാല്‍ കോടതിയുടെ അനുമതി വാങ്ങി ജയിലിലെത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഓഗസ്റ്റ് 29-ന് നൈജീരിയന്‍ യുവതിയെ കൊച്ചിയില്‍ ഹാജരാക്കണമെന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അന്ന് ഹാജരാക്കാന്‍ കഴിയാതിരുന്നതിനാല്‍ മറ്റൊരു തീയതി അനുവദിക്കണമെന്നും ഡല്‍ഹി പോലീസ് അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ അന്നും ഇവരെ കൊച്ചിയിലെത്തിച്ചില്ല. തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha























