'ആശ്രമം കത്തിച്ച ദുഷ്ടശക്തികളെ പിടികൂടണേ ദേവീ'; മണിമുഴക്കി പ്രാര്‍ഥിച്ചു ഇനി ഏഴാം നാൾ അവനെ കിട്ടും... നാലുവർഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താത്തതിന്റെ പശ്ചാത്തലത്തിൽ അമ്പലത്തിൽ മണിമുഴക്കി പ്രാർത്ഥിച്ച് സ്വാമി സന്ദീപാനന്ദഗിരി.... അൽമോറ ക്ഷേത്രത്തിലായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രാർത്ഥന... ഇതിന്‍റെ വീഡിയോ ദൃശ്യം അദ്ദേഹം ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്....

"ഇന്ത്യൻ നീതിന്യായ കോടതികള്‍ക്കുള്ള വെല്ലുവിളികൂടിയായാണ് ഇത്തരത്തിൽ മണികെട്ടിത്തൂക്കി ജനങ്ങൾക്ക് പ്രാർത്ഥിക്കേണ്ടി വരുന്നത്. കേരളാ പോലീസിന് അന്വേഷിച്ച് കാണ്ടെത്താൻ പറ്റിയിട്ടില്ല, ക്രൈംബ്രാഞ്ചിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പാതിരാത്രിയുടെ മറവിൽ ആശ്രമം കത്തിച്ച ദുഷ്ട ശക്തികളെ നിയമത്തിൽ മുന്നിൽ കൊണ്ടുവരണേ ദേവി", എന്ന് പ്രാർത്ഥിച്ചാണ് മൂന്നുതവണ സന്ദീപാനന്ദഗിരി മണിമുഴക്കുന്നത്.അൽമോറയിലെ ക്ഷേത്രത്തിൽ പോയി മനസിൽ ആഗ്രഹിച്ച് മണിമുഴക്കിയാൽ തെളിയിക്കപ്പെടാത്ത ഏത് കേസും തെളിയുമെന്നാണ് വിശ്വാസം. തിരുവോണനാളിൽ പ്രാർത്ഥിച്ചാൽ ഫലിക്കുമെന്നും സ്വാമി ഫെയ്സ്ബുക്കിൽ കുറിച്ചു. വീഡിയോ ദൃശ്യത്തിനൊപ്പം അദ്ദേഹം കുറിച്ചു.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് ആശ്രമത്തിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. ആശ്രമപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയടക്കം ആശ്രമം സന്ദര്‍ശിക്കുകയും വലിയ രീതിയിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറുമാസത്തോളം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തുള്ള പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം തുടങ്ങിയ മൂന്നുവര്‍ഷവും എട്ടുമാസവും പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല.
പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് സ്ഥിരീകരിക്കാനല്ലാതെ വിരലടയാളമൊന്നും സംഭവസ്ഥലത്തുനിന്ന് കിട്ടിയില്ല. രാത്രി 12 മണിക്കുശേഷം നടന്നുവെന്ന് കരുതുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും കണ്ടെത്താന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനായില്ല. അന്വേഷണം മരവിച്ചിട്ട് ഒരുവര്‍ഷത്തോളമായി. ഈ പശ്ചാത്തലത്തില്‍ ഏതാനും പരിശോധനകള്‍കൂടി നടത്തി തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ അന്വേഷണം അവസാനിക്കാനുള്ള അനുമതിക്കായി കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്നദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിലെ സി.സി.ടി.വി. കേടായിരുന്നു. ആശ്രമത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























