മുഖ്യനെ കടത്തിവെട്ടാൻ മരുമകൻ...റിയാസും യുറോപ്പിലേക്ക്..! പാരീസ് സന്ദർശനം ഈ മാസം 19 മുതൽ 24 വരെ, സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് യാത്രെന്ന് റിപ്പോർട്ട്, ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്ന് ധനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അടക്കമുള്ള സംഘം ഫിൻലൻഡ് സന്ദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇവർക്കൊക്കെ മുമ്പ് മുഖ്യമന്ത്രിയുടെ മരുമനും പൊതുമരാമത്ത് മന്ത്രിയുമായി പി.എ മുഹമ്മദ് റിയാസ് പാരീസ് സന്ദർശിക്കാൻ പോകുകയാണ്. ഈ മാസം 19 മുതൽ 24 വരെ ആണ് മന്ത്രി റിയാസിന്റെ പാരീസ് സന്ദർശനം എന്നാണ് ലഭിക്കുന്ന വിവരം.
സെപ്റ്റംബർ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാനാണ് യാത്ര. നിക്ഷേപ ആകർഷണം എന്നിവയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിമാരുടേയും വിദേശ യാത്ര. വിദ്യാഭ്യാസ മേഖലയിലെ പഠനത്തിനായി ഫിൻലൻഡാകും മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സന്ദർശനം നടത്തുക.ഫിൻലൻഡ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. നോർവെയിലും സന്ദർശനം നടത്തും.
ധനമന്ത്രി കെ.എൻ.ബാലോഗാപാലും വ്യവസായ മന്ത്രി പി.രാജീവും ഉൾപ്പെട്ട സംഘമാകും ബ്രിട്ടണിൽ സന്ദർശനം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിമാരുടെ വിദേശയാത്രകൾ സംസ്ഥാനത്തിന് ഗുണം ചെയ്യുന്നതാണെന്നും അധികം ചെലവില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ പ്രതികരിച്ചിരിക്കുന്നത്. ഓണത്തിന് ഒറ്റയടിക്ക് 15,000 കോടി രൂപ ചെലവിട്ടതോടെ ഖജനാവ് കാലിയായെന്നും കടുത്ത ട്രഷറി നിയന്ത്രണം അടുത്തയാഴ്ച നടപ്പാക്കി സർക്കാർ കർശനമായ ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മന്ത്രിമാരുടെ യുറോപ്പ് സന്ദർശനത്തിന് വലിയ ചെലവൊന്നും ഇല്ലെന്ന് ധനമന്ത്രി തന്നെ പറയുന്നത്.
ലോക മാതൃകകൾ കണ്ടുപഠിക്കാൻ വിദേശ യാത്രകൾ അത്യാവശ്യമെന്നാണ് ധനമന്ത്രിയുടെ പ്രതികരണം. ലോകത്തുള്ള കാര്യങ്ങൾ കാണാൻ നാം പോകേണ്ടതുണ്ട്. വിദേശ യാത്രകളും പഠനങ്ങളും സംസ്ഥാനത്തിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല എന്ന് പറഞ്ഞ മന്ത്രി, യൂറോപ്പിലേയ്‌ക്ക് ആരും പോകണ്ട എന്നാണോ പറയുന്നതെന്നും ചോദിച്ചു.
സർക്കാർ സാമ്പത്തിക പ്രതിസന്ധികൾക്കിടെ വീർപ്പുമുട്ടുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര അധിക ചിലവാണെന്ന് വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. കേരളം ദരിദ്രമായ സംസ്ഥാനമല്ല, അതിനാൽ വിദേശ യാത്ര സംബന്ധിച്ചുള്ള കാര്യങ്ങളല്ല ചർച്ച ചെയ്യപ്പെടേണ്ടത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടത്. ഓണത്തിന് അൽപം ചെലവ് കൂടിയെങ്കിലും ഖജനാവിന് അപകടമില്ലെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
ഓണച്ചെലവുകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് ഒറ്റയടിക്ക് 15,000 കോടി രൂപ പോയത് പ്രധാനമായും റേഷൻ കടകൾ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ് എന്നിവയ്ക്കായിരുന്നു . ഇതിനു പുറമേ കെഎസ്ആർടിസിയിൽ പെൻഷനും ശമ്പളവും കൊടുക്കാൻ 300 കോടി രൂപയും നൽകി. ഈ സാമ്പത്തിക വർഷം കെഎസ്ആർടിസിക്ക് നൽകാനായി ബജറ്റിൽ ആകെ 1000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് 1500 കോടി രൂപയായി ഉയരും. 4,000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുത്താണ് ഓണത്തിനു സർക്കാർ പിടിച്ചുനിന്നത്.
https://www.facebook.com/Malayalivartha


























