രണ്ടാഴ്ച മുമ്പ് ഭീതിപ്പെടുത്തുന്ന ആ 'ശബ്ദം' ലൈലയും, ഭഗവൽ സിംഗും ഭയന്നത് നടന്നു: ജോസേട്ടന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് നടുക്കുന്ന പല കാഴ്ചകളും...

ഇലന്തൂരിലെ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗ് ലൈല ദമ്പതികളുടെ വീട്ടിൽ നിന്ന് രണ്ട് മൂന്ന് ആഴ്ചയ്ക്ക് മുമ്പ് തട്ട് വൃത്തിയാക്കുന്ന ശബ്ദം കേട്ടിരുന്നതായി അയൽവാസി ജോസ്. മച്ചിട്ട വീടിന് മുകളിൽ മാറാല അടിക്കുമ്പോൾ ഉണ്ടാകുന്ന പോലെ ഉള്ള ശബ്ദമാണ് താൻ കേട്ടതെന്നും, ഫർണിച്ചറുകൾ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ടതായും ജോസ് പറയുന്നു. നരബലി വാർത്ത പുറത്ത് വരും മുമ്പ് നടന്ന സംഭവമായതിനാൽ തനിക്ക് അപ്പോഴൊന്നും ഒരു സംശയവും തോന്നിയിരുന്നില്ല.
പക്ഷെ ഇപ്പോഴത്തെ സംഭവങ്ങളുമായി കൂട്ടിച്ചേർക്കുമ്പോൾ അത് നരബലി നൽകിയ സ്ത്രീയെ വെട്ടിനുറുക്കിയ ശബ്ദമാകാമെന്ന് ജോസ് പറയുന്നു. പകൽ സമയമായിരുന്നു ഈ ശബ്ദം കേട്ടത്. അടുത്ത ദിവസം തന്നെ വീടിന് ഷീറ്റ് ഇടാൻ മെഷർമെൻറ് എടുക്കുന്നുണ്ടായിരുന്നു. അപ്പോഴും ഒരു സംശയത്തിനും ഇടനൽകാതെ ഭഗവൽ സിംഗ് സംസാരിച്ചിരുന്നു. ഇരട്ട നരബലിയിൽ പ്രതികളെ കുടുക്കാൻ ഏറെ നിർണായകമായത് ജോസിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു.
വീട്ടിലെ സി.സി.ടി.വി. പ്രവർത്തിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഭഗവൽ സിങ്ങിന്റെ അയൽവാസി നെടുംകല്ലേൽ ജോസിന്റെ മൊബൈലിലേക്ക് പോലീസ് വിളിച്ചുചോദിച്ചത്. ഞായറാഴ്ചയായിരുന്നു കൊച്ചി പോലീസിന്റെ ഈ വിളിയെത്തിയത്. ഒരു കേസ് അന്വേഷണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞായിരുന്നു വിളി. അടുത്ത വീട്ടിലെ ഭഗവൽ സിങ് എന്ന ബാബുവാണ് നമ്പർ തന്നതെന്ന് പോലീസും അറിയിച്ചു. അന്ന് ഉച്ചയ്ക്ക് ജോസ് തോമസിനെ കടവന്ത്ര സി.ഐ ഫോണില്‍ വിളിച്ച് സി.സി ടിവി ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
അസ്വാഭാവികമായി പോലീസിന്‍റെ വിളി വന്നതോടെ ജോസ് സിംഗിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചു. സ്ത്രീകളെ കാണാതായ സംഭവത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ പ്രതി മുമ്പ് തിരുമ്മല്‍ ചികിത്സയ്ക്ക് വന്നിട്ടുണ്ടെന്നായിരുന്നു മറുപടി. ജോസ് തോമസിന്‍റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ താന്‍ കുടുങ്ങുമെന്ന് ഭഗവല്‍ സിംഗ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് സി.സി ടിവി ദൃശ്യങ്ങളെക്കുറിച്ചായി സിംഗിന്‍റെ സംശയങ്ങള്‍.
റോഡിന് മുന്നിലൂടെയുള്ള ഭാഗത്ത് എത്ര ദൂരത്തിലെ ദൃശ്യങ്ങള്‍ പതിയുമെന്നും വാഹനത്തിന് ഉള്ളിലിരിക്കുന്നവരുടെ ദൃശ്യങ്ങള്‍ പതിയുമോ എന്നും സിംഗ് ചോദിച്ചു. ഈ സമയമൊന്നും യാതൊരു പരിഭ്രമവും സിംഗ് കാണിച്ചില്ലെന്ന് ജോസ് പറഞ്ഞു. പ്രദേശത്തു നിന്ന് നേരത്തെ കാണാതായ പോത്തിനെ മോഷ്ടിച്ചവരെ ജോസിന്‍റെ വീട്ടിലെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയതിനെക്കുറിച്ച് തമാശയോടെ പറഞ്ഞാണ് പിരിഞ്ഞത്.
അന്നുരാത്രി 10.30ന് ആറന്മുള എസ്.ഐയും സംഘവും ജോസിനെ ഫോണില്‍ വിളിച്ച ശേഷം സ്ഥലത്തെത്തി. സംശയമുണ്ടാകാതെ സിംഗിന്‍റെ വീട്ടുപരിസരം നീരീക്ഷിച്ചശേഷം മടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടോടെ മഫ്തിയിലെത്തിയ കടവന്ത്ര പോലീസ് നാലുമണിക്കൂറോളം സിംഗിനെയും ഭാര്യ ലൈലയെയും ചോദ്യം ചെയ്തശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി. നരബലി നടത്തിയതും മൃതദേഹങ്ങള്‍ കഷണങ്ങളാക്കി കുഴിച്ചിട്ടതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇരുവരും അന്നുതന്നെ പോലീസിനോട് വ്യക്തമായി പറഞ്ഞിരുന്നു.
ഷാഫി സ്‌കോര്‍പ്പിയോ വാഹനത്തില്‍വരുന്ന ദൃശ്യങ്ങള്‍ ജോസിന്‍റെ വീട്ടിലെ സി.സി ടിവിയില്‍ പതിഞ്ഞിരുന്നു. ഇതായിരുന്നു കേസിൽ ഏറെ നിർണായകമായത്. ഇതോടെ ഷാഫിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മിസ്സിംഗ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. ഈ സമയം തന്നെ പോലീസ് വീട്ടിൽ എത്തിയ ആശങ്ക പങ്കുവയ്ക്കാൻ ലൈല തുരുതുരെ ഷാഫിയുടെ ഫോണിൽ കോൾ വിളിച്ചതോടെ നരബലിയുടെ ചുരുളഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha


























