ചേച്ചിക്ക് വേറെ എന്തെങ്കിലും താല്പര്യം ഉണ്ടോ ചെയ്യാൻ? പത്മയുടെ കൊലപാതകത്തിന് ശേഷം വീണ്ടും നരബലിയ്ക്ക് പദ്ധതിയിട്ടു:- 70കാരിയുടെ വെളിപ്പെടുത്തൽ

ഇരട്ട നരബലിയിൽ പത്മയുടെ കൊലപാതകത്തിന് ശേഷം പ്രതികൾ വീണ്ടും ഇരയെ തേടി നടന്നതായി വെളിപ്പെടുത്തൽ. ഷാഫി കൂടുതൽ പണം വാഗ്ദാനം ചെയ്ത് കടവന്ത്രയിൽ ലോട്ടറി വിൽക്കുന്ന എഴുപത് വയസ്സുകാരിയെ ഇലന്തൂരിലെ നരബലി വീട്ടിൽ എത്തിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കൂടുതൽ പണം ലഭിക്കുന്ന തൊഴിൽ ചെയ്യാൻ താല്പര്യമുണ്ടോ എന്ന് ഷാഫി ഒരിക്കൽ ചോദിച്ചുവെന്നും എന്നാൽ നിലവിലെ വരുമാനത്തിൽ താൻ തൃപ്തയാണെന്നും പറഞ്ഞതായി എഴുപതുകാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
നരബലിയിൽ ഷാഫി പ്രതിയാണെന്ന വാർത്ത ഏറെ ഞെട്ടിച്ചു. ലൈലയെയും ഭഗവൽ സിംഗിനെയും കടവന്ത്രയിൽ താൻ കണ്ടിരുന്നു. ഒരു ദിവസം അവിടെ നിന്ന് ടിക്കറ്റ് എടുത്തു. ആദ്യം അഞ്ച് എണ്ണം എടുത്തു. എന്നിട്ട് പോയി. തിരിച്ചു വന്നിട്ട് ചായയും കുടിച്ചിട്ട് ചോദിച്ചു ഇത് മാത്രമുള്ളോ ജോലി? കരിക്കും ലോട്ടറിയും മാത്രമാണോ ? വേറെ ഒന്നും ഇവിടെ നിൽക്കണില്ലേ എന്നൊക്കെ ചോദിച്ച് സംസാരിച്ച് അങ്ങ് പോയി.
അതുകഴിഞ്ഞ് പിന്നെ രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞ് അതിലെ വരികയും പോവുകയും ഒക്കെ ചെയ്യുമായിരുന്നു. പിന്നെ ഒരു ദിവസം വന്നിട്ട് എന്നോട് ചോദിച്ചു. ചേച്ചിക്ക് വേറെ എന്തെങ്കിലും താല്പര്യം ഉണ്ടോ ചെയ്യാനെന്ന്. ഞാൻ പറഞ്ഞു ഇല്ല, എനിക്ക് ഇതുമതി. എനിക്ക് കാലൊന്നും സുഖമില്ലാത്തതാണ്. ഈ ടിക്കറ്റും ഈ കരിക്കും വിറ്റുമുള്ള ചിലവ് നടന്നാൽ മതി. എനിക്കെന്തോ അയാളെ കണ്ടിട്ട് ഒരു പന്തികേട് തോന്നിയിരുന്നതായും 70കാരി പറയുന്നു.
അതേ സമയം പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടും. പീഡിപ്പിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതരമായ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ശേഷി പരിശോധന പൊലീസ് ഇന്നലെ നടത്തിയിരുന്നു.ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി മൂന്ന് ദിവസം കൂടുമ്പോള്‍ പരിശോധിച്ച് വിലയിരുത്തണമെന്ന് കോടതി നിര്‍ദേശമുണ്ട്.
ഷാഫി പണയം വെച്ച പത്മയുടെ സ്വര്‍ണ്ണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കൊച്ചി ഗാന്ധി നഗറിലെ സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. വീണ്ടെടുത്ത സ്വര്‍ണം പത്മത്തിന്റേതാണെന്ന് മകനും സഹോദരിയും സ്ഥിരീകരിച്ചു.സ്വര്‍ണം പണയം വെച്ച് 1,10,000 രൂപ വായ്പ എടുത്തുവെന്ന് ഷാഫി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഷാഫിയുടെ വീടിന്റെ അടുത്ത ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
പണയം വെച്ച് ലഭിച്ച തുകയില്‍ നിന്നും 40,000 രൂപ വീട്ടില്‍ ഏല്‍പ്പിച്ചുവെന്നും ഷാഫി മൊഴി നല്‍കിയിരുന്നു. എന്നാല്‍ വാഹനം വിറ്റുകിട്ടിയ പണം ആണ് ഇതെന്ന് പറഞ്ഞാണ് ഭര്‍ത്താവ് തന്നെ ഏല്‍പ്പിച്ചതെന്നാണ് ഷാഫിയുടെ ഭാര്യ നബീസ പൊലീസിനോട് പറഞ്ഞത്. ഈ പണം കൊണ്ട് പണയത്തിലുള്ള മകളുടെ സ്വര്‍ണം തിരിച്ചെടുത്തെന്നും നബിസ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha























