ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വിരട്ട് ഫലിച്ചു; മുഖ്യമന്ത്രി മുട്ടുകുത്തി, ഗവർണറോട് ഒരുതരത്തിലും ഏറ്റുമുട്ടരുതെന്ന് സി പി എം മന്ത്രിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി! ഗവർണറെ വിമർശിച്ച മന്ത്രി ആർ.ബിന്ദു സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പു പറഞ്ഞു, പോസ്റ്റിട്ട എം.ബി.രാജേഷ് അത് പിൻവലിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ വിരട്ട് ഫലിച്ചു. മുഖ്യമന്ത്രി മുട്ടുകുത്തി. എം.വി. ഗോവിന്ദനെ തെരുവിലിറക്കി ഗവർണറെ തെറി വിളിക്കാൻ വിട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നീക്കങ്ങൾ കണ്ട് അദ്ദേഹത്തിൻ്റെ ഓഫീസ് പോലും അമ്പരന്നു. ഗവർണറോട് ഒരുതരത്തിലും ഏറ്റുമുട്ടരുതെന്ന് സി പി എം മന്ത്രിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഉടൻ തന്നെ ഗവർണറെ വിമർശിച്ച മന്ത്രി ആർ.ബിന്ദു സമസ്താപരാധവും ഏറ്റുപറഞ്ഞ് മാപ്പു പറഞ്ഞു. ഗവർണർക്കെതിരെ പോസ്റ്റിട്ട എം.ബി.രാജേഷ് അത് പിൻവലിച്ചു.
അസാധാരണമായ പ്രഖ്യാപനമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ നിയമവിദഗ്ധർ വിശേഷിപ്പിച്ചത്. മന്ത്രിമാരെ സ്വന്തം ഇഷ്ടപ്രകാരം നീക്കുകയെന്ന കടുത്ത നടപടിയിലേക്ക് ഗവർണർമാർ കടന്ന സാഹചര്യം മുൻപുണ്ടായിട്ടില്ല. ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം മന്ത്രിമാർക്ക് ഉദ്യോഗം വഹിക്കാം എന്നാണ് ഭരണഘടനയുടെ 164 അനുച്ഛേദത്തിൽ പറയുന്നത്. ഭരണഘടന നിർദേശിക്കുന്ന തരത്തിലാണ് ഗവർണരുടെ നീക്കമെന്ന് ഒരു വിഭാഗം നിയമജ്ഞർ പറയുന്നു. എന്നാൽ ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്ന് മറുവിഭാഗം പറയുന്നു.
ഇഷ്ടപ്രകാരം’ ആണോ ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത്? ഇതാണ് രാജ്യം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത്. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നാണ് സി പി എം ആവശ്യപ്പെട്ടത്.പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗവർണർക്കെതിരെ രംഗത്തെത്തി. മന്ത്രിമാരോടുള്ള ‘ഇഷ്ടം’ അവസാനിച്ചാൽ പദവി പിൻവലിക്കാൻ ഗവർണക്കു കഴിയുമെന്ന് ഒരു വിഭാഗം നിയമവിദഗ്ധർക്ക് അഭിപ്രായമുണ്ട്. ഭരണഘടനയുടെ 163 അനുച്ഛേദത്തിലാണ് മന്ത്രിസഭയെക്കുറിച്ച് പറയുന്നത്. ഭരണഘടനപ്രകാരം ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടാകണമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നു. ഇതാണ് നിഗമനമെങ്കിൽ മന്ത്രിമാരെ ഗവർണർക്ക് പിൻവലിക്കാനാവും.
ഭരണഘടന നിർദേശിക്കുന്ന തരത്തിൽ, ഗവർണർ തൻ്റെ ഉദ്ദേശ്യ ശുദ്ധി അനുസരിച്ച്
ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഒരു വിഷയം ആണിത്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ, ഗവർണർ ഉദ്ദേശ ശുദ്ധി ഉപയോഗിച്ച് ചെയ്യുന്ന തീരുമാനം അന്തിമമായിരിക്കും. ഗവർണർ ചെയ്യുന്ന ഒന്നിൻ്റെയും നിയമ സാധുത ചോദ്യം ചെയ്യാൻ പാടില്ല. അനുച്ഛേദം 164ൽ പറയുന്നത് ഇപ്രകാരമാണ്. മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കണം. മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിൻമേൽ ഗവര്‍ണർ നിയമിക്കേണം. മന്ത്രിമാർ ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളംകാലം ഉദ്യോഗം വഹിക്കാവുന്നതാണ്. ഭരണഘടനയിലെ ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് മന്ത്രിമാരെ പദവിയിൽനിന്ന് നീക്കാം എന്നാണ് ഒരഭിപ്രായം.
എന്നാൽ, മുഖ്യമന്ത്രിയുടെ അനുമതിയോ, അദ്ദേഹവുമായി കൂടിയാലോചിക്കുകയോ ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം ഗവർണർക്ക് മന്ത്രിമാരെ നീക്കാൻ കഴിയില്ലെന്ന് ലോക്സഭാ മുന്‍ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറയുന്നു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ മന്ത്രിയെ മാറ്റുന്നതിനു തടസമില്ല. ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം പദവിയിൽ തുടരാമെന്നു ഭരണഘടനയിൽ പറയുന്നതിലെ ‘ഇഷ്ടത്തിനെ’ തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ലന്ന് ഒരുവിഭാഗം പറഞ്ഞു.
ഗവർണർ സ്വന്തം നിലയിൽ മന്ത്രിമാരെ നീക്കിയാൽ അത് ഭരണത്തെ കലുഷിതമാകും. ഭരണത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും പിഡിടി ആചാരി പറഞ്ഞു. ഗവർണർ സ്വന്തം നിലയ്ക്ക് മന്ത്രിയെ മാറ്റിയാൽ സർക്കാരിനു കോടതിയെ സമീപിക്കാമെന്ന് നിയമവിദഗ്ധർ പറയുന്നു.
രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർക്ക് രാഷ്ട്രപതിയോട് ശുപാർശ ചെയ്യാവുന്നതാണ്. രാഷ്ട്രപതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. കേരളത്തിലെ ആദ്യത്തെ സർക്കാരിനെ പിരിച്ചു വിട്ടത് ഗവർണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.ഇ.എം എസ്.സർക്കാരിനെ പിരിച്ചുവിട്ടത് കേരളം മറന്നിട്ടില്ല.
മന്ത്രി ബിന്ദുവിന് പിന്നാലെ മന്ത്രി എം.ബി.രാജേഷും മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തിന് വഴങ്ങി. ബിന്ദു ക്ഷമയാണ് പറഞ്ഞതെങ്കിൽ എം.ബി.രാജേഷ് ഗവർണർക്കെതിരെ പോസ്റ്റിട്ട ശേഷം പിൻവലിക്കുകയാണ് ചെയ്തത്. ഗവർണറുടെ പരാമർശത്തിന് മറുപടി പറഞ്ഞുള്ള കുറിപ്പ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ച മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിക്ക് കീഴ്പ്പെട്ടുമെന്ന് പറയപ്പെടുന്നു.
രാജാവിന്‍റെ 'അഭീഷ്ടം' ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കികൊണ്ട് ഗവർണറോട് മൂന്ന് കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ളതായിരുന്നു എം ബി രാജേഷിന്‍റെ പോസ്റ്റ്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും രാജേഷ് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ അധിക സമയം കഴിയും മുന്നേ തന്നെ പോസ്റ്റ് മന്ത്രി പിൻവലിക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് പോസ്റ്റ് പിൻവലിച്ചതെന്നത് വ്യക്തമല്ല. പുതിയ കുറിപ്പ് വീണ്ടും ഇടുമോ എന്നതും കണ്ടറിയണം. ഇങ്ങനെയാണ് മന്ത്രിയുടെ പോസ്റ്റ്.
ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്, മന്ത്രിമാർ, ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.
1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
2. ഒരു വൈസ്‌ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.
3. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്‍റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. ഇതാണ് മന്ത്രി പിൻവലിച്ചത്.
ഇതിനെല്ലാം ശേഷം മുഖ്യമന്ത്രി പക്വതയുള്ള ഭാഷയിൽ ഗവർണർക്ക് മറുപടി നൽകി.സര്‍വ്വകലാശാല വിഷയത്തിലാണ് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്. സര്‍വ്വകലാശാലകളെക്കുറിച്ച് ചിലര്‍ പറയുന്നുണ്ട്. അതേകുറിച്ച് ഓര്‍ത്ത് ആരും തല പുണ്ണാക്കേണ്ട. ഉന്നതവിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റം വരാന്‍ പോകുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ ഇടപെടുമ്പോള്‍ ചില പിപ്പിടികള്‍ വരും. സര്‍ക്കാര്‍ അതൊന്നും നോക്കാതെ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായി ഉടക്കാൻ മുഖ്യമന്ത്രിക്ക് താൽപര്യമേയില്ല.തൻ്റെ സ്വാധീനവലയത്തിലുള്ള ബി ജെ പി നേതാക്കളെ ഉപയോഗിച്ച് ഗവർണറുമായി രമ്യതയിൽ പോകാൻ പിണറായി പലവട്ടം ശ്രമിച്ചിട്ടുള്ളതാണ്. എന്നാൽ സാഹചര്യങ്ങൾ ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്ഭവനും സർക്കാരും നിരവധി തവണ ഉടക്കി. മധ്യസ്ഥ ശ്രമങ്ങൾ പലപ്പോഴും വിജയിച്ചില്ല.
ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ചടത്തോളം പിണറായി ശത്രുപക്ഷത്താണ്. കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശാനുസരണമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളിലൊക്കെ ഗവർണർമാരുമായി വിവിധ തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. തനിക്ക് മന്ത്രിമാരെ പിൻവലിക്കാൻ അവകാശമുണ്ടെന്ന് തന്നെയാണ് ഗവർണർ വിശ്വസിക്കുന്നത്. ഏതറ്റം വരെയും പോകും എന്ന സൂചന തന്നെയാണ് അദ്ദേഹം നൽകുന്നത്.ഗവർണറാണ് നിയമനാധികാരി. നിയമനാധികാരിക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട്.ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയത്.
എ.ജി യിൽ നിന്നും ലഭിച്ച ഉപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുന്നത്. ഗവർണറോട് ഉടക്കാൻ പോകേണ്ടതില്ലെന്നാണ് എ.ജി നൽകിയ നിർദ്ദേശം. സർവകലാശാലയിൽ വരെ അതിര് കടന്ന ഇടപെടലുകൾ നടത്തുന്ന ഗവർണർ എന്തും ചെയ്യുമെന്ന് എ.ജി.ഉപദേശം നൽകി. ഇനി വരും ദിവസങ്ങളിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha























