ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം: ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ കേസ്; സ്കൂൾ അധികൃതർ ഗുരുതരമായ അലംഭാവം കാണിച്ചെന്ന് മോട്ടോർവാഹന വകുപ്പ്; ഡ്രൈവറെ ചോദ്യം ചെയ്യും

കോഴിക്കോട് കൊടിയത്തൂരിൽ ബസുകൾക്കിടയിൽ പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേസ്. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട്, സ്കൂളിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പരിശോധന തുടരുകയാണ്. കാരണം അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് ബസിന്റെ പെർമിറ്റ് പുതുക്കി നൽകിയതെന്ന വാർത്ത പുറത്തു വന്നിരുന്നു. അതിനാൽ തന്നെ സ്കൂൾ അധികൃതരും മോട്ടോർ വാഹന വകുപ്പും തമ്മിൽ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കളുടെയും പ്രദേശ വാസികളുടെയും ആരോപണം.
മാത്രമല്ല രേഖകൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതെന്ന് വ്യക്തമായി. കഴിഞ്ഞ ആഗസ്റ്റിൽ ബസിന്റെ പെർമിറ്റ് അവസാനിച്ചിരുന്നു. തുടർന്ന് ബസിന് പിഴ ഈടാക്കിയെന്ന് മോട്ടോർവാഹന വകുപ്പ് വിശദീകരണം നൽകുന്നുണ്ട്. എങ്കിലും പരിശോധന കൃത്യമായ ഇടവേളകളിൽ നടത്തിയിരുന്നില്ല.
അതേസമയം സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ ഗുരുതരമായ അലംഭാവം കാണിച്ചു എന്നും മോട്ടോർവാഹന വകുപ്പ് നിരീക്ഷണത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഡ്രൈവറെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അപകടം നടന്നതിനെ കുറിച്ച് കൂടുതൽ വ്യക്തത വരൂ.
കഴിഞ്ഞ ദിവസമാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്ത് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
https://www.facebook.com/Malayalivartha























