'അമ്മ എന്നത് മില്‍മ ബൂത്തും കട്ടിലും മാത്രമാവാതിരിക്കാന്‍ കഠിന ശ്രമത്തിലാണ് പെൺകുട്ടി. ഇങ്ങനെ അമ്മായിയമ്മയോ വീട്ടിലെ മറ്റ് ബന്ധുക്കളോ കുഞ്ഞിന്റെ അമ്മയാകാനുള്ള ശ്രമം നടത്തുന്ന അനുഭവം വേറെയും ഉണ്ട്. മുന്‍പന്തിയില്‍ അമ്മായിയമ്മമാര്‍ തന്നെയാണ്. ഇതിനായി അവര്‍ മരുമകളെ വീട്ടുജോലികളില്‍ തളച്ചിടും, അല്ലെങ്കില്‍ കുറ്റപ്പെടുത്തലുകളില്‍, ഒറ്റപ്പെടുത്തലുകളില്‍... അങ്ങനെയെല്ലാം...' വൈറലായി കുറിപ്പ്

സ്വന്തം കുഞ്ഞിനെ കാണാനും കൊഞ്ചിക്കാനും കഷ്ടപ്പെടേണ്ടി വരുന്ന പലരും നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്ന ഒരമ്മയുടെ അനുഭവം വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. പ്രണയ വിവാഹത്തിനു ശേഷം കുഞ്ഞുണ്ടായി കഴിഞ്ഞപ്പോൾ ആണ്‍വീട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായ അധികാരം സ്ഥാപിക്കലിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. കുഞ്ഞിന് വേണ്ടി അമ്മ ചെയ്യുന്ന കാര്യങ്ങളില്‍ അമ്മായി അമ്മ കുറ്റം കണ്ടുപിടിച്ച ശേഷം കുത്തുവാക്കു പറയുന്നതിലേക്കു വരെ എത്തി സംഭവവികാസങ്ങൾ കുറിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
മിൽമ ബൂത്ത് മാത്രമായി മാറുന്ന അമ്മമാർ!!
ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത് മിക്കവരും വായിക്കാറുണ്ട് ചിലരൊക്കെ അവരുടെ അനുഭവങ്ങൾ വന്നു പറയാറുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യം എത്രമാത്രം പൊതു സംഭവമാണ് എന്ന് അറിയില്ല. പക്ഷേ എനിക്കറിയാവുന്ന കുറച്ചു പേര്‍ അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു. വളരെ ലളിതമായി ഒരു പെൺകുട്ടിയെ എങ്ങനെ ദ്രോഹിക്കാൻ പറ്റും എന്നതിൻ്റെ ഒരു വേർഷൻ ആണ് ഇത്തരത്തിലുള്ള കരുതൽ നിറഞ്ഞ പീഡനങ്ങൾ. പുറമെ നിന്നും കാണുന്നവർക്ക് സ്നേഹം നിറഞ്ഞ ആളുകളും പേരക്കുട്ടികളോടൊപ്പം ഒരുപാട് നേരം ചിലവിടുന്ന അപ്പൂപ്പനും അമ്മൂമ്മയും പക്ഷേ അതിനിടയിൽ ഒളിച്ചു കടത്തുന്ന സന്ദേശം തീർച്ചയായും ഒരു നിശബ്ദ പീഡനത്തിൻ്റേത് തന്നെയാണെന്നതിൽ സംശയമില്ല.
കുഞ്ഞുണ്ടായി കഴിയുമ്പോള്‍ ആണ്‍വീട്ടുകാരുടെ ഒരു അധികാരം സ്ഥാപിക്കലുണ്ട്. കുഞ്ഞിനെ കാണാന്‍ തന്റെ മോനെപോലെ തന്നെയാണ്, മോനെപോലെ തന്നെയാണ് പെരുമാറുന്നത്, ചിരി, കരച്ചില്‍ എന്തിനേറെ അപ്പിയിടുന്നതുപോലും അങ്ങനെയാണെന്നാണ് പലരുടെയും ഭാഷ്യം... ഇത് പലവീട്ടിലും വളരെ സാധാരണമായി നടക്കുന്നതാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറച്ച് ദുര്‍ബലരോ (അച്ഛനമ്മമാര്‍ പ്രായമായവര്‍, രോഗബാധിതര്‍) സഹകരണമനോഭാവം( പ്രസവമൊക്കെ ഭര്‍ത്താവിന്റെ വീട്ടില്‍ നടത്തേണ്ടി വരുന്ന അവസ്ഥ, പ്രണയവിവാഹത്തിലാണ് ആ പ്രശ്‌നം പ്രധാനമായി കാണുന്നത്).. തുടങ്ങിയ അവസരങ്ങളാണെങ്കില്‍ ആണ്‍വീട്ടുകാരുടെ കുത്തുവാക്കുകളുടെ മുതല്‍ കണക്കു പറയല്‍, ഒറ്റപ്പെടുത്തൽ തുടങ്ങിയവയുടെ ആറാട്ടായിരിക്കും പിന്നീട്. ഇനി അറിയുന്ന ഒരു പെൺകുട്ടിയുടെ അനുഭവം പറയാം.
വ്യത്യസ്ത മതസ്ഥരായ രണ്ടുപേർ പ്രണയിച്ച് വിവാഹിതരായവരാണ്. സ്വഭാവികമായും രണ്ടു വീട്ടിലെയും എതിര്‍പ്പുകളെ മറികടന്ന് എന്നാല്‍ പിന്നീട് അവരുടെ അനുവാദത്തോടെ വിവാഹിതരായവര്‍. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ പലകാര്യങ്ങളിലും പെൺകുട്ടിയുടെ വീട്ടുകാര്‍ എതിര്‍ ചേരിയിലായി. 2018 ല്‍ വിവാഹം കഴിയുമ്പോള്‍ നല്ല സ്‌നേഹത്തിലായിരുന്നു. നാല്‌കൊല്ലം കഴിഞ്ഞതോടെ ഇന്ത്യ പാക്കിസ്താന്‍ അവസ്ഥയിലായി അവരുമായുള്ള ബന്ധം. അങ്ങനെയിരിക്കെയാണ് പെൺകുട്ടി ഗര്‍ഭിണിയാകുന്നത്. ജോലിയുടെ ഭാഗമായി പെൺകുട്ടിയും ഭര്‍ത്താവും കോഴിക്കോടാണ് താമസം. ഭര്‍ത്താവിന്റെ വീട് കോട്ടയത്തും പെൺകുട്ടിയുടെ വീട് ഇടുക്കിയിലുമാണ്. ഗര്‍ഭകാലത്തിന്റെ ഒമ്പത് മാസങ്ങള്‍ പെൺകുട്ടി ആരും സഹായത്തിനില്ലാതെ നന്നായി ബുദ്ധിമുട്ടിയ സമയമാണ്. ഇതിനിടയില്‍ പെൺകുട്ടിക്ക് കൊറോണയും പിടിച്ചു. പ്രസവം കോഴിക്കോട് തന്നെയാക്കാം എന്ന തീരുമാനത്തിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അവർക്കൊപ്പം വന്നത്. പ്രസവത്തിന് ഒരാഴ്ചമുമ്പ് അവരെത്തി.</p>ഇനിയാണ് കഥ തുടങ്ങുന്നത്. സ്വന്തം അച്ഛനും അമ്മയും നോക്കുന്നതുപോലെ അവർ പെൺകുട്ടിയെ നോക്കി എന്ന് തന്നെ പറയണം.
പക്ഷേ പോലെ എന്ന് വാക്കില്‍ ഒരു ചതിയുണ്ട്. ഒരുപാട് വിധേയത്വവും കടപ്പാടും ആവശ്യപ്പെടുന്ന വാക്കാണ് പോലെ, അതിന് സ്വന്തം എന്ന അർത്ഥമില്ല എന്ന് അവൾ മനസ്സിലാക്കിയത് ഈ കാലത്താണ്. പ്രസവശുശ്രൂഷകളൊക്കെ ആളെ വയ്ക്കാതെ തന്നെ അമ്മായിഅമ്മ എല്ലാം ചെയ്തു കൊടുത്തു. പ്രസവ ശേഷം അവളെ ബാധിച്ച വിഷാദനാളുകളില്‍ മോളെ നോക്കിയതെല്ലാം അവരാണ്. എന്നാല്‍ ആ നോട്ടത്തില്‍ ഒരു കൈയ്യേറല്‍ ഉണ്ടെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത് വൈകിയാണ്. കുഞ്ഞിനെ എപ്പോഴും അവര്‍ക്കു വേണം. അവളെ ചേര്‍ത്ത് ഉറക്കുന്നതും, ഉണര്‍ത്തുന്നതും, കുളിപ്പിക്കുന്നതും വരെ അവരായി. അമ്മേടെ കുഞ്ഞെവിടെ, അമ്മയില്ലേ കൂടെ.. എന്നൊക്കെ അവര്‍ സ്വയം കുഞ്ഞിനെ നോക്കി വിശേഷിപ്പിച്ചു തുടങ്ങിയപ്പോള്‍ അപകടം മണത്തു. അപ്പോള്‍ താൻ ആരാണെന്ന ചോദ്യമാണ് അവളുടെ മനസ്സില്‍ വന്നത്. ആദ്യമൊക്കെ പാല് കുടിക്കാന്‍ മാത്രം കുഞ്ഞിനെ അവൾക്ക് കൊടുക്കും. അത് കഴിഞ്ഞാല്‍ പിടിച്ചു വാങ്ങുന്നതുപോലെ കൈയില്‍ നിന്ന് വാങ്ങിപ്പോകും. ആദ്യം തനിക്കും കുഞ്ഞിനുമൊപ്പമുള്ള അവരുടെ ഉറക്കം അവസാനിപ്പിക്കാനാണ് പെൺകുട്ടി തീരുമാനിച്ചത്. അതോടെ രാത്രി പലതവണ മുറിയില്‍ വന്ന് നോക്കലായി.
രാവിലെ നേരം പുലരുമ്പോള്‍ തന്നെ ഉറങ്ങിക്കിടക്കുന്ന തന്റെ അരികില്‍ നിന്ന് കുഞ്ഞിനെ എടുത്ത് അവരുടെ മുറിയില്‍ പോകും. ഒരു ചെറിയ അനക്കം കേട്ടാല്‍ ഓടിവന്ന് കുഞ്ഞിനെ കൈയിലാക്കും... കുഞ്ഞിന് വേണ്ടി അമ്മ ചെയ്യുന്ന കാര്യങ്ങളില്‍ അമ്മായി അമ്മ കുറ്റം കണ്ടുപിടിച്ചു തുടങ്ങി. കുഞ്ഞിന്റെ അമ്പത്താറൊക്കെ കഴിഞ്ഞതോടെ അവർ കോഴിക്കോടേക്ക് തിരിച്ചെത്തി. കൂടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും. കുഞ്ഞിന്റെ സ്വയംപ്രഖ്യാപിത അമ്മയാകാനുള്ള ശ്രമമായിരുന്നു അമ്മായിയമ്മയുടേത്. അതിന് കുടപിടിക്കാന്‍ അമ്മായിഅച്ഛനും. എത്രമടുത്താലും പുറം വേദനിച്ചാലും കുഞ്ഞിനെ അവര്‍ കുഞ്ഞിനെ സ്വന്തം അമ്മയ്ക്ക് കൊടുക്കില്ല. പകല്‍ ഉറങ്ങുമ്പോള്‍, നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, യാത്രയില്‍ എല്ലാം കുഞ്ഞിനെ അവര്‍ ഒപ്പം കൊണ്ടുനടക്കും. അമ്മയുടെ കൈയിലാണെങ്കില്‍ ബലമായി വാങ്ങും.
തിരിച്ച് അമ്മ കൈനീട്ടിയാല്‍ കൊടുക്കില്ല. ഇതിനിടയില്‍ മോളെ കുളിപ്പിക്കാനുള്ള അനുവാദം കുഞ്ഞിൻ്റെ അമ്മ എങ്ങനെയൊക്കെയോ നേടിയെടുത്തു. ഒരു പതിനഞ്ച് ദിവസം കുളിപ്പിച്ചിട്ടുണ്ടാവും. ഇതിനിടയില്‍ അവള്‍ക്ക് ചെറിയൊരു ജലദോഷം വന്നു. അതോടെ അമ്മ കുളിപ്പിച്ചിട്ടാണ് എന്നായി ഇരുവരും. ഇനി കുളിപ്പിക്കേണ്ട എന്ന ഉത്തരവും കിട്ടി. അച്ഛനാണ് ഇതിനൊക്കെ നിര്‍ദേശം അമ്മയക്ക് നല്‍കുന്നത്. അച്ഛന്‍ പറഞ്ഞു ഇനി മോളെ കുളിപ്പിക്കേണ്ടാ എന്ന്, അച്ഛന്‍ പറഞ്ഞു കുഞ്ഞിന്റെ കണ്ണെഴുതണം എന്ന്, അച്ഛന്‍ പറഞ്ഞു ആ ഡ്രെസ്സ് വേണ്ടെന്ന്.. ഇതാണ് ലൈന്‍. ശേഷം ഫോണ്‍ വിളിച്ച് ബന്ധുക്കളോടെല്ലാം അവള്‍ കുളിപ്പിച്ചിട്ട് മോള്‍ക്ക് പനിവന്നു എന്ന പരാതിയും. ഒടുവില്‍ ആ ദിനവും എത്തി. ഇനി ഫോര്‍മുലമില്‍ക്ക് കൊടുക്കൂ എന്ന നിര്‍ദേശം. എന്തിന് എന്ന് ചോദിക്കരുത്. ഓഫീസില്‍ പോയിത്തുടങ്ങുമ്പോള്‍ ഇടയ്ക്ക് അവള്‍ക്ക് ഫോര്‍മുല കൊടുക്കാം എന്ന് പെൺകുട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ അവള് വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ കുഞ്ഞിന് ഫോർമുല മിൽക് കൊടുക്കാനായി നിര്‍ബന്ധം. യാത്ര ചെയ്യുമ്പോഴൊക്കെ കുപ്പിപ്പാല് കരുതാത്തതിനായി പ്രശ്‌നങ്ങള്‍. അങ്ങനെയെങ്കില്‍ കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കുകയെ വേണ്ടല്ലോ.
കുഞ്ഞിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകൾക്ക് ചെവിതാരാതെ ഇരിക്കലാണ് മറ്റൊന്ന്. അഞ്ച് മാസമായ കുഞ്ഞിനെ ടിവിയുടെ സീരിയലിന്റെ മുന്നില്‍ അവര്‍ക്കൊപ്പം പിടിച്ചിരുത്തുക, ബോട്ടില്‍ സ്‌റ്റെറിലൈസ് ചെയ്തശേഷം മാത്രം പാല്‍ കൊടുക്കണം എന്ന് പറയുന്നത് കേള്‍ക്കാതിരിക്കുക, വീഡിയോ കോള്‍ വിളിക്കുമ്പോള്‍ അധികസമയം ഫോണ്‍ (ബന്ധുക്കള്‍ക്ക് കാണാനായി )മുന്നില്‍ വച്ചു കൊടുക്കരുതെന്ന ആവശ്യം പാടെ അവഗണിക്കുക... ഇങ്ങനെ അമ്മ ജോലിക്ക് കൂടി പോയി തുടങ്ങിയതോടെ കാര്യങ്ങള്‍ നാനാവിധമായി. ജോലി കഴിഞ്ഞെത്തി ആകെയുള്ള സമയം കുഞ്ഞിന് ഒപ്പമ്മിരിക്കാം എന്ന് ചിന്തിക്കുമ്പോള്‍ അതിനുപോലും ഇടനല്‍കാതെ വീട്ടുജോലികള്‍ തരുക. അല്‍പം നേരത്തെ ഉറങ്ങിയാല്‍ മുഖം വീര്‍പ്പിച്ചിരിക്കുക. എല്ലാ പണിയും തീര്‍ത്ത് കുഞ്ഞിനായി കൈ നീട്ടിയാലും ഉറങ്ങാന്‍ നേരത്ത് മാത്രം കുഞ്ഞിനെ കൈയില്‍ കൊടുക്കുക.. ഇങ്ങനെ തീരാത്ത അത്രയും ഉണ്ട്.
ഹൃദയത്തിന്റെ സ്ഥാനത്ത് കല്ലോ മറ്റോ വച്ചേ ജീവിക്കാനാകൂ എന്ന് അമ്മയ്ക്ക് മനസ്സിലാക്കാൻ മാത്രം അനുഭവങ്ങൾ അവർ അവൾക് നൽകിയിട്ടുണ്ട്. ഇതിനെല്ലാമൊപ്പം അവളെ ഗർഭകാലത്ത് നോക്കിയതിന്റെ കണക്കു പറയലും. ജോലിയ്ക്ക് പോകുമ്പോള്‍ കുഞ്ഞിനെ ഏറ്റവും സുരക്ഷിതമായി ഏല്‍പിക്കാന്‍ മറ്റൊരിടമില്ല എന്നറിയാവുന്നതുകൊണ്ട നിശബ്ദം സഹിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ ഉപദേശം. ആറ് മാസമായി സഹിക്കല്‍ തന്നെ. ഇനി തുടര്‍ന്നും അതു തന്നെയാവും. ഇതിനിടയില്‍ ഇടയ്ക്കിടെ ഉള്ള പാലുകുടി മാറിയാല്‍ കുഞ്ഞിനെയുമായി നാട്ടിലേക്ക് തിരിച്ചു പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. സമ്മതമല്ല എന്ന് അമ്മ പറഞ്ഞെങ്കിലും നിന്റെ സമ്മതം ആര്‍ക്കു വേണം എന്നാണ് അവരുടെ ഭാവം. ഇപ്പോള്‍ കുഞ്ഞിന് ആറ് മാസമാകുന്നു. അമ്മ എന്നത് മില്‍മ ബൂത്തും കട്ടിലും മാത്രമാവാതിരിക്കാന്‍ കഠിന ശ്രമത്തിലാണ് പെൺകുട്ടി. ഇങ്ങനെ അമ്മായിയമ്മയോ വീട്ടിലെ മറ്റ് ബന്ധുക്കളോ കുഞ്ഞിന്റെ അമ്മയാകാനുള്ള ശ്രമം നടത്തുന്ന അനുഭവം വേറെയും ഉണ്ട്. മുന്‍പന്തിയില്‍ അമ്മായിയമ്മമാര്‍ തന്നെയാണ്. ഇതിനായി അവര്‍ മരുമകളെ വീട്ടുജോലികളില്‍ തളച്ചിടും, അല്ലെങ്കില്‍ കുറ്റപ്പെടുത്തലുകളില്‍, ഒറ്റപ്പെടുത്തലുകളില്‍... അങ്ങനെയെല്ലാം.
അമ്മയാവുന്ന സമയങ്ങളിൽ അവൾക്കൊപ്പം നിൽക്കുക എന്നത് സാമാന്യ മര്യാദയാണ്. പക്ഷേ അതൊരിക്കലും അമ്മയും കുഞ്ഞും തമ്മിൽ ഉടലെടുക്കേണ്ട ആത്മ ബന്ധത്തിൻ്റെ വേരറുത്ത് കൊണ്ടാവരുത്. അച്ഛനെയും അച്ഛൻ്റെ വീട്ടുകാരെയും പോലെ തുല്യമായ അവകാശം അമ്മയ്ക്കും അമ്മ വീട്ടുകാർക്കും ഉണ്ട്. നല്ല ഗ്രാൻഡ് പാരൻ്റ് ആവുക എന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. അതിനുള്ള ആത്മാർഥ ശ്രമങ്ങൾ സ്വയം ചെയ്യേണ്ടത് തന്നെയാണ്. ഞാൻ ഇങ്ങനെ ആണ് , മാറില്ല എന്ന് കരുതി ഇരുന്നാൽ കൊച്ചുമക്കൾക്ക് നിങ്ങളെ പറ്റി നിറമുള്ള ഒരു ഓർമ പോലും വരും കാലത്തിൽ ഉണ്ടാവില്ല എന്ന ബോധം ഉണ്ടാവണം.
https://www.facebook.com/Malayalivartha























