'എന്തു കിട്ടിയാലും മതിയാകാത്തവർ എന്നത് കേട്ടിട്ട് സങ്കടം ആകുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തന്നത് വിളിച്ചു പറയുന്നത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. കേട്ട് കേട്ട് മടുത്തു. എന്തൊരു ജീവിതമാണിത്. ഞാനിനി സമരം ചെയ്യുവാനോ, ഒന്നിനുമില്ല എനിക്ക് നിങ്ങളുടെ ഔദാര്യമോ ധനസഹായമോ ഒന്നും വേണ്ട. എന്റെയും, എന്റെ മോന്റെ പേരും ലിസ്റ്റിൽ നിന്ന് വെട്ടിക്കോളൂ...' വൈറലായി കുറിപ്പ്

ചാനല്‍ ചർച്ചയിൽ 'ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല' എന്ന ഉദുമ എംഎൽഎയുടെ പരാമർശത്തോട് രോഷാകുലയായി ഫെയ്സ്ബുക്കിൽ പ്രതികരിച്ചിരിക്കുകയാണ് അരുണി ചന്ദ്രൻ എന്ന യുവതി. ഈ സംഭവം സൂചിപ്പിച്ച് രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 'എന്റെ മോൻ ഇതുവരെ എന്നെ അമ്മേ എന്നു വിളിച്ചിട്ടില്ല. അവൻ എഴുന്നേറ്റു നടന്നിട്ടില്ല, സ്കൂളിൽ പോയിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല' എന്നും അവർ പറയുകയുണ്ടായി.
രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
കാസർഗോഡ് ജില്ലക്കാരോട് എനിക്ക് പുച്ഛം തോന്നുന്നു. കാസർഗോഡ് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാവണമെന്ന് നിങ്ങൾക്ക് എന്താണ് നിർബന്ധമില്ലാത്തത്. ഈ ആവശ്യം എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ്. തൊട്ടടുത്ത കർണാടക സംസ്ഥാനത്തെ മംഗലാപുരം നഗരത്തിൽ ആശുപത്രികൾ ഉണ്ട് എന്നുള്ളത് കാസർഗോഡിന്റെ ആരോഗ്യ മേഖലയെ അവഗണിക്കുന്നതിന് കാരണമായി എങ്ങനെയാണ് പറയുവാൻ സാധിക്കുന്നത്.
സെക്രട്ടറിയേറ്റിനു മുന്നിൽ ദയാഭായി നടത്തിയ സമരവുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചയിൽ 'ചിലർക്ക് എത്ര കിട്ടിയാലും മതിയാവില്ല' എന്ന ഉദുമ എംഎൽഎ ശ്രീ സി എച്ച് കുഞ്ഞമ്പുവിന്റെ പരാമർശത്തോട് രോഷാകുലയായി പ്രതികരിക്കുകയായിരുന്നു ഫെയ്സ്ബുക്കിൽ അരുണി ചന്ദ്രൻ എന്ന യുവതി.
തന്റെ കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തി കാണിച്ച് അവർ പറഞ്ഞു. എന്റെ മോൻ ഇതുവരെ എന്നെ അമ്മേ എന്നു വിളിച്ചിട്ടില്ല. അവൻ എഴുന്നേറ്റു നടന്നിട്ടില്ല, സ്കൂളിൽ പോയിട്ടില്ല. അങ്ങനെയൊന്ന് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. എന്റെ മോന് ജീവിതത്തിൽ ഒരു സന്തോഷവും ഇല്ല. പക്ഷേ അവനുവേണ്ടി ഞാനും, കൂലിപ്പണിയെടുക്കുന്ന, അവന്റെ അച്ഛനും എല്ലാ സൗകര്യങ്ങളും ഒരുക്കുവാൻ ശ്രമിക്കുന്നുണ്ട്. ഞങ്ങൾ അവന്റെ മുറിയിൽ എസി വെച്ചിട്ടുണ്ട്, ഹീറ്റർ ഉണ്ട് സഞ്ചരിക്കാൻ വാഹനമുണ്ട്. ഇതുപോലുള്ള കുഞ്ഞുങ്ങൾക്ക് എന്തുകൊടുത്താലും ഒന്നും പകരമാവില്ല എന്നൊരു ബോധവും ഞങ്ങൾക്കുണ്ട്.
കാസർഗോഡ് ജില്ലാ ആശുപത്രിയുടെ അവസ്ഥ അതീവ പരിതാപകരമാണ്. കഴിഞ്ഞതവണ ആശുപത്രിയിൽ പോയപ്പോൾ പൊട്ടിപ്പൊളിഞ്ഞ കസേരയിൽ ഇരുന്നാണ് ഞാനെന്റെ കുഞ്ഞിന്റെ ഡയപ്പർ മാറ്റിയത്. ഛർദിയുമായി ഹോസ്പിറ്റലിൽ പോയപ്പോൾ വയറിന്റെ സ്കാനിങ് എടുക്കണം എന്നും, അവിടെ അതിനു സൗകര്യമില്ലെന്നും പുറത്തുനിന്ന് എടുക്കാനും പറഞ്ഞു. എന്റെ കയ്യിൽ പണമില്ലായിരുന്നു അതുകൊണ്ട് സ്കാൻ ചെയ്യാൻ പറ്റിയില്ല.
ഭിന്നശേഷി കുട്ടികളെ നോക്കുന്നതിന്റെ സൗകര്യമൊരുക്കിയിരിക്കുന്നത് ജില്ലാ ആശുപത്രിയിലെ രണ്ടാം നിലയിലാണ്. അങ്ങോട്ടേക്ക് മോനെയും എടുത്ത് കയറുക എന്നത് എന്തൊരു പ്രയാസമാണ്. ഒരു ബാത്റൂം പോലുമില്ലാത്തതാണ് കുഞ്ഞുങ്ങളുടെ വാർഡ്. അടുത്തുള്ള സ്ത്രീകളുടെ വാർഡിന്റെ അങ്ങേയറ്റത്ത് മാത്രമാണ് ഒരു ബാത്റൂം ഉള്ളത്.
എന്തു കിട്ടിയാലും മതിയാകാത്തവർ എന്നത് കേട്ടിട്ട് സങ്കടം ആകുന്നു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തന്നത് വിളിച്ചു പറയുന്നത് വീണ്ടും വീണ്ടും ചെയ്തുകൊണ്ടിരിക്കുകയാണ്. കേട്ട് കേട്ട് മടുത്തു. എന്തൊരു ജീവിതമാണിത്. ഞാനിനി സമരം ചെയ്യുവാനോ, ഒന്നിനുമില്ല എനിക്ക് നിങ്ങളുടെ ഔദാര്യമോ ധനസഹായമോ ഒന്നും വേണ്ട. എന്റെയും, എന്റെ മോന്റെ പേരും ലിസ്റ്റിൽ നിന്ന് വെട്ടിക്കോളൂ...
അരുണിയുടെ ഓരോ വാക്കും മനസ്സിലേക്ക് തുളച്ചു കയറുന്ന മൂർച്ചയുള്ളതാണ്. തന്റെ മകനെ പോലുള്ളവർ സ്വന്തം വീട്ടിൽ ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ ദയാരഹിത പരാമർശങ്ങൾ ആരിൽ നിന്നും ഉണ്ടാവില്ലെന്നവർ പറയുമ്പോള്‍ അനുഭവപ്പെടുന്നത് വല്ലാത്തൊരു കുറ്റബോധമാണ്.</p>
സമാധാനവും,സ്വസ്ഥവുമായൊരു ജീവിതത്തിൽ ഉറങ്ങാൻ കിടക്കുമ്പോഴും അരുണിയുടെ വാചകങ്ങൾ മനസ്സിൽ കടന്നു വന്നു കൊണ്ടിരിക്കുന്നു, ആളുകളനുഭവിക്കുന്ന ക്രൂരപീഡനങ്ങളെ കുറിച്ചോർത്തു വിഷമിച്ചു ജീവനൊടുക്കുന്ന, ടി വി ചന്ദ്രന്റെ 'കഥാവശേഷൻ'സിനിമയിലെ ദിലീപിന്റെ ഗോപി എന്ന കഥാപാത്രമാണ് ഓർമയിൽ വരുന്നത്. നിസംഗവും, ദയാരഹിതവുമായ ഒരു സമൂഹത്തിനു നേരെയാണ് അരുണി ചന്ദ്രൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നതും, ഉള്ളിൽ വിതുമ്പി കരഞ്ഞു കൊണ്ടിരിക്കുന്നതും.
https://www.facebook.com/Malayalivartha























