ലക്ഷ്യമിട്ടതിലും കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്ത് സ്വായത്തമായി! പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകര്‍ഷിക്കൽ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ, വിദേശയാത്രയെക്കുറിച്ച് വിവരിച്ച് മുഖ്യമന്ത്രി

വിദേശയാത്രയ്ക്ക് പിന്നാലെ കനത്ത വിമർശനമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനെല്ലാം മറുപടി നൽകുകയാണ് അദ്ദേഹം. സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായിട്ടുണ്ട്.
പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ -
വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിയേയും കൂട്ടി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ഞങ്ങളുടെ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം മൂലം മുൻനിശ്ചയിച്ചതിലും വൈകിയാണ് യാത്ര ആരംഭിച്ചത്. സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള വികസനം മുൻനിര്‍ത്തിയാണ് ഇങ്ങനെയൊരു യാത്ര പദ്ധതിയിട്ടത്. അഭിമാനത്തോടെ പറയട്ടെ ലക്ഷ്യമിട്ടതിലും കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്ത് സ്വായത്തമായിട്ടുണ്ട്. പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകര്‍ഷിക്കൽ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഇക്കാര്യത്തിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു.
നാളെയുടെ പദാര്‍ത്ഥമെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യാത്രയിൽ തീരുമാനമായി. ഫിൻലൻഡ്, നോര്‍വ്വേ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകളുണ്ടായിരുന്നു. പി.രാജീവ്, വി ശിവൻകുട്ടി, വീണ ജോര്‍ജ്ജ് എന്നീ മന്ത്രിമാരും ചീഫ് സെക്രട്ടറി വിപി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷൻ പ്രൊഫ. വികെ രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
ലോകകേരളസഭയുടെ യൂറോപ്യൻ - യുകെ മേഖലാ സമ്മേളനത്തിൽ ഒക്ടോബര്‍ ഒൻപതിന് പങ്കെടുത്തു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായി. വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികൾ യോഗത്തിൽ ചര്‍ച്ചയായി. സമ്മേളനത്തിൽ ഉരുതിരിഞ്ഞ നിര്‍ദേശങ്ങൾ ലോകകേരളസഭയിൽ ചര്‍ച്ച ചെയ്യും. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യുകെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍ക്ക വഴി അവസരമൊരുക്കും. ഇതിനായി അവിടുത്തെ ഏജൻസികളുമായി നോര്‍ക്ക ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൻ്റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകൾക്കും യുകെ കുടിയേറ്റം സാധ്യമാവും. അഭിമുഖ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ഐഇഎൽടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോര്‍ക്ക റൂട്ട്സ് വഴി ഓഫര്‍ ലെറ്റര്‍ നൽകും. ലെറ്റര്‍ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാൽ മതി. ഇനിയും അന്താരാഷ്ട്രതലത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒട്ടനവധി തൊഴിൽ സാധ്യതകളുണ്ട്. കൊവിഡാനന്തരം ആ സാധ്യത പലമടങ്ങ് വര്‍ധിച്ചു. ഈ തൊഴിലവസരങ്ങൾ പരമാവധി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുഷ്യതട്ടിപ്പും, വിസാ തട്ടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നാം നേരിടുണ്ട്. ഇതു തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് അരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























