നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത്: ഇത്തവണ കാൽപ്പാദത്തോട് ചേർത്ത് വെച്ച്; 78 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത്. കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണ്ണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. സംഭവത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
അതേസമയം 1,762 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്.
ഇന്നലെ നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. മാത്രമല്ല ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്.
എന്നാൽ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കാണുകയും, സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പിന്നാലെ പരിശോധനയില്‍ കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്‍റെ ചുരുളഴിഞ്ഞത്. സ്വര്‍ണത്തില്‍ മുക്കിയ അഞ്ച് തോര്‍ത്തുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha






















