കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്തു! തങ്ങൾക്ക് ലിഗയെ അറിയില്ലെന്ന് പ്രതികൾ കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികൾ... പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കിൽ ഒക്ടോബർ 25 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ച് പ്രതികളെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്. ലിഗയുടെ സഹോദരി ഇൽസ എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു
തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്തു. തങ്ങൾക്ക് ലിഗയെ അറിയില്ലെന്ന് പ്രതികൾ ബോധിപ്പിച്ചു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും നിരപരാധികളെന്നും പ്രതികൾ ബോധിപ്പിച്ചു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കിൽ ഒക്ടോബർ 25 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാറാണ് പ്രതികളെ ചോദ്യം ചെയ്തത്. പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ഡയസിന് സമീപം വിളിച്ചു വരുത്തി 2 പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്.
സാക്ഷി വിസ്താര വിചാരണയിൽ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും തെളിവിൽ സ്വീകരിച്ച 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ വച്ചു കൊണ്ട് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്തത്. ലിഗയുടെ സഹോദരി ഇൽസ എല്ലാ വിചാരണ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു.
കോവളത്തെ ഒരു സ്ഥാപനത്തിൽ കെയർ ടെയ്ക്കർ ജോലിയുള്ള തിരുവല്ലം വെള്ളാർ വടക്കേ കൂനം തുരുത്തി വീട്ടിൽ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാർ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ. 2018 മാർച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാൾ ഏപ്രിൽ 20നാണ് അഴുകി ജീർണിച്ച തലവേർപ്പെട്ട നിലയിൽ മൃതശരീരം കണ്ടെടുക്കുന്നത്. ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നൽകാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തൻകോട് ആയുർവ്വേദ കേന്ദ്രത്തിൽ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് 800 രൂപയുമായി ഓട്ടോയിൽ കയറി കോവളം ഗ്രോ ബീച്ച് തീരത്തെത്തുകയായിരുന്നു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് മോട്ടോർ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നൽകി മയക്കി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്.
വള്ളിയിൽ കുടുങ്ങി മൃതശരീരം തറയിൽ തട്ടി നിന്നതിന് 1.5 മീറ്റർ മാറിയാണ് ഉടൽ വേർപെട്ട ലിഗയുടെ തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുൻ ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ ജെ.കെ. ദിനിൽ തലസ്ഥാനത്തെ വിചാരണ കോടതിയിൽ മൊഴി നൽകി. അഴുകി ജീർണ്ണിച്ച് തല വേർപെട്ടതാകാമെന്ന് ക്രൈം സീൻ പരിശോധിച്ച ഡോ.സുനു കുമാർ അഭിപ്രായപ്പെട്ടതായും ദിനിൽ മൊഴി നൽകി. അൽപ്പം ചെരിഞ്ഞ് ആറിൻ്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാൽ തല ഉരുണ്ടു പോയതാണ്. മുമ്പാകെയാണ് മുപ്പതാം സാക്ഷിയായി ദിനിൽ മൊഴി നൽകിയത്. താൻ തയ്യാറാക്കിയ മഹസർ , പ്രേത വിചാരണ റിപ്പോർട്ട് ഉൾപ്പെടെയുള്ള റിക്കോർഡുകൾ പരിശോധിച്ചാണ് ഡോ. സുനു കുമാർ ക്രൈം സീൻ റിപ്പോർട്ട് തയ്യാറാക്കിയതിനാൽ അതിലെ ഉള്ളടക്കം പ്രസക്തമാണെന്ന് തനിക്ക് ബോധ്യമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്. ഒതള മരത്തോട് ചേർന്ന് കിടക്കുന്ന വള്ളിപ്പടർപ്പിൽ ഉദ്ദേശം 2.25 സെൻറിമീറ്റർ മുകളിലുള്ള ഒരു കമ്പിൻ്റെ ഭാഗം ഉണക്കി ഒടിഞ്ഞ് തട്ടി നിന്നിരുന്നു. മൃതദേഹം കണ്ട സ്ഥലത്ത് നിന്ന് 6.5 മീറ്റർ മാറി ആറിൻ്റെ തീരമാണ്.
മൃതശരീരം കാണപ്പെട്ടത് ഉയർന്ന സ്ഥലത്താണ്. വേലിയേറ്റ സമയം ആറിലെ വെള്ളം ഒഴുകിയെത്തുന്നു. ലിഗയുടെ ദേഹത്ത് കാണപ്പെട്ട ജാക്കറ്റിലും ചുരിദാർ വസ്ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നു. മൃതശരീര വള്ളികൾ 18 സെ.മീ വലിഞ്ഞു കീറി താഴ്ന്നതായി കാണപ്പെട്ടു. ലിഗക്ക് മരം കയറാനറിയില്ലെന്ന് സഹോദരിയും സുഹൃത്തും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണത്തിൻ്റെ സാധ്യതകൾ ആരാഞ്ഞു കൊണ്ടാണ് അപ്രകാരവും അന്വേഷിച്ചത്. മൃതശരീരം കിടന്ന സ്ഥലത്ത് നിന്ന് 1.55 മീറ്റർ വടക്ക് പടിഞ്ഞാറ് മറി 48 മീറ്റർ ഉയരത്തിൽ എട്ടാം തൊണ്ടി മുതലായ വള്ളി കണ്ടു. അതിൽ നിന്നും ബ്രൗൺ കളർ തലമുടിയും ഫംഗസും കണ്ടെത്തി.
ലിഗയുടെ കൈകൾ വള്ളിയുടെ പുറത്തു കൂടി കിടന്ന് മൃതശരീരം താങ്ങി നിർത്താനുള്ള ശേഷി ആ വള്ളിക്കെട്ടിനുള്ളതായി ബോധ്യപ്പെട്ടു. മൃഗങ്ങൾ ആക്രമിച്ചതായി തെളിവു ലഭിച്ചില്ല. മൃതദേഹം കിടന്ന വിജനമായ സ്ഥലത്ത് നിന്നും 150 മീറ്റർ മാറി ആളൊഴിഞ്ഞ വീടിൻ്റെ പരിസരത്താണ് ചീട്ടുകളി , മദ്യപാനം എന്നിവ നടക്കുന്നത്. പ്രതികൾ മാത്രമാണ് കൃത്യ സ്ഥലത്ത് എത്തുന്നതെന്ന് അന്വേഷണത്തിൽ ബോധ്യമായി. വള്ളിയുടെ ബലം എത്രത്തോളം വരുമെന്ന് എഫ് എസ് എൽ അധികൃതർക്ക് പറയാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ പേർക്ക് ഒര സമയം കയറാൻ പറ്റുന്ന മരത്തിൻ്റെ താഴത്തെ ചുറ്റളവ് 53 സെമി വള്ളി ബന്ധപ്പെട്ട് കിടക്കുന്ന മാൻഗ്രുവ് കാടാണ്. മൃതദേഹത്തിനരികെ മദ്യക്കുപ്പികൾ , ബിയർ കുപ്പികൾ , സിഗരറ്റ് എന്നിവ കാണപ്പെട്ടതായും പ്രതികളെ ദിനിൽ കോടതിയിൽ തിരിച്ചറിഞ്ഞു മൊഴി നൽകി.
ലാത്വിയൻ യുവതിയുടെ മൃതദേഹം കിടന്ന മീൻ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീർനായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിൻ്റെ ബോട്ടിൽ ചീലാന്തിക്കാട്ടിന് സമീപം മീൻ പിടിക്കാൻ പോയ കാര്യമോ തൻ്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നൽകി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളിൽ ഒന്നാം പ്രതി ഉമേഷിൻ്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂർ സ്വദേശി സൂരജാണ് പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ മുൻ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നൽകിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നൽകി. പ്രതിയെ ഭയന്നാണ് വിവരം പോലീസിൽ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നൽകിയിരുന്നു.
രണ്ടു പ്രതികളും തൻ്റെ സുഹൃത്തുക്കളാണെന്നും 2018 മാർച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിംഗ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നൽകി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോൾ കാണിച്ചത് തങ്ങൾ മജിസ്ട്രേട്ടിന് നൽകിയ രഹസ്യ മൊഴികളാണെന്നും അതിൽ കാണുന്ന ഒപ്പും വിരൽ പതിപ്പും തങ്ങളുടേതാണെന്നും കോടതിയിൽ മൊഴി നൽകി. രഹസ്യമൊഴികൾ പ്രോസിക്യൂഷൻ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവിൽ സ്വീകരിച്ചു. കോടതിയിൽ സന്നിഹിതയായിരുന്ന ലിഗയുടെ സഹോദരി ഇൽസ സാക്ഷിമൊഴി കേട്ട് സ്തബ്ദയായി ഇരുന്നു. വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. യുവതിയെ കാണാതായ മാർച്ച് 14 മുതൽ ബോഡി കണ്ടെടുത്ത ഏപ്രിൽ 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവർ പങ്കുവെച്ച വിവരങ്ങൾ തെളിയിക്കുന്നതിനുമായാണ് മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വിസ്തരിച്ചത്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികൾ ആദ്യം മൊഴി നൽകാൻ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ കോവളം , തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടൻ അന്വേഷിച്ചിരുന്നെങ്കിൽ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തിൽ ഇടപെട്ടതോടെയാണ് പരാതിക്ക് മേൽ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവിൽ ദിവസങ്ങൾ പഴകി കഴുത്തു വേർപെട്ട് കാട്ടു വള്ളി പടർപ്പിൽ ഉടൽ വേർപെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന സ്റ്റേഷനതിർത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താൻ വൈകിയത്. സ്റ്റേഷനതിർത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാൻ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വിദേശ വനിതയുടെ കൊലക്ക് ശേഷമാണ് ഉമേഷിനെതിരെ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്സോ കോടതിയിൽ കോവളം പോലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായത്. ഇതിൽ നിന്നു തന്നെ പ്രതികൾക്ക് പോലീസിലുള്ള സ്വാധീനം വെളിവാകുന്നതാണ്. ആ കേസിൽ ഉമേഷ് ഹാജരാകാൻ പോക്സോ കോടതി ഉത്തരവിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 366 , 376 എന്നിവയും പോക്സോ നിയമത്തിലെ 3 , 4 , 5 (1) , 6 എന്നീ വകുപ്പുകളും ചുമത്തിയാണ് കോവളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha






















