കുടിക്കാൻ നൽകിയത് സ്ലോ പോയിസൺ? ഓട്ടോ ഡ്രൈവറെ അന്വേഷിച്ച് പോലീസ്..

സമുദായപ്പയറ്റ് സ്വദേശിയും റേഡിയോളജി വിദ്യാർത്ഥിയുമായ ഷാരോൺ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മൊഴികളിൽ അവ്യക്തതകൾ ഏറെ. അമ്മയെ കൊണ്ടാക്കാൻ വന്ന ഓട്ടോ ഡ്രൈവർ മാമനും ജ്യൂസ് കൊടുത്തിരുന്നുവെന്നും ആ മാമനും ഛർദ്ദിച്ചുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ 'മാമനെ' ഇനിയും കണ്ടെത്തിയിട്ടില്ല. കഷായക്കുപ്പി കഴുകിയതും ദുരൂഹമാണ്. മരണത്തിന് കാരണമാകുന്ന സ്ലോ പോയിസൺ കലർത്തിയ കഷായമാണോ ഷാരോൺ കുടിച്ചതെന്ന സംശയം അതീവ ശക്തമാണ്.
അതിനിടെ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നമാണ് മരണകാരണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ മരുന്നിൽ മറ്റെന്തോ ചേർത്ത് നൽകിയതാണെന്നും വീട്ടുകാർ ആരോപിക്കുന്നതിനിടെയാണ് കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നത്. ഷാരോൺ താലിചാർത്തിയെന്ന് സമ്മതിക്കുന്ന പെൺകുട്ടി എന്തുകൊണ്ടാണ് പിന്നെ മറ്റൊരു വിവാഹത്തിന് തയ്യാറായതെന്ന ചോദ്യത്തിനും ഉത്തരം നൽകുന്നില്ല. ഇതിനൊപ്പമാണ് വാട്‌സാപ്പ് ചാറ്റുകൾ പുറത്തു വരുന്നത്. അടിമുടി ദുരൂഹമാണ് കാര്യങ്ങൾ. ജ്യൂസ് കുടിച്ച് മരിച്ച 11 കാരനും ദുരൂഹമായി തുടരുന്നു. കൊല്ലങ്കോട്ടെ സ്‌കൂളിൽ ആ പതിനൊന്നുകാരന് ജ്യൂസ് കൊടുത്ത ആളിനെ കണ്ടെത്താനായില്ലെന്നതും പൊലീസിന്റെ വീഴ്ചയാണ്.
'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. പെൺകുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്ത് വന്നത്. ഒറ്റക്കല്ല ഷാരോൺ വീട്ടിൽ വന്നത്. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നും പെൺകുട്ടി ചോദിക്കുന്നു. ഇതിനിടെ ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴുള്ള പരിശോധന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇതിലെ വ്യതിയാനവും ദുരൂഹത വർധിപ്പിക്കുന്നു.
ഷാരോണിനെ 14-ാം തീയതി ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ സമയത്തും അതിന് ശേഷം 17-ാം തീയതി വീണ്ടും അഡ്‌മിറ്റാക്കിയ ശേഷമുള്ള റിപ്പോർട്ടുമാണ് പുറത്ത് വന്നരിക്കുന്നത്. ആദ്യ റിപ്പോർട്ടിൽ കരൾ, വൃക്ക എന്നിവയുടേയെല്ലാം പ്രവർത്തനം സാധാരണ നിലയിലായിട്ടാണ് കാണിച്ചിരുന്നത്. ഡബ്ലു.ബി.സി മാത്രമാണ് കൂടിയിരുന്നത്. എന്തെങ്കിലും വിഷവസ്തു ഉള്ളിൽ ചെന്നാൽ ഡബ്ലു.ബി.സി കൂടും. എന്നാൽ പിന്നീട് 17-ാം തീയതി വന്ന റിപ്പോർട്ടിൽ വൃക്കയുടേയും കരളിന്റേയുമെല്ലാം പ്രവർത്തനം നിലച്ചരീതിയിലായിരുന്നു കാണിച്ചത്. അത്രയും മാരകമായ വിഷവസ്തു അല്ലെങ്കിൽ ആസിഡ് പോലുള്ളവ അകത്ത് ചെന്നാലല്ലാതെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത്രയധികം വ്യതിയാനം റിപ്പോർട്ടിൽ സംഭവിക്കില്ലെന്നാണ് ഡോക്ടർമാർ തങ്ങളോട് പറഞ്ഞതെന്നും ഷാരോണിന്റെ സഹോദരൻ ചൂണ്ടിക്കാട്ടി.
സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ജ്യുസ് നല്‍കുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു. കാമുകി പറയുന്നില്ല. കഷായം എവിടെ നിന്നു കിട്ടി എന്നു ചോദിക്കുമ്പോള്‍ വിവിധ ഉത്തരങ്ങളാണ് കാമുകി നല്‍കുന്നത്. ഡോക്ടര്‍ എഴുതി തന്നു, ബന്ധുക്കള്‍ കൊണ്ടുതന്നു എന്നിങ്ങനെയുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നത്. അതുപോലെ തന്നെ ഏതു കഷായമാണെന്ന ചോദ്യത്തിനും പലവിധത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. കഷായത്തിന്റെ ബോട്ടില്‍ ആക്രിക്ക് കൊടുത്തെന്നും നശിപ്പിച്ചു കളഞ്ഞെന്നുമൊക്കെ കാമുകി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























