വിസി നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ആവർത്തിച്ച് ഗവർണർ, നിസാര തർക്കങ്ങൾക്ക് കളയാൻ തനിക്ക് സമയമില്ല, വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...!

തന്റെ നിലപാടുകളിൽ നിന്ന് ആരെന്ത് പറഞ്ഞാലും പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കേരളീയരുടെ താല്പര്യം സംരക്ഷിക്കേണ്ട ബാധ്യതയുള്ളതിനാലാണ് താൻ ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയുണ്ടായി.
നിസാര തർക്കങ്ങൾക്ക് കളയാൻ തനിക്ക് സമയമില്ല. വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ ഒരു വിവാദവുമില്ല, ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം ഓമ്മിപ്പിച്ചു.
സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണ്. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ട ലംഘനം കണ്ടെത്തിയത്' ഗവര്‍ണര്‍ പറഞ്ഞു.ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വൈസ് ചാൻസലർമാർക്കു മാന്യമായ രീതിയിൽ പടിയിറങ്ങാനാണ് താൻ അവർക്കു കത്തു നൽകിയതെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. 9 വിസിമാരുടെ മാത്രമല്ല, മറ്റു 2 സർവകലാശാലകളിലെ വിസിമാരുടെ നിയമനവും ചട്ടവിരുദ്ധമാണെന്നും രാജ്ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസിമാരുടെ നിയമനത്തിൽ നിയമോപദേശം തേടിയ കാര്യവും ഗവർണർ വ്യക്തമാക്കി.
‘‘ഈ വിസിമാരെ സർക്കാർ നേരിട്ടു നിയമിച്ചതാണ്. 2 സർവകലാശാലകൾക്കും യുജിസി അംഗീകാരം ലഭിച്ചതോടെ അവിടെ യുജിസി മാനദണ്ഡപ്രകാരം വിസിമാരെ നിയമിക്കുകയാണു വേണ്ടത്. സാങ്കേതിക സർവകലാശാല വിസിക്കു തുടരാൻ അർഹതയില്ലെന്നാണു സുപ്രീം കോടതി വിധി. വിസി എന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണു കരുതുന്നത്. എന്നാൽ, ചാൻസലർ എന്ന നിലയിൽ കോടതി വിധി ഉയർത്തി പിടിക്കേണ്ടതുണ്ടെന്ന ഗവർണർ വ്യക്തമാക്കിയത്.
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്‌ലര്‍മാരോട് രാജിവെക്കാൻ 23നാണ് ഗവർണർ നിർദേശിച്ചത്. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടത്. മഹാത്മാ ഗാന്ധി സർവകലാശാല, കുസാറ്റ്, കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കോഴിക്കോട് സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാനാണ് ഗവർണർ ആവശ്യപ്പെട്ടത്.
യുജിസി ചട്ടങ്ങൾ പാലിക്കാതെ നടന്ന വിസി നിയമനങ്ങൾക്ക് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ അസാധാരാണമായ നടപടി എടുത്തത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇത്രയും അധികം വി.സിമാരോട് രാജിവെക്കാൻ ഗവർണർ നിർദേശിക്കുന്നത്.
https://www.facebook.com/Malayalivartha























