സുപ്രീംകോടതി വിധി നടപ്പിലാക്കി ഗവര്‍ണര്‍... പിണറായിക്ക് മുട്ടൻ കൊട്ട്....

വൈസ്ചാന്‍സലര്‍ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിലെ സര്‍വകലാശാലകളിലെ പതിനൊന്ന് വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ ഒരു വിവാദവുമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 13 വൈസ് ചാന്‍സലര്‍മാരിൽ 11 പേരുടേയും നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വി.സിമാരുടെ യോഗ്യതയിലല്ല. അവരുടെ നിയമന രീതിയിലാണ് ചട്ടലംഘനം നടന്നതായി കണ്ടെത്തിയത്'. ഇവരുടെ രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ല.
സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ട്. ചുമതല നിര്‍വഹിക്കാനാണ് ശ്രമിക്കുന്നത്.
സുപ്രീംകോടതി വിധി നടപ്പിലാക്കുക തൻ്റെ ഉത്തരവാദിത്തമാണ്. മറ്റ് ഉദ്ദേശ്യങ്ങള്‍ ഇല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. നിസാര തർക്കങ്ങളിൽ ഏർപ്പെടാൻ താൽപ്പര്യമില്ല. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസ നയത്തിലും സാമൂഹിക പരിവർത്തനത്തിലും മുന്നിൽ നിൽക്കുന്നവരാണ് കേരളീയർ.
മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ നൽകുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫുമാരാണ് ഉള്ളത് എന്നും അതിന്റെ ആവശ്യം എന്താണെന്നും ഗവർണർ ചോദിച്ചു.
ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകാൻ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നും പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കാനാണ് ഇക്കാര്യം പറയുന്നത് എന്നും ഗവർണർ വ്യക്തമാക്കി.
ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്‍റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ .
ഈ സാഹചര്യത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള വിയോജിപ്പ് ചർച്ച ചെയ്തിരിക്കുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റി. ഗവർണർ അരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. പൊതു രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് കേരള ഗവർണറുടെ വിഷയം സിസി ചർച്ചയ്‌ക്കെടുത്തത്. ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും ചർച്ചയിൽ വിലയിരുത്തി.
ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം കേന്ദ്ര കമ്മിറ്റിയിലും ആവർത്തിക്കപ്പെട്ടു. വിഷയം ദേശീയ തലത്തിൽ ഉന്നയിക്കാനും കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ നേടാനുമാണ് സിപിഎം നീക്കം.
കേരളസർക്കാരും ഗവർണറും തമ്മിലുള്ല തർക്കത്തിന്റെ ഗൗരവതരമായ സ്വഭാവം ഉറപ്പിക്കുന്ന തരത്തിലായിരുന്നു വിഷയം സിസിയിൽ ചർച്ച ചെയ്തത്. ഗവർണർ മന്ത്രിമാർക്കെതിരെ നടത്തിയ ആരോപണങ്ങളും നീക്കങ്ങളുമടക്കം ചർച്ചയിൽ പരിഗണിക്കപ്പെട്ടു. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
ഗവർണർക്കെതിരായ ചർച്ച നാളെയും തുടരും.അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ പി ബിയിൽ ഉൾപ്പെടുത്തുന്നതും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. കോടിയേരി ബാലകൃഷ്ണന് പകരം ഗോവിന്ദൻ മാസ്റ്റർക്ക് പിബി അംഗത്വം നൽകുന്ന കാര്യം കമ്മിറ്റി തുടർന്ന് ചർച്ച ചെയ്യും.
https://www.facebook.com/Malayalivartha

























