ഒക്‌ടോബറിന് ശേഷം നല്ലകാലം... ഇലന്തൂരിലെ ജോത്സ്യന് പിന്നാലെ പാറശാലയിലെ കൊലപാതകത്തിലും ആദ്യം മുതലേ കഥകളില്‍ നിറഞ്ഞ ജ്യോത്സ്യന്‍ പൊട്ടി പാളീസായി; ദൃശ്യത്തിലെ ധ്യാനം മോഡല്‍ പോലെ ജ്യോതിഷം ഇട്ടെങ്കിലും ഏറ്റില്ല

പാറശാല ഷാരോണ്‍ കൊലപാതക കേസില്‍ പോലീസിനെ ഗ്രീഷ്മ ആദ്യം മുതല്‍ വട്ടം ചുറ്റിക്കുകയായിരുന്നു. പാവം പെണ്‍കൊച്ച് അവളത് ചെയ്യുമെന്ന് തോന്നുന്നില്ല. അതാണ് കേസന്വേഷണം നീണ്ടുപോയത്.
ഇന്തൂരിലെ നരബലി കേസിന് ജോത്സ്യന് പിന്നാലെ പാറശാലയിലെ കൊലപാതകത്തിലും ആദ്യം മുതലേ കഥകളില്‍ നിറഞ്ഞ ജ്യോത്സ്യന്‍ പൊട്ടി പാളീസായി. ആദ്യവിവാഹത്തിലെ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷന്‍ പ്രവചിച്ചെന്ന് വാര്‍ത്തകളില്‍ നിറഞ്ഞു. ദൃശ്യം സിനിമയിലെ ധ്യാനംകൂടാന്‍ പോയ പോലെ ജ്യോതിഷം എടുത്തിട്ടു. എന്നാല്‍ അവസാനം എല്ലാം പൊളിച്ചടുക്കി. എന്തായാലും ഒക്‌ടോബറിന് ശേഷം നല്ലകാലമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നാണ് ഗ്രീഷ്മ പറയുന്നത്. അത് അച്ചെട്ട് ഫലിച്ചു.
ഷാരോണിന്റെ മരണം അന്വേഷിച്ചതില്‍ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകള്‍ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിനോണ്‍ ചൂണ്ടിക്കാട്ടുന്നു. ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഴിച്ച കഷായത്തില്‍ വീട്ടുകാര്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. എന്തായാലും അവസാനം എല്ലാം പുറത്തായി.
അടുത്ത ഫെബ്രുവരിയില്‍ തന്റെ വിവാഹത്തിന് മുമ്പ് ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് ഗ്രീഷ്മ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഒഴിവാക്കാന്‍ വേണ്ടി ആദ്യവിവാഹത്തിലെ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോതിഷന്‍ പ്രവചിച്ചെന്ന് ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോണ്‍ പിന്‍മാറിയില്ല. തുടര്‍ന്നാണ് വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയത്. യുവതിയുടെ മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനായി കസ്റ്റഡയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. കൃഷി ആവശ്യത്തിന് വീട്ടില്‍ വാങ്ങി സൂക്ഷിച്ചിരുന്ന കീടനാശിനി കഷായത്തില്‍ കലര്‍ത്തി നല്‍കിയാണ് ഷാരോണിനെ വകവരുത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ 14ന് ഗ്രീഷ്മയുടെ നിര്‍ദ്ദേശപ്രകാരം സുഹൃത്ത് റെജിനൊപ്പം ഷാരോണ്‍ റെക്കാഡ് ബുക്കുകള്‍ തിരികെ വാങ്ങാന്‍ വീട്ടില്‍ പോയിരുന്നു.
റെജിനെ പുറത്തുനിറുത്തി വീട്ടിലേക്ക് പോയ ഷാരോണ്‍ അല്പസമയം കഴിഞ്ഞ് ഛര്‍ദ്ദിച്ച് അവശനായാണ് പുറത്തെത്തിയത്. കീടനാശിനി കലര്‍ത്തിയ കഷായം കഴിച്ചപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഷാരോണിന് ചവര്‍പ്പ് മാറാനെന്ന പേരില്‍ ജ്യൂസും നല്‍കിയിരുന്നു. പുറത്തുവന്ന ശേഷവും ഛര്‍ദ്ദിച്ച ഷാരോണ്‍ റെജിനോടും വീട്ടുകാരോടും കാലാവധി കഴിഞ്ഞ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് പറഞ്ഞത്.
പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയശേഷം അടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം കുടിക്കാന്‍പോലും കഴിയാതെ വന്നപ്പോഴാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൃക്കയും കരളുമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ തകരാറിലായി. അഞ്ചു തവണ ഡയാലിസിസ് നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ വിവരം പാറശാല പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിന്റെ മരണ മൊഴി രേഖപ്പെടുത്തി. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷാരോണ്‍ മരിച്ചത്.
അതേസമയം പാറശാല പോലീസിന്റെ വീഴ്ചകളും ചര്‍ച്ചയാകുന്നു. വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങള്‍ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കില്‍, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതിച്ച കേസില്‍, ദിവസങ്ങളായി വീട്ടുകാര്‍ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ ചെവിക്കൊണ്ടില്ലെന്ന ചോദ്യവും ഉയര്‍ന്നു.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെണ്‍കുട്ടിയെന്ന പരിഗണനയും നല്‍കിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് ശേഷം മാത്രമാണ് കേസില്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എല്‍പ്പിച്ചതും കേസ് തെളിയുന്നതും.
"
https://www.facebook.com/Malayalivartha
























