ഒറ്റരാത്രികൊണ്ട് തകര്‍ന്നു... ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയ ഗ്രീഷ്മ എല്ലാവര്‍ക്കും പ്രിയങ്കരി; ഹൊറര്‍ സിനിമയുടെ ആരാധികയായ ഗ്രീഷ്മ പൊലീസിനെയും ആദ്യം വഴിതെറ്റിച്ചു; പെണ്‍കുട്ടിയെന്ന സിമ്പതി മാറ്റിപ്പിടിച്ചപ്പോള്‍ എല്ലാം പുറത്തായി

വാര്‍ത്തകള്‍ നിറയെ പാറശാല ഷാരോണ്‍ വധക്കേസാണ്. ഗ്രീഷ്മയെന്ന പെണ്‍കുട്ടി കൂട്ടുകാരനോടിത് ചെയ്യുമോയെന്ന് പലരും ചോദിച്ചപ്പോള്‍ ഷാരോണിന്റെ വീട്ടുകാര്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ പോലീസ് അന്വേഷണം ശക്തമാക്കിയപ്പോള്‍ ഏകമകളുടെ കയ്യിലിരിപ്പ് പുറത്തായി. പഠിക്കാന്‍ മിടുക്കിയായിരുന്ന ഗ്രീഷ്മ കലാകാരിയുമായിരുന്നു. തമിഴ്‌നാട്ടിലെ എംഎസ് സര്‍വകലാശാലയില്‍നിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തില്‍ നാലാം റാങ്ക് നേടിയിരുന്നു.
ഹൊറര്‍ സിനിമയുടെ ആരാധിക കൂടിയായിരുന്നു ഗ്രീഷ്മ. ചാനലുകളുടെ മുമ്പില്‍ കരഞ്ഞത് പോലെ പറഞ്ഞെങ്കിലും പൊലീസ് അന്വേഷണത്തെ നേരിട്ടത് ചങ്കുറപ്പോടെയാണ്. രണ്ടു തവണ മൊഴിയെടുത്തപ്പോഴും പൊലീസിനു സംശയം തോന്നിയില്ല. 29ന് വൈകിട്ട് ഷാരോണിന്റെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചു.
ഷാരോണ്‍ ഛര്‍ദിച്ചതു നീലയും പച്ചയും കലര്‍ന്ന നിറത്തിലായിരുന്നു എന്നതു വിലയിരുത്തി. തുരിശ് അടങ്ങിയ കീടനാശിനി എന്ന സംശയത്തിലേക്ക് ഇതു വഴിതെളിച്ചു. തുടര്‍ന്ന് ഗ്രീഷ്മയെയും മാതാപിതാക്കളെയും ചോദ്യംചെയ്യാന്‍ ഇന്നലെ വിളിപ്പിച്ചു. അവര്‍ക്കൊപ്പവും തനിച്ചുമുള്ള ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഗ്രീഷ്മ പതറി, പിന്നെ എല്ലാം ഏറ്റുപറഞ്ഞു.
സുഹൃത്ത് ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ വഴിത്തിരിവായത് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ ഷാരോണ്‍ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളുമാണ്.
മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തില്‍ മാറ്റം വന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഗ്രീഷ്മ ഇങ്ങനെ പറഞ്ഞ കാര്യവും ജൂസ് നല്‍കുന്ന കാര്യവും ഷാരോണ്‍ വീട്ടുകാരെ അറിയിച്ചിരുന്നു.
ഷാരോണിന്റെ അടുത്ത ബന്ധുവായ യുവാവിനും പ്രണയബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു. ഷാരോണിന്റെ മരണശേഷം ഗ്രീഷ്മയുമായി ഈ യുവാവ് നടത്തിയ സംഭാഷണങ്ങളാണ് അന്വേഷണത്തില്‍ പൊലീസിനു സഹായകമായത്. ഷാരോണുമായി മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഗ്രീഷ്മ നടത്തിയ സംഭാഷണവും വഴിത്തിരിവായി.
ഗ്രീഷ്മ അടിക്കടി കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞത് ഷാരോണിന്റെ കുടുംബത്തിന്റെ സംശയം വര്‍ധിപ്പിച്ചു. ഗ്രീഷ്മയുമായി പുറത്തുപോയി ജൂസ് കുടിക്കുന്ന ദിവസങ്ങളിലെല്ലാം ഷാരോണ്‍ ഛര്‍ദിച്ചതും സംശയത്തിനിടയാക്കി. ഇതോടെ, ഗ്രീഷ്മയും കുടുംബവും ഷാരോണിനെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി.
മൊഴിയിലെ വൈരുദ്ധ്യവും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ നല്‍കിയ വിവരങ്ങളുമാണ് കേസില്‍ നിര്‍ണായകമായത്. സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് എന്തിനു കഷായം കുടിക്കണമെന്നാണ് പൊലീസ് ആദ്യം ചിന്തിച്ചത്. ഗ്രീഷ്മ ഷാരോണിനു സ്ഥിരമായി ജൂസ് നല്‍കിയിരുന്നെന്ന വിവരം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. 14ന് വീട്ടിലെത്തിയ ഷാരോണിനു കഷായം നല്‍കിയതായി ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോടു സമ്മതിച്ചു.
താന്‍ കഷായം കയ്പ്പാണെന്നു പറയുമ്പോള്‍ ഷാരോണ്‍ കളിയാക്കിയിരുന്നതായും കയ്പ്പ് മനസിലാക്കിക്കൊടുക്കാനാണ് കഷായം കൊടുത്തതെന്നുമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. കഷായത്തിന്റെ പേര് ഓര്‍മയില്ലെന്ന് പറഞ്ഞത് സംശയം വര്‍ധിപ്പിച്ചു. കുപ്പിയുടെ ലേബല്‍ ഇളക്കി കളഞ്ഞെന്നും കുപ്പി ആക്രിക്കാരനു കൊടുത്തെന്നും ഗ്രീഷ്മ ആദ്യഘട്ടത്തില്‍ പറഞ്ഞത് കേസില്‍ വഴിത്തിരിവായി.
ജൂസില്‍ ഷാരോണിന്റെ വീട്ടുകാര്‍ക്ക് സംശയമുണ്ടായതോടെ ഗ്രീഷ്മ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ രാവിലെ കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കൊടുത്തതെന്നാണ് ഗ്രീഷ്മ ഷാരോണിനോടും ബന്ധുക്കളോടും പറഞ്ഞത്. അമ്മയാണ് കഷായം സൂക്ഷിക്കുന്നതെന്നും കുപ്പിയില്‍നിന്ന് ഗ്ലാസില്‍ ഒഴിച്ചുവച്ച കഷായമാണ് നല്‍കിയതെന്നും ഗ്രീഷ്മ ഷാരോണിനോടു പറഞ്ഞിരുന്നു. ഏതു ജൂസാണ് കഷായത്തിനുശേഷം ഷാരോണിനു നല്‍കിയതെന്നു ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ പേരാണ് ഗ്രീഷ്മ പറഞ്ഞത്.
കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുന്‍പ് പലതവണ ഷാരോണ്‍ ചോദിച്ചെങ്കിലും പറയാന്‍ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോണ്‍ വീട്ടില്‍ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛര്‍ദിലിനു കാരണമെന്നാണ് ഷാരോണ്‍ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോണ്‍ വെളിപ്പെടുത്തിയില്ല. ആരെയും സംശയമില്ലെന്നായിരുന്നു മജിസ്‌ട്രേറ്റിനോട് പറഞ്ഞത്. എന്നാല്‍ ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























