‘ഇന്ന് നമ്മുടെ കല്യാണം’ ഷാരോൺ രാജും ഗ്രീഷ്മയും താലിക്കെട്ടിയ ദിവസത്തെ ദൃശ്യങ്ങൾ പുറത്ത്, ഇരുവരും വളരെ സന്തോഷത്തിൽ നിൽകുന്നത് വീഡിയോയിൽ കാണാം, ഷാരോണിന്റെ കുടുംബം വീഡിയോ പോലീസിന് കൈമാറി

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജും പ്രതി ഗ്രീഷ്മയും താലിക്കെട്ട് കഴിഞ്ഞതായും സിന്ദൂരം ചാർത്തിയതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് തെളിവായി ശ്രീഷ്മ താലി ധരിച്ചിരിക്കുന്ന ചിത്രങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു. ഇപ്പോഴിത പെൺകുട്ടിയെ ഷാരോൺ താലി ചാർത്തിയ ദിവസത്തെ വീഡിയോയാണ് പുറത്തുവന്നത്. ‘ഇന്ന് നമ്മുടെ കല്യാണം’ എന്ന് ഷാരോൺ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇരുവരും വളരെ സന്തോഷത്തിൽ നിൽകുന്നത് വീഡിയോയിൽ കാണാം.
ഷാരോൺ രാജിനെ ഒഴിവാക്കാൻ ഗ്രീഷ്മ കള്ളം പറഞ്ഞിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ അങ്ങനെയെങ്കിൽ അത് താനാകട്ടെ എന്ന് പറഞ്ഞ് ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോൺ എത്തുകയും താലികെട്ടുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു.
പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ഇക്കഴിഞ്ഞ പതിനാലാം തിയതി ഷാരോണ്‍ ഗ്രീഷ്മയുടെ വീട്ടിലെത്തി ജ്യൂസും കഷായവും കുടിച്ചതിന് പിന്നാലെയാണ് ഷാരോണിന് ജീവന്‍ നഷ്ടമായത്. ഷാരോണും പ്രതിയായ ഗ്രീഷ്മയും തമ്മിൽ ഒരു വർഷമായി അടുപ്പമുണ്ട്. ഫെബ്രുവരി മാസം ഇരുവരും തമ്മിൽ പിണക്കം ഉണ്ടായി. ഇതേ മാസം മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. അതിനു ശേഷവും ഷാരോണും ഗ്രീഷ്മയും ബന്ധം നിലനിർത്തി. ഈ അടുത്ത കാലത്താണ് ബന്ധത്തിൽ വിള്ളൽ വീണത്. ഇതേ തുടർന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഗിരീഷ്മ സമ്മതിച്ചുവെന്നു എഡിജിപി അറിയിച്ചത്.
ഷാരോണിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം കുടിപ്പിക്കുകയായിരുന്നു. കഷായം കുടിച്ചതും ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ ഛർദിച്ചു. തുടർന്ന് സുഹൃത്തിനൊപ്പം ഷാരോൺ മടങ്ങിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. കുപ്പിയിലുണ്ടായിരുന്ന കഷായം അല്ല ഷാരോണിനു നൽകിയത്, പുറത്തുനിന്നു വാങ്ങിച്ച കഷായപ്പൊടി ഉപയോഗിച്ചു ഗ്രീഷ്മ സ്വയം തയ്യാറാക്കിയ കഷായമാണ് നൽകിയതെന്നാണ് മൊഴിയിൽ പറയുന്നത്.
അതേസമയം ഇന്ന് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്താനിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്ന് ലൈസോൾ കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. മുറിയിൽ പോയിട്ട് വന്നശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തെളിവെടുപ്പ് ഇന്ന് നടക്കില്ലെങ്കിലും ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha

























