'ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നരബലി കേസിലും ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു...' അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍

അന്ധവിശ്വാസ കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ആവശ്യം ഉന്നയിച്ച് സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. നരബലി കേസിലും ഷാരോൺ കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഫേസ്ബുക്കിലൂടെ ആയിരുന്നു സംവിധായകൻ പ്രതികരിച്ചത്.
അൽഫോൺസ് പുത്രന്റെ വാക്കുകൾ ഇങ്ങനെ
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍, ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസപരമായ കൊലപാതക കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. നരബലി കേസിലും ഷാരോൺ വധക്കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു.
ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ് ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി ആളുകൾ എന്തെങ്കിലും സംഭവിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഞാൻ നിങ്ങളോട് പ്രാര്‍ത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുന്നതാണ്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























