ഗ്രീഷ്മയെ സഹായിച്ചത് അമ്മാവൻ; കീടനാശിനി വാങ്ങി നൽകിയത് അമ്മ? ഗ്രീഷ്മയുടെ വീഡിയോ കൈവശമുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ

ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് അമ്മയുടെയും അമ്മാവന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ. ഗ്രീഷ്മയുടെ അമ്മ പ്രണയത്തിന് എതിരായിരുന്നു. ഈ ബന്ധം തുടർന്നാൽ തന്റെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും അത് ഇന്ന് പൊലീസിന് കൈമാറുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
ഷാരോൺ അന്ധവിശ്വാസത്തിന്റെ ഇരയാണെന്നും കുടുംബം ആരോപിക്കുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം മാറാനാണ് മകനെ ഇരയാക്കിയത്. നേരത്തെ മറ്റു രണ്ട് ചെറുപ്പക്കാരുമായി ഗ്രീഷ്മക്ക് ബന്ധമുണ്ടായിരുന്നു. പിന്നീടാണ് തന്റെ മകനുമായി അടുത്തത്. ഗ്രീഷ്മയാണ് ഷാരോണുമായുള്ള ബന്ധത്തിന് മുൻകൈ എടുത്തതെന്നും അച്ഛൻ പറഞ്ഞു.
ഷാരോണിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലല്ലെന്നാണ് ഇന്നലെ പൊലീസ് പറഞ്ഞത്. അത് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്നും കഴിഞ്ഞ ദിവസം എഡിജിപി പറഞ്ഞിരുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി ഇന്നലെയാണ് പൊലീസിനോട് സമ്മതിച്ചത്.
സംഭവത്തിൽ അന്വേഷണം നടന്നു വരികയായിരുന്നു. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്.
കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.
തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























