എച്ച്ആർഡിഎസിനെ തൊട്ടു.. മുഖ്യനെയും കുടുംബത്തേയും പൂട്ടാൻ CBI? അടപ്പിളകും!

രാജ്യവിരുദ്ധ പ്രവര്‍ത്തനമായ സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരുണ്ടായിരുന്നു എന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ തന്നെ പറയുന്നു.
അങ്ങനെ ഉള്ളപ്പോൾ എന്തുകൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും കുടുംബാംഗങ്ങളില്‍നിന്നും അന്വേഷണ ഏജന്‍സികള്‍ വിവരശേഖരണം നടത്തുന്നില്ലെന്ന ആരോപണവുമായി ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി രംഗത്ത് വന്നിരിക്കുകയാണ്. ഏജന്‍സികളുടെ അലംഭാവത്തിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു. മറുപടിക്കായി 15 ദിവസം കാക്കും. തുടർനടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അജി കൃഷ്ണൻ പറഞ്ഞു.
ലൈഫ് മിഷൻ കേസിലെ കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ പേരുണ്ട്. കേസിൽ പ്രതിയായ എം. ശിവശങ്കരന്റെ മൊഴിയിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമർശം ഉണ്ട്. ഇത്രയൊക്ക വിവരങ്ങള്‍ ലഭ്യമായിട്ടും മുഖ്യമന്ത്രിയില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ട് വിവരങ്ങൾ ആരായുന്നില്ലെന്നും അജി കൃഷ്ണൻ ചോദിച്ചു. സ്വര്‍ണക്കടത്തുകേസ് സിബിഐ ഏറ്റെടുക്കണമെന്നും അന്വേഷണ ഏജൻസികളും പ്രതികളും തമ്മിൽ ഒത്തുകളിക്കുകയാണെന്നും അജി കൃഷ്ണൻ ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയതോടെയാണ് എച്ച്ആർഡിഎസ് വിവാദങ്ങളിൽ കുടുങ്ങിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് സിപിഎം നെ കൊണ്ട് പൊറുതിമുട്ടിയപ്പോൾ സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ് അറിയിക്കുകയാണ് ഉണ്ടായത് . സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ് ആരോപിച്ചിരുന്നു. ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചത്.ഇപ്പോൾ ഇതിന് തിരിച്ചടി എന്നോണമാണ് എച്ച് ആർ ഡി എസ് പിണറായിക്കെതിരെ തിരിഞ്ഞിരിക്കുന്നത് എന്ന് വേണം കരുതാൻ .
വാർത്താസമ്മേളനത്തിൽ അജി കൃഷ്‌ണനൊപ്പം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാനും പങ്കെടുത്തു. എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതി റജിസ്ട്രിക്കു പങ്കുണ്ടെന്നും കെ.എം.ഷാജഹാൻ ആരോപിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി വിജയ് സാഖറെയുടെ ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡപ്യൂട്ടേഷൻ നിയമനവും സംശയാസ്പദമാണെന്ന് ഷാജഹാൻ ആരോപിച്ചു.
അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വിവിധ ശ്രമങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി ഇ.ഡി നേരത്തെ ആരോപിക്കുന്നു. എം. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. വിചാരണ അട്ടിമറിച്ച് കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ശിവശങ്കറിന് വേണ്ടി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാൽ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം ഇഡി അറിയിച്ചിട്ടുണ്ട് . ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ് .
ഉന്നത വ്യക്തികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ചില കാര്യങ്ങള്‍ മൂടിവെക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമായിരുന്നു ഇത്തരം ഒരു കത്ത് ആദ്യ ഘട്ടത്തില്‍ എഴുതിയത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിനെ സര്‍ക്കാരും ശിവശങ്കറും എതിര്‍ത്തിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























