ഗ്യാസ് ഏജന്‍സി തകരാർ പരിഹരിക്കാൻ ഡ്രൈവറെ അയച്ചു ; മൊബൈൽ ടോര്‍ച്ച് തെളിച്ചു പരിശോധന ; പൊള്ളലേറ്റ് ഗൃഹനാഥൻ മരിച്ചു

ഗ്യാസ് സിലിണ്ടറിന്റെ തകരാർ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ആളെ അയക്കാതെ ഗ്യാസ് ഏജൻസി കാട്ടിയ അനാസ്ഥത്തിൽ പൊലിഞ്ഞതു ഒരു ജീവൻ.
ഒക്ടോബര്‍ 20-ന് വൈകീട്ടായിരുന്നു സംഭവം. ചായയുണ്ടാക്കാന്‍ സിലിണ്ടറിന്റെ റെഗുലേറ്റര്‍ തുറന്നപ്പോള്‍ സ്റ്റൗ കത്തിയില്ല. തുടര്‍ന്ന് ബാങ്കിലെ ഗ്യാസ് ഏജന്‍സിയില്‍ രവീന്ദ്രന്‍ വിവരം അറിയിച്ചു. ചോര്‍ച്ച കൈകാര്യം ചെയ്യാന്‍ വിദഗ്ധൻ ഇല്ലാത്തതിനാല്‍ ഡ്രൈവറായി ജോലിനോക്കുന്നയാളെയാണ് അറ്റകുറ്റപ്പണി നടത്താന്‍ അയച്ചതെന്ന് പറയുന്നു. അദ്ദേഹമെത്തി അടുക്കളയില്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മൊബൈല്‍ഫോണിലെ ടോര്‍ച്ച് തെളിച്ചപ്പോഴാണ് പാചകവാതകം ആളിക്കത്തിയത്. സിലിണ്ടര്‍ പരിശോധന പുറത്ത് തുറന്നസ്ഥലത്തുവെച്ചാണ് പനടത്തേണ്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും പാടില്ല. ഇവിടെ ഇത് രണ്ടും പാലിച്ചിരുന്നില്ല.
അഞ്ചരക്കണ്ടി കാവിന്മൂല 'ശ്രീനിലയ'ത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ആണ് മംഗളൂരുവിലെ ആസ്പത്രിയില്‍ ബുധനാഴ്ച രാവിലെ മരിച്ചത്. ഭാര്യ നളിനി (60), അഞ്ചരക്കണ്ടി ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ താത്കാലിക ജീവനക്കാരന്‍ ഷിനില്‍ (32) എന്നിവർക്ക് പൊള്ളലേറ്റിരുന്നു. രവീന്ദ്രന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് പയ്യാമ്പലത്ത്. മകന്‍: രഞ്ജു, മരുമകന്‍: ഫെമിന.
നിയമപ്രകാരം ഏജന്‍സിക്കാര്‍ വീടുകളില്‍ പോയി കൃത്യമായ ഇടവേളകളില്‍ ഗ്യാസ് സിലിണ്ടർ പരിശോധിക്കണം. എന്നാല്‍, അത് നടക്കുന്നില്ലെന്ന് പൊതുവേ പരാതിയുണ്ട്. നിലവിലെ നിയമമനുസരിച്ച് പരിക്ക് പറ്റിയവര്‍ക്ക് 15 ലക്ഷ രൂപയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 40 ലക്ഷത്തോളം രൂപയും ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവാദപ്പെട്ടവര്‍ ആയിരിക്കണം ഗ്യാസ് സിലിന്‍ഡറുകള്‍ കൈകാര്യം ചെയ്യേണ്ടത്.
കൊച്ചിയിലെ ഓയില്‍ കോര്‍പ്പറേഷനെ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും അറിയിച്ചില്ലെന്നാണ് സൂചന. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അരമണിക്കൂറിനകം കോര്‍പ്പറേഷനെ അറിയിക്കണമെന്ന വ്യവസ്ഥപോലും ഗ്യാസ് ഏജന്‍സി പാലിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. ചക്കരക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















