ഷാരോൺ രാജിന്റെ കൊലപതകത്തിൽ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറാൻ നിയമോപദേശം: കൊലപാതകം ആസൂത്രണം ചെയ്തതും, നടപ്പിലാക്കിയതും, തൊണ്ടി മുതൽ കണ്ടെത്തിയതും തമിഴ്‌നാട് അതിർത്തിയിൽ: നീക്കം, കേരളാപോലീസിന്റെ അധികാരപരിധി പ്രതി ഭാവിയിൽ ചോദ്യം ചെയ്യാൻ സാധ്യത കണക്കിലെടുത്ത്

പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപതകത്തിൽ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. ഭാവിയിൽ പ്രതി പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം. കേസ് അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‍പി ഡിജിപിക്ക് നൽകും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും.
പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവർമൻചിറ തമിഴ്നാട് പൊലീസിന്റെ പളുഗൽ സ്റ്റേഷൻ അതിർത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് കഷായം നൽകിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഷാരോൺ മരിച്ചതെങ്കിലും കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി. അന്വേഷണവും തെളിവെടുപ്പും തുടരും.
കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കിൽ തമിഴ്നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങൾ കൈമാറുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിരുന്നു.
അതേസമയം, കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടിൽ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം കൊടുത്തതുമെന്നതിനാൽ കേരളാ പൊലീസിനു തന്നെ കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധർ പറയുന്നു. സിആർപിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ട്.
അതേ സമയം ഗ്രീഷ്മയുടെ കുടുംബത്തിന് ജ്യോതിഷപരമായ ഉപദേശം നൽകിയ ആളെപ്പറ്റിയുള്ള അന്വേഷണം ഒഴുക്കൻ മട്ടിലേയ്ക്ക് മാറുന്നു. ഷാരോൺ കൊലയിൽ ജ്യോതിഷ പ്രവചനങ്ങൾക്ക് പങ്കില്ലെന്ന മട്ടിലാണ് പൊലീസ് അന്വേഷണം. നവംബറിന് മുമ്പ് ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷം ഉള്ളതിനാലാണ് സെപ്റ്റംബറിൽ സൈനികനുമായി ഉറപ്പിച്ച വിവാഹം ഫെബ്രുവരിയിലേയ്ക്ക് മാറ്റിയത്. ഇതിനിടയിൽ നവംബറിൽ തനിക്കൊപ്പം ഇറങ്ങി ചെല്ലണമെന്ന് ഷാരോൺ നിർബന്ധിക്കുകയും ചെയ്തു.
നിശ്ചയം നടന്ന് ഒമ്പത് മാസം പിന്നിടുമ്പോഴാണ് ഷാരോണിനെ ഗ്രീഷ്മ കഷായത്തിൽ കീടനാശിനി കലർത്തി കൊലപ്പെടുത്തിയതും. ഷാരോണിന്റെ കൊലപാതകത്തിൽ അന്ധവിശ്വാസം കാരണമായിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പൊലീസ് പറയുന്നു. ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാതകദോഷ പ്രവചനവും ഷാരോണിന്റെ മരണവുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും. അങ്ങനെയെങ്കിൽ ജ്യോത്സ്യനും കുടുങ്ങുമെന്നാണ് സൂചന.
ആദ്യ വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം ഉണ്ടെന്ന് ജ്യോത്സ്യൻ കുടുംബത്തെ അറിയിച്ചുവെന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. സൈനികനുമായുള്ള വിവാഹത്തിനു മുൻപ് നോക്കിയ പൊരുത്തത്തിലും ഇത് ജ്യോത്സ്യൻ ആവർത്തിച്ചുവത്രേ. ജ്യോത്സ്യന്റെ വാക്കുകൾ വിശ്വസിച്ച ഗ്രീഷ്മയുടെ മാതാപിതാക്കൾ അതുകൊണ്ടു തന്നെ ഷാരോണുമായുള്ള ബന്ധത്തിനും രഹസ്യ വിവാഹത്തിനും മൗനാനുവാദം നൽകിയിരുന്നതായും സംശയമുണ്ട്. കൊലപാതകം ഇതിന്റെ തുടർച്ചയായിരുന്നുവോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയ്ക്ക് കല്യാണാലോചന വന്നപ്പോള്‍ മുതലാണ് ഷാരോണുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്.
നിശ്ചയച്ചടങ്ങിനു ശേഷം പലതവണ പല കാര്യങ്ങള്‍ പറഞ്ഞ് ഷാരോണിനെ അകറ്റാന്‍ ശ്രമിച്ചു. രണ്ട് സമുദായമാണെന്നും വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നുമാണ് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. താലികെട്ടിയശേഷം ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞ തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഷാരോണ്‍ ഭീഷണിപ്പെടുത്തിയതായി ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പ്രതിശ്രുത വരന് നല്‍കുമോയെന്ന് ഗ്രീഷ്മ ഭയന്നിരുന്നു.
കൊലക്കേസിൽ പിടിയിലായതിന് പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ തുടരുകയാണ്. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. തൊണ്ടയിലെ ചർമത്തിലും അന്നനാളത്തിലും ചെറിയ മുറിവുണ്ട്. വ്യാഴാഴ്ചത്തെ പരിശോധനകൾക്കു ശേഷമാകും ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളുമായി നീങ്ങുകയാണ് അന്വേഷണ സംഘം. ആത്മഹത്യാശ്രമത്തോടെ ഗ്രീഷ്മയെ എത്തിച്ചുള്ള തെളിവെടുപ്പ് അടക്കം നീളുകയാണ്.
https://www.facebook.com/Malayalivartha
























