പിണറായി വിജയൻ ഭരണം സിപിഎം നേട്ടത്തിന് ഉത്തരവുകളിൽ കള്ളക്കളി

പിടിപ്പ് കേടിന്റെ സര്‍ക്കാരല്ല കേരളം ഭരിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ പിടിപ്പ് കൂടിയവരുടെ സംഘമാണോയെന്ന് ചോദിച്ചാലും പെട്ടെന്ന് ഉത്തരം പറയാന്‍ കഴിയില്ല. എന്നാല്‍ സിപിഎം നും ഇടതുമുന്നണിയ്ക്കും ഒരു കാര്യത്തില്‍ വിശ്വാസമുണ്ട്. അതിബുദ്ധിമാന്‍മാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന കാര്യത്തില്‍. അതിബുദ്ധിമാന്‍മാരുടെ ഭരണ നേട്ടങ്ങള്‍ നിരത്തി പൊതു നിരത്തില്‍ ജനം ഇറങ്ങിയപ്പോഴെല്ലാം സിപിഎം ഒറ്റശ്വാസത്തില്‍ അതെല്ലാം പിണറായി വിജയന്‍െര തീരുമാനത്തിന് വിട്ടു കൊടുത്തു. തൊഴിലില്ലായ്മ, പട്ടിണി, വിലക്കയറ്റം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നതു പോലെ തന്നെയാണ് നയപരമായ തീരുമാനങ്ങളെടുക്കുന്നതും അവയെ ഇല്ലാതാക്കുന്നതും.
പിണറായി വിജയന്‍ മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലിരുന്ന ആറ് വര്‍ഷവും എടുത്ത പത്തിലധികം നയതീരുമാനങ്ങള്‍ പിന്നീട് പിന്‍വലിക്കേണ്ടി വന്നു. ഏറ്റവും ഒടുവിലായി പൊതുമേഖല ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതിലേയ്ക്ക് ഉയര്‍ത്തിയതും സ്വയം തിരുത്തേണ്ടി വന്നു. സാധാരണ ഇടതുപക്ഷം ഭരണത്തിലേറിയപ്പോളൊക്കെ സിപിഎം ന്റെ കടുത്ത നിയന്ത്രണം ഭരണത്തിലുണ്ടായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഭരിക്കുന്ന മുഖ്യമന്ത്രിയാണ് സാധാരണയായി ഉണ്ടാകാറുള്ളത്. സര്‍ക്കാരില്‍ നടക്കുന്ന സ്ഥലമാറ്റങ്ങള്‍ പോലും പാര്‍ട്ടി നിയന്ത്രണത്തിന് വിധേയമായിരിക്കും. സിപിഎം നയതീരുമാനങ്ങള്‍ക്ക് പുറത്ത് എല്‍ഡിഎഫിലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവുണ്ട്. പതിവല്ല അങ്ങനെ തന്നെയാണ് കാര്യങ്ങള്‍ നടത്തേണ്ടതെന്നതാണ് വ്യവസ്ഥയും. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായതിന് ശേഷം എല്‍ഡിഎഫിന്റെ പ്രസക്തി തീരെ ഇല്ലാതായി. പാര്‍ട്ടി യോഗങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ്ണ അംഗീകാരം നല്കുകയുമാണ് പതിവ്. മന്ത്രിമാരുടെ ഓഫിസിലെത്തുന്ന ഫയലുകള്‍ ധനകാര്യ, നിയമ വകുപ്പുകള്‍ കണ്ട ശേഷം മുഖ്യമന്ത്രിയുടെ മുന്നിലേയ്‌ക്കെത്തുന്നു.ഫയല്‍ മുഖ്യമന്ത്രി ഒപ്പിട്ട് നടപടികളിലേയ്ക്ക് പോകുന്നു. എന്നാല്‍ തന്ത്രപ്രധാനമായ പല ഫയലുകളും ഇത്തരത്തില്‍ മുഖ്യമന്ത്രി ഒപ്പിട്ട് പോവുകയും അത് പിന്നീട് വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. ഇടതു പക്ഷത്തിന്റെ നയങ്ങള്‍ക്ക് തികച്ചും ഘടകവിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും നടന്നത്. പിണറായി വളരെ അഭിമാനത്തോടെ പ്രഖ്യാപിച്ച പല പദ്ധതികളും പിന്നീട് പിന്‍വലിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പതിനഞ്ചിലധികം പദ്ധതികളും തീരുമാനങ്ങളും അപ്പാടെ വിഴുങ്ങിയ ഒരു സര്‍ക്കാര്‍ നാളിതുവരെയുണ്ടായിട്ടില്ല.
ഈ അവസരത്തില്‍ സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്കും സിപിഎം ഉത്തരം പറയേണ്ടി വരും. വി.എസ്.അച്യുതാനന്ദന്‍ കേരളം ഭരിച്ചപ്പോള്‍ കിട്ടാത്ത എന്ത് നീതിയാണ് പിണറായി വിജയനില്‍ നിന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. വി.എസിന്റെ കാലത്ത് സംസ്ഥാന കമ്മിറ്റി, കേന്ദ്രകമ്മിറ്റി, ഇതിലെല്ലാം പുറമേ പോളിറ്റ്ബ്യൂറോയും പിചിമുറുക്കി. അഞ്ച് വര്‍ഷവും വി.എസിന് യുഡിഎഫ് കക്ഷികള്‍ പ്രതിപക്ഷമേ അല്ലായിരുന്നു. എന്നാല്‍ പിണറായിയും സിപിഎംമും വിഎസിന്റെ പ്രതിപക്ഷമായി തന്നെ നിലകൊണ്ട്. അവെയ്‌ലബില്‍ പോളിറ്റ് ബ്യൂറോ അടിക്കടി കൂടി വി.എസിന്റെ ഭരണത്തെ നിശിതമായി വിമര്‍ശിച്ചു കൊണ്ടിരുന്നു. വി.എസിന്റെ കാലത്ത് പാര്‍ട്ടി ഭരണത്തെ നിയന്ത്രിക്കുകയല്ല മറിച്ച് ഭരണത്തെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിച്ചത്. അതിനായി പാര്‍ട്ടിയേയും കൂടെ കൂട്ടി രംഗത്തിറങ്ങിയതാവട്ടെ പിണറായി വിജയനും . എന്നാല്‍ അണുവിട വിട്ടു കൊടുക്കാതെ വി.എസ് അഞ്ചു വര്‍ഷവും മുന്നോട്ട് കൊണ്ടു പോയി.
പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളൊന്നും വി.എസ് സര്‍ക്കാരിനെതിരെയുണ്ടായില്ല. പോലീസ് രംഗത്ത് അധിക്രമങ്ങള്‍ക്ക് പരിധിയുണ്ടായിരന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കൊണ്ട് ജീവിച്ചില്ല. പക്ഷേ പൊതുജനം ഭരണത്തിന് പിന്‍തുണ നല്കിയപ്പോഴൊക്കെ സപിഎം പാര്‍ട്ടിയും അതിന്റെ നേതാക്കളും വിഎസ് സര്‍ക്കാരിനെ വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരുന്നു.
പിണറായി സര്‍ക്കാരിനോട് ഇസ്ലാം മതത്തിലുള്ളവരാരും ആവശ്യപ്പെട്ടിട്ടല്ല വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്ക് വിട്ടത്. ഒടുവില്‍ മതത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍ കേരളത്തിലെ മുസ്ലീം സമൂഹത്തെ രണ്ട് തട്ടിലാക്കാനും അതിലൊരു വിഭാഗത്തെ പിണറായ് പക്ഷത്തേയ്ക്ക് എത്തിക്കാനും കഴിഞ്ഞു. ഇതിനെ അതിബുദ്ധിയെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്. ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം, ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം, സ്പ്രിന്‍ക്ലര്‍ കരാര്‍, സില്‍വര്‍ ലൈന്‍, ആഴക്കടല്‍ കരാര്‍, കരാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ , ബ്രൂവറി , ഇ മൊബിലിറ്റി പദ്ധതി, കോര്‍ ബാങ്കിം സംവിധാനത്തിനുള്ള കരാര്‍, പോലീസ് നിയമഭേദഗതി, പമ്പ മണല്‍ കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വന്നു. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവ് മരവിച്ചിച്ചിരിക്കുകയാണ്. അതായത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഉത്തരവിറങ്ങുമെന്ന് പ്രതീക്ഷയിലാണ് പൊതുമേഖലയിലെ തൊഴിലാളികള്‍. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ കേരളത്തിലെ പൊതുമേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ കേരളത്തില്‍ പകരം വെയ്ക്കനില്ലാത്ത സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഇടതുപക്ഷക്കാരാണ്. എന്നാലിപ്പോള്‍ സാമ്പത്തിക പ്രതിസന്ധി കാരണം പിടി്ച്ചു നില്ക്കാന്‍ കഴിയാത്ത സര്‍ക്കാരിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിക്കുകയെന്ന പോംവഴി മാത്രമേയുണ്ടായിരുന്നുള്ളു. എന്നാല്‍ പെട്ടെന്ന് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിന് പിന്നില്‍ സിപിഎം നേതാക്കളുടെ ജോലി നിലനിറുത്താന്‍ വേണ്ടിയാണെന്ന ആരോപണവും ശക്തമാണ്. യുവജന സംഘനടകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തല്കാലം ഉത്തരവ് മരവിപ്പിച്ചെന്നേയുള്ളൂ. കേരളത്തില്‍ ഇത്തരം ഉടായിപ്പ് ഉത്തരവുകളിലൂടെ പിണറായി വിജയനും സംഘവും ഉദ്ദേശിച്ച് നേട്ടമാണ് സ്വന്തമാക്കുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ തുടങ്ങി പെന്‍ഷന്‍ പ്രായവര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ വരെ എത്തിനില്ക്കുന്ന ഉത്തരവുകള്‍ എല്ലാം സര്‍ക്കാരിന് അനുകൂലമായിട്ടേ വന്നിട്ടുള്ളൂ. സ്പ്രിന്‍ക്ലര്‍ ഇടപാട് സര്‍ക്കാര്‍ മരവിപ്പിച്ചെങ്കിലും ആ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ആഴക്കടല്‍ ഇടപാട് നടത്തിയത് വ്യാജ കമ്പനിയുമായിട്ടാണെന്ന് അറിഞ്ഞു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് റദ്ദാക്കിയെങ്കിലും സിപിഎം ന് വന്‍ സാമ്പത്തിക നേട്ടമാണ് ആ കമ്പനിയില്‍ നിന്നും ഉണ്ടായതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. സ്വന്തമായി വെബ്‌സൈറ്റ് പോലുമില്ലാത്ത കമ്പനിയ്ക്കാണ് സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ് സിസ്റ്റത്തിന് അനുമതി നല്കിയത്. 160 കോടി രൂപയുടെ കരാറായിരുന്നു അന്ന് നല്കിയത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടതോടെ കോര്‍ബാങ്കിംഗ് സംവിധാനത്തിലെ അഴിമതി പുറത്തു വന്നു ഇതോടെ ആ അനുമതിയും സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. അഴിമതിയും സ്വജനപക്ഷപാതവും കണ്ട് പിടിയ്ക്കപ്പെട്ട പദ്ധതികള്‍ മാത്‌രമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുള്ളത്. ഇനിയുമെത്രയോ പദ്ധതികളും കരാറുകളും അഴിമതികറ പുരണ്ട് നില്ക്കുന്നുണ്ട്. പിണറായിയുടെ തോന്ന്യാസത്തിനനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയും ,
പാര്‍ട്ടിയുടെ ന്യായീകരണത്തിന് മറുപടി പറയാത്ത പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്നുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിയിലെ ഇത്തരം മൂല്യ ശോഷണത്തെ കുറിച്ച് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയും അതിനനുസരിച്ച് വളരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന വിഎസിന്റെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
https://www.facebook.com/Malayalivartha
























