'അവരെയൊക്കെ എന്തും ചെയ്യാം, ആരും ചോദിക്കാൻ വരില്ലെന്നുള്ള അഹങ്കാരം. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ചോദിക്കാനായി അവിടത്തെ നാട്ടുകാരായിരുന്നു ആദ്യം ഓടിക്കൂടിയത് എന്നതിൽ. . അത് മാത്രമല്ല, അവർ സ്വീകരിച്ചത് നിയമത്തിന്റെ വഴിയായിരുന്നു എന്നതും...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം നടന്നത്. കാറിൽ ചാരി നിന്ന ബാലനെ കാലുകൊണ്ട് തൊഴിക്കുന്ന യുവാവ്. സംഭവം വൈറലായി അന്വേഷണം കടുപ്പിച്ചതോടെ സംഭവം മാറിമറിയുകയാണ് ചെയ്തത്. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങിയ സാഹചര്യത്തിൽ കേരളം അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിക്കുകയാണ് ഡോ.നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം എനിക്ക് നല്ല ഉറപ്പുണ്ട്. ആ കുട്ടി ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടി ആയതുകൊണ്ടുകൂടിയാണ് ആ കുട്ടിക്ക് അങ്ങനെ സംഭവിച്ചത്. ആ വാർത്ത കണ്ടപ്പൊ ആദ്യം ആലോചിച്ചത് ഇതുതന്നെയാണ്.
ഇവിടെയുള്ള, കണ്ടാൽ അത്യാവശ്യം കൊള്ളാവുന്ന കുടുംബത്തിലെ ഒരു കുട്ടിയാണെന്ന് തോന്നിക്കുന്ന ഒരു കുട്ടിയാണു കാറിൽ ചാരി നിന്നിരുന്നതെങ്കിൽ എന്തുണ്ടാവും? " മോനേ/മോളേ ഒന്ന് മാറിനിന്നേ . അങ്കിൾ കാറെടുത്തോട്ടെ " അല്ലേ? കുറച്ചുകൂടി മോശപ്പെട്ട ഒരു സാമൂഹ്യ സാഹചര്യത്തിൽ നിന്നാണെന്ന് തോന്നിക്കുന്ന കുട്ടിക്ക് ചിലപ്പൊ കിട്ടുന്ന മറുപടി കുറച്ചുകൂടി കടുത്തതായേക്കും.
കാലും നാവുമൊക്കെ ഉയരുന്നത് അവർ തന്നെക്കാൾ താഴ്‌ന്നവരാണെന്ന, കുറച്ചുകൂടി പോയാൽ മനുഷ്യരായി പരിഗണിക്കപ്പെടേണ്ടവരല്ലെന്ന തോന്നലിൽ നിന്ന് തന്നെയാണ്. അവരെയൊക്കെ എന്തും ചെയ്യാം, ആരും ചോദിക്കാൻ വരില്ലെന്നുള്ള അഹങ്കാരം. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ചോദിക്കാനായി അവിടത്തെ നാട്ടുകാരായിരുന്നു ആദ്യം ഓടിക്കൂടിയത് എന്നതിൽ. . അത് മാത്രമല്ല, അവർ സ്വീകരിച്ചത് നിയമത്തിന്റെ വഴിയായിരുന്നു എന്നതും.
https://www.facebook.com/Malayalivartha























