അറ്റകൈയ്ക്ക് ഗവര്‍ണര്‍... ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നൊഴിവാക്കാന്‍ നീക്കം നടത്തി സിപിഎം; ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി; ഗവര്‍ണര്‍ക്കെതിരെ കടുപ്പിക്കുമ്പോള്‍ ആഞ്ഞടിക്കാനൊരുങ്ങി ഗവര്‍ണര്‍

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ നിര്‍ണായക വഴിത്തിരിവിലേക്ക്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നിയമനിര്‍മ്മാണത്തിന് സര്‍ക്കാരിന് സിപിഎം അനുമതി നല്‍കും. മാത്രമല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍തുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഭരണഘടന വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.
എന്തായാലും ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന.പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്തിയായിരിക്കും ഇടപെടല്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ എതിര്‍പ്പ് തുടര്‍ന്നാല്‍ കോടതിയെ സമീപിക്കാനാണ് ധാരണ. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടര്‍ നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി.
ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തില്‍ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ കുറിച്ചും സര്‍ക്കാര്‍ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവര്‍ക്കും 45.9 ലക്ഷം രൂപ ഫീസായി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
നിയമ ഉപദേശം നല്‍കുന്നതിന് ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. നരിമാന്റെ ജൂനിയര്‍മാരും ക്ലര്‍ക്കുമാര്‍ക്കുമായി 15.9 ലക്ഷം രൂപയുമാണ് നല്‍കുന്നത്. നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. അനുകൂലമായ നിയമോപദേശം ലഭിച്ചാല്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഫാലി എസ്.നരിമാനോ, കെ.കെ.വേണുഗോപാലോ ഹാജരാകും.
നേരത്തെ ദില്ലിയില്‍ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ് ഉള്‍പ്പടെയുള്ളവര്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരിനും ഇടയിലെ ഏറ്റമുട്ടല്‍ തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം. ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളില്‍ രാജ്ഭവന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ നീട്ടുന്നു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ല. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഈ നടപടിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള സാധ്യതയ്ക്കായി സര്‍ക്കാര്‍ നിയമോപദേശം തേടിയത്. നിയമ ഉപദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതേസമയം ഗവര്‍ണര്‍ അറ്റകൈ പ്രയോഗം എടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തു നല്‍കി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര പോയത് അറിയിക്കാതെയാണെന്നാണ് കത്തില്‍ പറയുന്നത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചു. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിനും കത്തിന്റെ പകര്‍പ്പ് നല്‍കി.
വിദേശയാത്രയ്ക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ലെന്നും കത്തില്‍ പറയുന്നു. പത്തു ദിവസത്തെ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആര്‍ക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha






















