പറയാന്‍ ഒരു കാരണം കൂടി... കത്തിന്റെ പേരില്‍ നടന്ന പ്രചരണത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി ആര്യാ രാജേന്ദ്രന്‍; വ്യാജ കത്തിനെതിരെ പരാതി നല്‍കണമെന്ന് ചാനല്‍ ചര്‍ച്ച; നിയമനക്കത്തില്‍ കുരുങ്ങി സി.പി.എം, മേയറുടെ രാജിക്കായി പ്രതിപക്ഷവും ബി.ജെ.പിയും; ഗവര്‍ണര്‍ പറഞ്ഞതിന് മറ്റൊരു കാരണം കൂടി

തിരുവനന്തപുരം കോര്‍പറേഷന്‍ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഒരു കാര്യമില്ലെങ്കിലും ഇടപെടാന്‍ സാധ്യത. ഗവര്‍ണര്‍ പറഞ്ഞുകൊണ്ടിരുന്ന ഇഷ്ടക്കാരെ നിയമിക്കുന്നതിന്റെ തെളിവായി കോര്‍പറേഷന്‍ വിവാദം മാറിയിരിക്കുകയാണ്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ വശംകെട്ട് നില്‍ക്കുന്ന സി.പി.എം നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി തലസ്ഥാന കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ കൂട്ടത്തോടെ നിയമിക്കാന്‍ ലിസ്റ്റ് തേടി മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനയച്ച കത്ത്.
സര്‍ക്കാരിനെതിരെ പുതിയൊരായുധം കിട്ടിയതോടെ യു.ഡി.എഫും ബി.ജെ.പിയും മേയറുടെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. സ്വജനപക്ഷപാതം കാട്ടിയ മേയറുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ കോണ്‍ഗ്രസ് സമീപിച്ചു.
നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ 297 പേരുടെ ദിവസവേതന നിയമനത്തിനുള്ള പട്ടികയാണ് ചോദിച്ച കത്താണ് പുറത്തായത്. ഇത് വ്യാജമാണെന്നാണ് കോര്‍പറേഷന്‍ വാദിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കൂടിയായതോടെ കത്ത് വ്യാജമാണെന്ന കോര്‍പറേഷന്റെ വാദത്തെ പ്രതിപക്ഷം എതിര്‍ക്കുകയാണ്. താത്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം ജില്ലാ സെക്രട്ടറിമാരാണ് ആളുകളെ നിശ്ചയിച്ച് നല്‍കുന്നതെന്ന തരത്തിലാണ് കത്തിനെ പ്രതിപക്ഷം വ്യാഖ്യാനിക്കുന്നത്.
സര്‍വകലാശാലകളിലെ ബന്ധുനിയമന വിവാദങ്ങളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം കടുപ്പിക്കുന്നത്. ഗവര്‍ണറുടെ നിലപാടിനും കത്ത് വിവാദം ബലം നല്‍കുന്നു. തൊഴില്‍രഹിതരുടെ വികാരമേറ്റെടുത്ത് പ്രതിഷേധം കനപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നതിനാല്‍ പ്രതിസന്ധിയില്‍ നിന്ന് തലയൂരാനുള്ള ശ്രമം സി.പി.എം ഊര്‍ജ്ജിതമാക്കി. കത്ത് വ്യാജമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എമ്മും മേയറും വ്യക്തമാക്കി. കത്ത് വിവാദം ശമിപ്പിക്കാനെന്നോണം, 297 നിയമനങ്ങളും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് ഇന്നലെ എംപ്‌ളോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴിയാക്കി.
കോഴിക്കോട്ടുള്ള ആര്യയോട് ആനാവൂര്‍ വിവരമാരാഞ്ഞപ്പോള്‍ താനങ്ങനെയൊരു കത്ത് തയാറാക്കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. കത്ത് പാര്‍ട്ടി നേതൃത്വത്തിന് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ആനാവൂരും പറയുന്നു. നേതൃത്വത്തിന് കിട്ടാത്ത കത്തെങ്ങനെ പാര്‍ട്ടി നേതാവിന്റേതുള്‍പ്പെടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുവെന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
അതേസമയം പ്രതിപക്ഷം സമരം കടുപ്പിച്ചു. മേയര്‍ രാജിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം. രാജിയാവശ്യത്തിന് വഴങ്ങിയാല്‍ തെറ്റ് സമ്മതിക്കലാവും. കത്തില്‍ മേയറുടെ ഒപ്പുണ്ടെങ്കിലും മുദ്ര പതിപ്പിച്ചിട്ടില്ല. കത്തില്‍ രേഖപ്പെടുത്തിയ തീയതി ഈ മാസം ഒന്നാണ്. അന്ന് തൊഴിലില്ലായ്മയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്നു ആര്യ. അതുകൊണ്ടുതന്നെ താനറിയാതെയുണ്ടായ കളിയാണെന്നാണ് മേയര്‍ പറയുന്നത്.
പാര്‍ട്ടിക്കകത്ത്, പ്രത്യേകിച്ച് കോര്‍പ്പറേഷനില്‍ പുകയുന്ന ചേരിപ്പോരിന്റെ പ്രതിഫലനമായിട്ടാണ് കത്ത് വിവാദത്തെ സി.പി.എം നോക്കിക്കാണുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയടക്കമുള്ള നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാര്‍ തമ്മിലെ പോരാണ് കത്ത് ചോര്‍ന്നതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. വിഭാഗീയത അതിരുവിടുന്നതിനെ ഗൗരവമായെടുക്കാനാണ് സി.പി.എം തീരുമാനം.
ഈ മാസം ഒമ്പതിന് ചേരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്‌തേക്കും. കോര്‍പറേഷനിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍.അനില്‍ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് ഇന്നലെ പുറത്തുവന്നു. എസ്.എ.ടി ആശുപത്രിയില്‍ പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ഒന്‍പത് ജീവനക്കാരെ നിയമിക്കാന്‍ അംഗങ്ങളുടെ പട്ടികയാണ് തേടിയത്. മാനേജര്‍, കെയര്‍ടേക്കര്‍ അടക്കമാണ് ഒഴിവ്. ഒക്ടോബര്‍ 24നാണ് കത്തയച്ചത്. ഈ രണ്ട് കത്തും വ്യാജമാണോ എന്ന് തെളിയിക്കാന്‍ ശക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha























