വാടക വീട്ടിലെ വളർത്ത് നായയ്ക്ക് ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ബന്ധു തല്ലിക്കൊന്ന 21കാരൻ മുമ്പും ക്രൂര മർദ്ദനത്തിന് ഇരയായി: കെട്ടിടത്തിൽ നിന്ന് വീണ പരിക്കുകൾക്ക് സമാനമല്ലാത്ത 160ഓളം മുറിവുകൾ ദേഹത്ത്: ബൂട്ടിട്ട് ചവിട്ടി വാരിയെല്ല് തകർത്തു: ശരീരം മുഴുവൻ നായയുടെ ബെൽറ്റ് കൊണ്ടും, പട്ടിക കൊണ്ടും അടിച്ച് പൊളിച്ചു:- അമ്മായിയുടെ മകനെ വകവരുത്തിയ ഹക്കീം ചില്ലറക്കാരനല്ല...

വളർത്ത് നായയ്ക്കു ഭക്ഷണം നല്‍കാന്‍ വൈകിയതിതിനെ തുടര്‍ന്ന് ബന്ധുവായ യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. പട്ടാമ്പിക്കടുത്ത് മണ്ണങ്ങോട് അത്താണിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദു സലാമിന്റെയും ആയിഷയുടെയും മകന്‍ അര്‍ഷദ് (21) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുളയന്‍കാവ് പാലപ്പുഴ ഹക്കീമിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ഈ വീട്ടിൽ വച്ചായിരുന്നു അതിക്രൂരമായ സംഭവം നടന്നതും. ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽനിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അർഷാദിന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ആശുപത്രി അധികൃതരുടേയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്.
ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്. പല കാര്യങ്ങൾക്കും ഹക്കീം അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്.
ഹക്കീമിന്റെ മർദ്ദനത്തിൽ ക്രൂരമായി പരിക്കേറ്റ അർഷാദിനെ വെള്ളിയാഴ്ച രാവിലെ ഇയാൾ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. അർഷദിനെ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതർ കൊപ്പം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെയാണ് കൊടുംക്രൂരത പുറത്തായത്. സംഭവത്തിന് ശേഷം കടന്ന ഹക്കീമിനെ അന്നു വൈകിട്ട് തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവ ദിവസം രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിയത്. പിന്നീട് ഹക്കീം ഇവിടെ നിന്ന് മുങ്ങി. ഉച്ചയോടെ ഹർഷാദിന്റെ മരണം സ്ഥിരീകരിച്ചു.
വൈകീട്ട് ഹക്കീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. ഹർഷാദിന്റെ ശരീരത്തിൽ 160 പാടുകളുണ്ടായിരുന്നു. എന്നാൽ ഹർഷാദിന് മുൻപും മർദ്ദനമേറ്റിരുന്നതായി പരിശോധനയിൽ വ്യക്തമായി. ഹർഷാദിന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഇത് ശരിവെക്കുന്നു. 21 വയസുകാരനായ ഹർഷാദ് വളരെ ശാന്തനായ സ്വഭാവക്കാരനായിരുന്നു. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു ഹക്കീം. നിസാര കാര്യങ്ങൾക്ക് ഹർഷാദിനെ ഹക്കീം മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുൻപാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ഹർഷാദ് നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹർഷാദിനെ നിർബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്. ഹർഷാദ് മരിച്ചെന്ന് അറിഞ്ഞയുടൻ ബന്ധുക്കൾ ഹക്കീമിനെതിരെ സംശയം ഉന്നയിച്ചു. ആശുപത്രി ജീവനക്കാരുടെ ഇടപെടലും നിർണായകമായി.
ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിൽ നിന്ന് വീണത് കൊണ്ട് ഉണ്ടായതല്ലെന്ന് തിരിച്ചറിഞ്ഞ ഉടൻ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചിരുന്നു. മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്‌പി വി.സുരേഷ് എന്നിവർ സ്ഥലത്തെത്തി. കൊപ്പം എസ് ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷണം.
https://www.facebook.com/Malayalivartha























