കത്ത് പുറത്ത് വന്നതിന് പിന്നാലെ കത്തെഴുതിയ മേയർ ആര്യാരാജേന്ദ്രനെ ബലി കൊടുത്ത് രക്ഷപ്പെടാൻ സി പി എം; ആര്യാ രാജേന്ദ്രൻ ജില്ലയിൽ ഉയർന്നു വന്നാൽ അത് ആനാവൂർ നാഗപ്പനെ വരെ ബാധിക്കും, ശിവൻകുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുവന്നത് ആ കാരണത്താൽ, സര്‍വകലാശാലകളിലെ ബന്ധു നിയമനം അടക്കം വിവാദങ്ങൾ പാര്‍ട്ടിയെ പിന്തുടരുന്നതിനിടെ കോര്‍പ്പറേഷൻ ഭരണസമിതിയെ ആകെ പ്രതിസന്ധിയിലാക്കിയ വിഭാഗീയ നീക്കങ്ങളിൽ വരും ദിവസങ്ങളിൽ നടപടിക്കും സാധ്യത

തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്നതിന് പിന്നാലെ കത്തെഴുതിയ മേയർ ആര്യാരാജേന്ദ്രനെ ബലി കൊടുത്ത് രക്ഷപ്പെടാൻ സി പി എം നീക്കം. പാർട്ടിയെ പ്രതിരോധത്തിലാക്കിയ നടപടി മേയറുടെ പക്വത കുറവാണെന്നാണ് സി പി എം വിലയിരുത്തുന്നത്. ആര്യാ രാജേന്ദ്രൻ കത്തെഴുതിയത് മേയറുടെ എടുത്തു ചാട്ടമാണെന്ന് പാർട്ടി കരുതുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആര്യാരാജേന്ദ്രനെതിരെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം തുടങ്ങിയത്. ആര്യാരാജേന്ദ്രൻ്റെ വളർച്ച തടയുക എന്നത് തന്നെയാണ് കാരണം. സച്ചിൻ ദേവ് എം എൽ എ യു മായി മേയർ വിവാഹിതയായതോടെ അസൂയാലുക്കൾ പടയൊരുക്കം കടുപ്പിച്ചു. ആര്യാ രാജേന്ദ്രൻ ജില്ലയിൽ ഉയർന്നു വന്നാൽ അത് ആനാവൂർ നാഗപ്പനെ വരെ ബാധിക്കും. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ആര്യ നേമത്ത് മത്സരിക്കാൻ സാധ്യതയുണ്ട്. ഇത് ശിവൻകുട്ടി ഉൾപ്പെടെയുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ശിവൻകുട്ടിയും ആര്യക്കെതിരെ സജീവമായി രംഗത്തുണ്ട്.
മറ്റൊന്ന് സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയതയാണ്. ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്‍.അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്.
ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുത്തിട്ട് ഒമ്പത് മാസമായി. പകരം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി പലതവണ ചേർന്നിട്ടും സമാവായം ഉണ്ടായില്ല. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി നിൽക്കുന്നതാണ് തര്‍ക്കം തുടരാൻ കാരണം. വിവിധ ഗ്രൂപ്പിന്റെ പ്രതിനിധികളായി ജയൻബാബു, കെ.എസ്.സുനിൽകുമാര്‍, വി.ജോയ്, എം.വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്. ഇടക്ക് ഈ പ്രശ്നത്തിൽ കോടിയേരി ബാലകൃഷ്ണൻ വരെ നേരിട്ടിടപെടുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതിനിടെയാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം.
ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു. വിവാദത്തെ ഗൗരവമായി തന്നെയാണ് സിപിഎം നേതൃത്വം കാണുന്നത്.
കത്ത് മനോരമക്ക് കിട്ടിയത് എങ്ങനെയാണെന്നാണ് പാർട്ടി അന്വേഷിക്കുന്നത്. ഇത് കടകംപള്ളിയോ ശിവൻകുട്ടിയോ മനോരമക്ക് നൽകി എന്ന് വിശ്വസിക്കുന്നവരും പാർട്ടിയിലുണ്ട്. ആനാവൂരിനെ വെട്ടാൻ ഇതാണ് ആയുധമെന്ന് അദ്ദേഹത്തിൻെറ ശത്രുക്കൾ കരുതിയാൽ തെറ്റുപറയാനാവില്ല. ഇതാണ് സി പി എമ്മിൽ എല്ലാവരും പറയുന്നത്.
നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി തൽക്കാലം തടിയൂരാനാണ് സർക്കാർ നീക്കം. ഗൗരവമായ അന്വേഷണം ഉണ്ടാകും. സര്‍വകലാശാലകളിലെ ബന്ധു നിയമനം അടക്കം വിവാദങ്ങൾ പാര്‍ട്ടിയെ പിന്തുടരുന്നതിനിടെ കോര്‍പ്പറേഷൻ ഭരണസമിതിയെ ആകെ പ്രതിസന്ധിയിലാക്കിയ വിഭാഗീയ നീക്കങ്ങളിൽ വരും ദിവസങ്ങളിൽ നടപടിക്കും സാധ്യതയുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് പുറത്തായതിന് പിന്നാലെ ഇടപെട്ട് സര്‍ക്കാര്‍. 295 താൽക്കാലിക തസ്തികകളിൽ നിയമനം എംബ്ലോയ്മെന്റ് എക്ചേഞ്ച് വഴിയാക്കും. താൽക്കാലിക ഒഴിവുകൾ വേഗത്തിൽ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മേയറുടെ കത്ത് പുറത്ത് വന്നത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമായിരുന്നു ഇടപെടൽ.
കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രൻ അയച്ച കത്ത് പുറത്തുവന്നതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് പ്രതിപക്ഷം.
കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടി ആവശ്യപ്പെട്ടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് മേയര്‍ പ്രതികരിച്ചത്.
കത്തയച്ച ഒന്നാംതിയതി "എവിടെ എന്റെ തൊഴിൽ" എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല. സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.
കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തിൽ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷ മുണ്ടായി. കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച വിവാദം മുറുകവേ, പാർലമെൻററി പാർട്ടി നേതാവിന്‍റെ സമാന കത്തും പുറത്ത് വന്നു..കൗൺസിലർ അനിൽ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തായത്.എസ് എ ടി ആശുപത്രിയോട് ചേർന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനായി പാർട്ടി പട്ടിക തേടിയായിരുന്നു കത്ത്..മാനേജർ അടക്കം 9 തസ്തികകളിലേക്കാണ് പാർട്ടി പട്ടിക ആവശ്യപ്പെട്ടത്.ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്.3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.
ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല എന്നാണ് ആനാവൂർ പറഞ്ഞത്. .കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ തേയ്ക്കാനുള്ള ശ്രമമാണ് മേയർ നടത്തിയതെന്ന സംശയം ആനാവൂരിനുണ്ട്. തൻെറ ഇമേജ് തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഡി.ആർ.അനിൽ ആനാവൂരിൻ്റെ വിശ്വസ്തനാണ്. അനിലിന് പണി കൊടുക്കാൻ ശ്രമിച്ചതും തനിക്കെതിരായ നീക്കമാണെന്ന് ആനാവൂർ കരുതുന്നു.
തിരുവനന്തപുരം നഗരസഭാ കാര്യാലയത്തിലെ അഴിമതികൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ തിരുവനന്തപുരം മേയർക്ക് സി പി എം കണക്കിന് കൊടുത്തു. ആര്യാ രാജേന്ദ്രൻെറ സ്ഥാനത്തിന് തന്നെ ഇളക്കം തട്ടുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുനത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മേയറെയും ഡപ്യൂട്ടി മേയറെയും ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞതായാണ് സൂചന. മുൻ മേയർ വി.കെ പ്രശാന്തുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് രൂക്ഷമായ ഭാഷയിൽ ജില്ല സെക്രട്ടറി മേയറെ ശകാരിച്ചത്.
സി പി എം സംസ്ഥാന കമ്മിറ്റിയിൽ നിന്നും തനിക്ക് ലഭിച്ച ക്വട്ടേഷനാണ് ആനാവൂർ നാഗപ്പൻ ആര്യാരാജേന്ദ്രന് സമ്മാനിച്ചത്.തിരുവനന്തപുരം നഗരസഭയിലെ അഴിമതി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സി പി എം ജില്ലാ കമ്മിറ്റിക്ക് കടുത്ത അനാസ്ഥയുണ്ടായതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. മന്ത്രിയും തിരുവനന്തപുരം ജില്ലയിലെ സി പി എം നെടുംതൂണുമായ വി.ശിവൻകുട്ടി കൂടി പങ്കെടുത്ത യോഗത്തിലാണ് ആര്യക്ക് കണക്കിന് കിട്ടിയതെ ന്നാണ് ലഭിക്കുന്ന സൂചനകൾ.
ആര്യയുടെ രാഷ്ട്രീയ ഭാവി തന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് നഗരസഭയിലെ വിവാദം വള രുന്നത്. ബി ജെ പിയും കോൺഗ്രസും തങ്ങളെ അപകടത്തിലാക്കിയെന്ന് സി പി എം കരുതുന്നു.നഗരസഭയുടെ അപ്രമാദിത്വം ബിജെപിക്ക് ഏറ്റെടുക്കാൻ സി പി എം അവസരമൊരുക്കി എന്നാണ് ജില്ലാ കമ്മിറ്റിക്ക് നേരിടേണ്ടി വിമർശനം. ബി ജെപി നേതാക്കൾ ഇതിൽ ഗോളടിച്ചതായി പാർട്ടി കരുതുന്നു. ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്തരമൊരു അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് പാർട്ടി കരുതുന്നത്.
മുമ്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം തട്ടിപ്പിന് പിന്നാലെ തൊഴില്‍ നികുതിയും കാണാനില്ലെന്ന വാർത്തയും പുറത്തുവന്നിരുന്നു. തെലങ്കാന കേന്ദ്രമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്‍റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോര്‍പ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
തെലങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ കേരളത്തിലുള്ള ജീവനക്കാരുടെ പ്രൊഫഷണല്‍ ടാക്സ് എങ്ങനെ അടക്കണം എന്നറിയാനായി മാധ്യമ സംഘം കോര്‍പറേഷന്‍ സെക്രട്ടറിയെ സമീപിച്ചു. ഐടി ഉദ്യോഗസ്ഥന്‍റെ നിര്‍ദേശ പ്രകാരം 20 ജീവനക്കാരുടെ തൊഴില്‍ നികുതി ഓണ്‍ലൈന്‍ വഴി തെലങ്കാന ഓഫീസില്‍ നിന്നടച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ രസീതും കിട്ടി. അടുത്ത ആറുമാസത്തെ നികുതി അടയ്ക്കാനായപ്പോള്‍ ഓണ്‍ലൈന്‍ വഴി അടക്കാനായില്ല.
തുടര്‍ന്ന് കേരളത്തിലെ ജീവനക്കാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി. എന്നാല്‍ നേരത്തെ അടച്ച പണം കോര്‍പ്പറേഷനില്‍ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊച്ചി കോര്‍പ്പറേഷനിലേക്കായിരിക്കും പണം പോയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നികുതി അടച്ച എല്ലാ വിവരവും രസീതും വെച്ച് നാല് മാസം മുമ്പ് കോര്‍പറേഷന്‍ മേയറെ അടക്കം കണ്ട് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദൃശ്യ മാധ്യമ വാർത്താ സംഘം ജീവനക്കാരുടെ കൂടെ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പോയെങ്കിലും ഉദ്യോഗസ്ഥര്‍ ഓരോ സ്ഥലത്തേക്ക് പറഞ്ഞുവിട്ടുകൊണ്ടേയിരുന്നു. ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ഫണ്ടെവിടെ പോയി എന്നും, എന്തിനാ ഓണ്‍ലൈന്‍ അടക്കാന്‍ പോയതെന്നുമായിരുന്നു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ മറുപടി. ഇതുപോലെ നിരവധി പരാതികള്‍ തൊഴില്‍ നികുതിയായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞു.
സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. നേമം സോണിൽ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് സോണിലും നികുതി തട്ടിപ്പിൽ ക്രിമിനൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിപ്ര സോണിൽ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി രശീത് കരുതാത്തവര്‍ ബുദ്ധിമുട്ടുകയാണ്. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു പ്രതിസന്ധി ആദ്യത്തെ സംഭവമാണ്.
ഇങ്ങനെ ആര്യാരാജേന്ദ്രനെതിരെ പാർട്ടിയിൽ കലാപം വളരുകയാണ്. അത് ആരുടെയെല്ലാം തലയെടുക്കുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha





















