മരിച്ചുപോയ പിതാവിനെ പുനർജനിപ്പിക്കാൻ രണ്ടുമാസം പ്രായമായ കുട്ടിയെ, തട്ടിയെടുത്ത് നരബലി നടത്താൻ ശ്രമം: യുവതി അറസ്റ്റിൽ

മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. നരബലിക്ക് ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ചയാണ് ഡൽഹിയിലെ ഗാർഹി മേഖലയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്. മിസ്സിംഗ് കേസിൽ അന്വേഷണം നടക്കുകയായിരുന്നു.
നവജാതശിശുവിനെ ബലിയർപ്പിച്ചാൽ മരിച്ചുപോയ പിതാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന ഞെട്ടിപ്പിക്കുന്ന അന്ധവിശ്വാസത്തോടെയാണ് പ്രതി ഈ കൃത്യത്തിനു മുതിർന്നതെന്ന് പോലീസ് പറയുന്നു. നരബലിക്ക് തൊട്ടുമുമ്പായിരുന്നു പോലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതി ശ്വേതാ മുമ്പ് രണ്ട് കവർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കുറ്റം സമ്മതിച്ചതായും പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സബ് ഇൻസ്‌പെക്ടർ രജീന്ദർ സിംഗ്, ഹെഡ് കോൺസ്റ്റബിൾമാരായ രവീന്ദർ ഗിരി, ഷേർ സിംഗ്, സച്ചിൻ സരോഹ, നീരജ് കുമാർ, ദിനേശ് കുമാർ, വനിതാ കോൺസ്റ്റബിൾ പൂനം എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. എസ്‌എച്ച്‌ഒ അമർ കോളനി പോലീസ് സ്‌റ്റേഷൻ പ്രദീപ് റാവത്തിന്റെ നേതൃത്വത്തിലായിരുന്നു സാഹസിക അന്വേഷണവും രക്ഷപെടുത്തലും നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശ്വേതാ സഫ്ദർജംഗ് ഹോസ്പിറ്റലിൽ വെച്ച് തന്നെ കണ്ടുമുട്ടിയെന്നും ജച്ച-ബച്ച കെയറിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു എൻജിഒ അംഗമാണെന്ന് പരിചയപ്പെടുത്തിയെന്നും കുഞ്ഞിന്റെ അമ്മ അറിയിച്ചതായി പോലീസ് പറഞ്ഞു.
അമ്മയ്ക്കും കുഞ്ഞിനും സൗജന്യ മരുന്നും കൺസൾട്ടേഷനും നൽകാമെന്ന് ശ്വേത വാഗ്ദാനം ചെയ്തു. പിന്നീട് നവജാത ശിശുവിനെ പരിശോധിക്കാനെന്ന വ്യാജേന യുവതി ഇവരുമായി അടുപ്പം സ്ഥാപിച്ചു. ബുധനാഴ്ചയും പ്രതികൾ കുഞ്ഞിനെ പരിശോധിക്കണമെന്ന വ്യാജേന ഗാർഹിയിലെ മാംരാജ് മൊഹല്ലയിലുള്ള വീട്ടിൽ എത്തി. അമ്മയെ പലതും പറഞ്ഞ് പ്രലോഭിച്ഛ് കുഞ്ഞിനെ പുറത്തേയ്ക്ക് കൊണ്ടുപോകാനായി കൈമാറാൻ ആവശ്യപ്പെട്ടു. പുറത്തേക്ക് കൊണ്ടുപോകുമ്പോൾ 21കാരിയായ മരുമകളോട് ഒപ്പം ചെല്ലാൻ അമ്മായിയമ്മ ആവശ്യപ്പെട്ടു.
21കാരിയായ അമ്മക്കൊപ്പം നവജാതശിശുവിനെ യുവതി സ്വിഫ്റ്റ് കാറിൽ കൂട്ടി കൊണ്ടുപോയി. വഴിയിൽ വെച്ച് കുഞ്ഞിന്റെ അമ്മയ്ക്ക് ശീതളപാനീയം നൽകി. അതോടെ അവർ ബോധരഹിതയായി. പിന്നീട് യുപിയിലെ ഗാസിയാബാദിൽ എത്തിയപ്പോൾ ബോധരഹിതയായ കുഞ്ഞിന്റെ അമ്മയെ ശ്വേതാ വഴിയിൽ തള്ളിയിട്ടു. തിരികെ ബോധം വീണ്ടുകിട്ടിയ ശേഷം വീട്ടിലേയ്ക്ക് വിളിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടമ്മ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിനെ വിളിച്ചത്.
അന്വേഷണത്തിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത ശേഷം, വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയും വിലാസവും വിശദാംശങ്ങളും പരിശോധിച്ച് ആളെ തിരിച്ചറിയുകയുമായിരുന്നു. സ്ഥലത്ത് റെയ്ഡ് നടത്തിയെങ്കിലും പ്രതി ഒളിവിലായിരുന്നു. ഡൽഹിയിലെ കോട്‌ല മുബാറക്പൂരിലെ ആര്യസമാജ് മന്ദിറിന് സമീപം തട്ടിക്കൊണ്ടുപോയയാൾ എത്തുമെന്ന് വൈകിട്ട് നാലോടെ രഹസ്യ വിവരം ലഭിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംഘം പ്രസ്തുത സ്ഥലത്ത് റെയ്ഡ് നടത്തിയത്. നിരന്തര ശ്രമങ്ങൾക്കൊടുവിൽ സംഘം തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടുകയും കുട്ടിയെ സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിൽ, 2022 ഒക്ടോബറിൽ പിതാവ് മരിച്ചതായി പ്രതി ശ്വേത വെളിപ്പെടുത്തി. ശവസംസ്കാര വേളയിൽ ആൺ കുട്ടിയെ ബലി നൽകിയാൽ അച്ഛൻ പുനർജീവിക്കുമെന്ന് ഇവർ വിശ്വസിച്ചു.
ഈ അന്ധവിശ്വാസം നടപ്പിലാക്കാൻ, ശ്വേതാ ഒരു നവജാത ശിശുവിനെ തിരയാൻ തുടങ്ങി. പ്രസവ വാർഡിലെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ എത്തിയ ശ്വേതാ കുഞ്ഞിനെ കണ്ടപാടെ, അമ്മയുടെ അടുത്തെത്തി എൻജിഒയിൽ ജോലി ചെയ്യുകയാണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. വിശ്വാസം നേടുന്നതിനായി ശ്വേതാ പലപ്പോഴും കുഞ്ഞിനെയും കുടുംബത്തെയും സന്ദർശിച്ചു. കഴിഞ്ഞ 10നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha























