കത്ത് വിവാദം കത്തി പടരുന്നു പകരം പ്രതിയെ നൽകി തലയൂരാൻ സിപിഎം

തിരുവന്തപുരം കോര്‍പ്പറേഷനില്‍ ആര്യ രാജേന്ദ്രന്റെ നിയമന കത്ത് വിവാദം പുറത്തായി ഒരാഴ്ചയായിട്ടും ഒരു എഫ് ഐ ആര്‍ പോലും എടുത്തിട്ടില്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്. . ലോക്കല്‍ പോലീസ് അന്വേഷണം പൊല്ലാപ്പാകുമന്ന ഡിജിപിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷിക്കേണ്ട ഉദ്യോഗസ്ഥന്റെ പേരും അവിടെ തന്നെ തീരുമാനിച്ചു. സിപിഎം ന് വേണ്ടി നരവധി കേസുകള്‍ അന്വേഷിച്ച എസ് പി മധുസൂദനനും, ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലു മാണ് ആര്യരാജേന്ദ്രന്റെ കത്ത് വിവാദവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മറ്റ് പോലീസുകാര്‍ എത്രകാലം അന്വേഷിച്ചാലും തെളിയാത്ത കേസുകള്‍ ഇവര്‍ അന്വേഷിച്ച് കണ്ടെത്തുമെന്നത് സിപിഎം ന് എന്നും ആശ്വാസം നല്കുന്നതാണ്. കേരളത്തില്‍ ഏറെ പ്രമാദമായ കേസുകളാണ് ഇവര്‍ അന്വഷിച്ചിട്ടുള്ളത്. സന്ദീപാനന്ദഗിരിയുടെ സാളഗ്രാമം ആശ്രമം തീയിട്ട കേസ്, എ.കെ.ജി സെന്റര്‍ പടക്കമേറ് കേസ് ഇപ്പോഴിതാ മേയറുടെ കത്ത് വിവാദവും അന്വേഷിക്കുന്നത് എസ്.പി മധുസൂദനന്‍ നേതൃത്വം നല്കുന്ന സംഘമാണ്. യുഡിഎഫ് ഭരണ കാലത്തും ഇദ്ദേഹം സര്‍വ്വീസിലുണ്ടായിരുന്നു. അഞ്ച് വര്‍ഷം ക്രമസമാധാന ചുമതലയുള്ള പോസ്റ്റുകള്‍ ഇദ്ദേഹത്തിന് നല്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിച്ചു നിറുത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് പ്രധാനപ്പെട്ട സീറ്റുകളില്‍ കയറിപറ്റിയത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും വേണ്ടപ്പെട്ടവനായതു കൊണ്ട് പാര്‍ട്ടി പറയുന്ന തരത്തില്‍ കേസ് അന്വേഷിക്കുകകയും പറയുന്നവരെ പ്രതിയാക്കുകയും ചെയ്യും. എ.കെ.ജി സെന്റര്‍ ബോംബാക്രമണ കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചതെങ്കില്‍ ആശ്രമം കത്തിക്കല്‍ കേസില്‍ പരേതനെയാണ് പ്രതിയാക്കിയത്. എകെജി സെന്ററിന് പടക്കമെറിഞ്ഞ ആള് ഉപയോഗിച്ച കമ്പനിയുടെ ടീഷര്‍ട്ട് ധരിച്ചെന്ന സാഹചര്യ തെളിവാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ആ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫെയ്‌സ് ബുക്കില്‍ നിന്നും തപ്പിയെടുത്താണ് പ്രതിയെ കണ്ടെത്തിയത്. .കോര്‍പ്പറേഷനില്‍ 295 താല്കാലിക ഒവിവുകളിലേയ്ക്ക നിയമിക്കേണ്ട പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ടാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തെഴുതിയത്. ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വന്‍നിയമന തട്ടിപ്പാണ് പുറത്തായത്. മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആരോപണത്തോടെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ സമരത്തിനിറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം നടത്താതെ കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ചില്‍ സര്‍ക്കാരിനുവേണ്ട് കേസ് അന്വേഷിക്കുന്ന സംഘത്തെ തന്നെ കേസ് ഏല്‍പിച്ചതോടെ സര്‍ക്കാരിനും സമാധാനമായി.
കേസ് അന്വേഷണം ഏറ്റെടുത്തതിന്റെ അടുത്ത ദിവസമാണ് ആശ്രമകേസിലെ പ്രതിയെ കണ്ടെത്തിയെന്ന വിവരം മാധ്യമങ്ങള്‍ക്ക് നല്കിയത്. കഴിഞ്ഞ ജനവരിയില്‍ ആത്മഹത്യ ചെയ്ത കുണ്ടാംകടവ് സ്വദേശി പ്രകാശാണ് ആശ്രമം കത്തിക്കലിന് നേതൃത്വം നല്കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് ഇത് സംബന്ധിച്ച മൊഴി നല്കിയിട്ടുണ്ടെന്നും പറയുന്നു. പ്രകാശന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രശാന്ത് രണ്ട് മാസം മുന്‍പാണ് പരാതി നല്കിയത്. ഈ പരാതിയുടെ അന്വേഷണത്തിനായി മൊഴിയെടുക്കുമ്പോഴാണ് പ്രശാന്ത് തന്റെ സഹോദരന്‍ ആശ്രമം കത്തിച്ച കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന വിവരം പുറത്തു പറഞ്ഞത്. പ്രകാശിന്റെ ജഗതിയിലുള്ള സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതറിഞ്ഞ് ഭയന്നാണ് അയ്യാള്‍ ആത്മഹത്യ ചെയ്തതെന്നും പറഞ്ഞു. ്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും, രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങളും അന്വേഷിച്ചിട്ടും യാതൊരു തുമ്പും കിട്ടാത്ത കേസിലാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക സംഘം പരേതനെ പ്രതിയാക്കിയിരിക്കുന്നത്.
കത്ത് വിവാദം അന്വേഷണത്തിന്റെ ഭാഗമായി മേയര്‍ ആര്യാരാജേന്ദ്രന്റെയും രണ്ട് ഓഫീസ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ , പാര്‍ലെമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍.അനില്‍ എന്നിവരുട മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാനാണ് ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി നിറുത്തപ്പെട്ട ഉദ്യോഗസ്ഥനെ സര്‍ക്കാരിന്റെ സംരക്ഷകനായി നിറുത്തുകയെന്ന അടവാണ് ഇവിടെ പ്രയോഗിക്കുന്നത്. സര്‍ക്കാരിനെയും സിപിഎം നെയും പ്രതിക്കൂട്ടില്‍ നിറുത്തുന്ന കേസുകള്‍ ഉയര്‍ന്നു വരുമ്പോഴെല്ലാം ഇത്തരം ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിയ്ക്കുക പതിവാണ്. എന്നാല്‍ മറ്റ് അന്വേഷണ സംഘങ്ങള്‍ക്കൊന്നും കിട്ടാത്ത എന്ത് തെളിവാണ് ഇവര്‍ക്ക് കിട്ടുന്നതെന്നാണ് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.മികച്ച പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ സംഘങ്ങള്‍ പരാജയപ്പെട്ടിടത്താണ് ഈ പ്രത്യേക സംഘം സര്‍ക്കാര്‍ നിര്‍ണ്ണായ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തില്‍ പ്രതിയുമായി എത്തിയത്. യാതൊരു തുമ്പും കിട്ടാതെ അന്വേഷണം അവസാനിപ്പിക്കാനിരിക്കുമ്പോഴാണ് പരേതനെ പ്രതിയായി കിട്ടയത് ഏറെ കൗതുകമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha























