സംസ്ഥാന സര്‍ക്കാരിനും പന്തളം കൊട്ടാരത്തിനും ഒരു പോലെ നിര്‍ണായകം... രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശബരിമല തിരുവാഭരണ കേസ് നാളെ സുപ്രീംകോടതി പരിഗണനയില്‍....

2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് നാളെ സുപ്രീംകോടതിക്ക് മുന്നില്‍ എത്തുന്നത്.
2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച കേസ് രണ്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. അതും മണ്ഡലകാലം ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പ്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക.
തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും.
അന്തിമവാദം എന്നാണ് സുപ്രീം കോടതി വെബ് സെറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാരണം കേസിന്റെ നടപടികള്‍ നേരത്തെ നീണ്ടു പോയിട്ടുണ്ടായിരുന്നു. ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരട് തയാറാക്കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലത്ത് തന്നെ കേസ് എത്തുന്നത് സര്‍ക്കാരിനും നിര്‍ണായകമാണ്.
ദേവപ്രശ്‌നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. പന്തളം കൊട്ടാരം ഭരണസമിതിക്കാണ് നിലവില്‍ തിരുവാഭരണത്തിന്റെ മേല്‍നോട്ട ചുമതലയുള്ളത് .
"
https://www.facebook.com/Malayalivartha

























