കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവം; കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഹോദരങ്ങൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നാണ് ഹൈക്കോടതിയുടെ നിലപാട്. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്നേഷും നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവും ഇതിൽ പുറപ്പെടുവിച്ചില്ല.
അതോടൊപ്പം തന്നെ കിളികൊല്ലൂർ പൊലീസ് വധശ്രമം ഉൾപ്പടെ ചുമത്തി രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ വാദം കേട്ട കോടതി ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. അന്വേഷണം പൂർത്തിയായതിന് ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാവൂ എന്നാണ് ഹൈക്കോടതിയുടെ നിലപാട്.
കൂടാതെ സഹോദരങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇതും അനുവദിച്ചില്ല. വിഷയത്തിൽ സർക്കാർ വിശദീകരണം തേടിയ കോടതി കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്..
അതേസമയം കഴിഞ്ഞ ഓഗസ്റ്റ് 25 ന് ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി കിളിക്കൊല്ലൂർ എഎസ്ഐയും വിഷ്ണുവുമായുണ്ടായ തർക്കമാണ് ലോക്കപ്പ് മർദ്ദനത്തിന് വഴിവെച്ചത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha

























