ശബരിമലയിൽ ഹെലികോപ്റ്റർ സർവീസ് വഴി വിഐപി ദർശന വാഗ്ദാനം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; പരസ്യം പിൻവലിച്ചെന്ന് കമ്പനി അഭിഭാഷകൻ

ശബരിമല തീർത്ഥാടനത്തിനായി സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് അടക്കമുള്ള വി.ഐ.പി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദേവസ്വം ബോർഡിന്റെ പരാതിയിന്മേൽ നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചിരുന്നു. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് മറുപടി സത്യവാങ്മൂലം സമർപ്പിച്ചേക്കും.
നേരത്തെയും കമ്പനിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ ഹൈക്കോടതി ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ലെന്നാണ് താക്കീത് നൽകിയത്. പരസ്യം നൽകാൻ ആരാണ് അനുവാദം നൽകിയത് എന്നും കോടതി ചോദിച്ചിരുന്നു.
എൻഹാൻസ് ഏവിയേഷൻ സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വെബ്സൈറ്റിൽ ശബരിമല തീർഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് നടത്തുന്നെന്ന പരസ്യം സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ ഹൈക്കോടതി കേസ് എടുക്കുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. കൊച്ചിയിൽ നിന്ന് നിലയ്‌ക്കലിലേക്ക് ദിവസവും രണ്ട് സർവ്വീസ് നടത്തുമെന്ന് ഹെലികേരള എന്ന വെബ്സൈറ്റിലാണ് പരസ്യം വന്നത്. ഒരാൾക്ക് 45,000 രൂപ നിരക്കിൽ സർവ്വീസ് നടത്തുമെന്നായിരുന്നു പരസ്യം.
പരസ്യം പിൻവലിച്ചെന്നും ദേവസ്വം ബോർഡിന്റെ അനുമതി തേടിയിരുന്നില്ലെന്നും കമ്പനിയുടെ അഭിഭാഷകൻ വിശദീകരിച്ചു. അനുമതി ലഭിച്ചാൽ തന്നെ ഹെലിപാഡ് സൗകര്യം മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha
























