തലസ്ഥാനത്ത് വീണ്ടും പെൺകുട്ടികൾക്ക് നേരെ അതിക്രമം... വീഡിയോ... കുട്ടികളെ കടന്നുപിടിച്ച് യുവാവ്

തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്നും പരാതി നൽകിയ പെൺകുട്ടി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ക്ലാസുകൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പരിസരപ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. ഇതുവരേയും പ്രതിയെ പിടികൂടിയിട്ടില്ല.
കഴിഞ്ഞ മാസം മ്യൂസിയത്ത് നടക്കാനിറങ്ങിയ യുവതിക്ക് നേരെയും ദിവസങ്ങൾക്ക് മുമ്പ് വഞ്ചിയൂരിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയ്ക്ക് നേരെയും സമാനരീതിയിൽ അതിക്രമം നടന്നിരുന്നു. ഇരുസംഭവങ്ങളിലും പ്രതികൾ അറസ്റ്റിലായിരുന്നു. ഇതിപ്പോൾ തലസ്ഥാനത്ത് തുടർ കഥയായി മാറുകയാണ്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് അറസ്റ്റിലായ സന്തോഷ്. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പോലീസ് പരാതിക്കാരിയെ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നു.
ഒക്ടോബര്‍ 26ന് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കുനേരേയാണ് ഇയാള്‍ ലൈംഗീകാതിക്രമം നടത്തിയത്. അന്നു പുലര്‍ച്ചെ കുറവന്‍കോണത്തെ വീട്ടിലാണ് ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.
https://www.facebook.com/Malayalivartha






















