ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി... നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണം; കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണം

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റേയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ സിബിഐയോട് തുടരന്വേഷണത്തിന് ഹൈക്കോടതി. നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണം. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണം. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തുവെന്നും ആത്മഹത്യയെന്ന സിബിഐ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുന്‍പ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി ശശീന്ദ്രനെ തളര്‍ത്താന്‍ അഴിമതിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ നീക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ പാതിവെന്ത കുറ്റപത്രം കൊണ്ട് തടിതപ്പാനാണ് സിബിഐ ശ്രമിച്ചത്. കൃത്യവും ശാസ്ത്രീയവുമായ തെളിവുകളൊന്നും റിപ്പോര്‍ട്ടിലില്ല. കേസില്‍ കണ്ടെത്തലുകളേക്കാള്‍ വിധിയെഴുതാനാണ് സിബിഐ ശ്രമിച്ചത്. സിബിഐയെപ്പോലൊരു ഏജന്‍സി ഇങ്ങനെ തരം താഴാന്‍ പാടില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. കൊലപാതക സാധ്യതയടക്കം സംശയാസ്പദമായ എല്ലാ സാഹചര്യവും വിശദമായി പരിശോധിക്കണം. നാലുമാസത്തിനുളളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉത്തരവ്.
സിബിഐയുടെ വിശ്വാസ്യത കേസില്‍ കളങ്കപ്പെട്ടു. മുമ്പ് കേസന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. സിബിഐ ഡയറക്ടര്‍ നേരിട്ട് കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. അന്വേഷണ മേല്‍നോട്ടച്ചുമതല അനുഭവ സമ്പത്തുളള ഉന്നത ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം.
ശശീന്ദ്രന്റേത് ആത്മഹത്യയാണെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ശശീന്ദ്രന്‍ എന്തിന് കുട്ടികളെ കൊന്നു എന്നതിനും കൃത്യമായ ഉത്തരം സിബിഐയ്ക്കില്ല. ഒരു കുട്ടിയെ കൊല്ലുന്നത് രണ്ടാമത്തെ കുട്ടി നോക്കി നിന്നുവെന്നത് വിശ്വസനീയമല്ല. ശബ്ദമൊന്നും വീട്ടില്‍ നിന്നും കേട്ടില്ലെന്ന അയല്‍വാസികളുടെ വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.
ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതിയാണ് സിബിഐക്ക് വിട്ടത്. ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എന്നാല്‍, 2015 ല്‍ തുടന്വേഷണം ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരന്‍ ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ, കേസില്‍ രണ്ട് തവണ സിബിഐ തുടരന്വേഷണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















